ഹാംഷെയർ: ടെസ്റ്റ് ക്രിക്കറ്റിന്റെ ചൂടാറും മുന്‍പ് ട്വന്റി-20 പോരാട്ടത്തിന്റെ കൊലമാസ് പ്രകടനത്തിനായി ഇന്ത്യയും ഇംഗ്ലണ്ടും ഇന്നു മുതൽ നേർക്കുനേർ. ഇരു രാജ്യങ്ങളും തമ്മിലുള്ള മൂന്നു മത്സര ട്വന്റി-20 ക്രിക്കറ്റ് പരന്പരയ്ക്കാണ് ഇന്നു തുടക്കം കുറിക്കുക. കോവിഡ് മുക്തനായെത്തുന്ന രോഹിത് ശർമയാണ് ഇന്ത്യയെ നയിക്കുന്നത്.
മറുവശത്ത് ഓയിൻ മോർഗന്റെ വിരമിക്കലിനുശേഷം വൈറ്റ് ബോൾ ക്യാപ്റ്റനായി നിയമിക്കപ്പെട്ട ജോസ് ബട്ലറിന്റെ കീഴിൽ ഇംഗ്ലണ്ട് ഇറങ്ങുന്ന ആദ്യ പരന്പരയാണിത്. 2022 ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിലെ റണ്‍വേട്ടയിൽ ഒന്നാമനാണു ജോസ് ബട്ലർ എന്നത് ഇന്ത്യൻ ആരാധകരുടെ ചങ്കിടിപ്പ് വർധിപ്പിക്കുന്നു.
2020നുശേഷം, ചുരുങ്ങിയത് 300 റണ്‍സ് നേടിയവരിൽ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റുള്ള രണ്ട് ഓപ്പണർമാരാണു രോഹിത് ശർമയും ജോസ് ബട് ലറും എന്നതും ശ്രദ്ധേയം. രോഹിത്തിന്റെ സ്ട്രൈക്ക് റേറ്റ് 150.13 ആണെങ്കിൽ ബട്ലറിന്റേത് 145.70 ആണ്.
അൾട്രാ അഗ്രസീവ് ഇംഗ്ലണ്ടിനെയാണ് ഇന്ത്യക്കു നേരിടേണ്ടത്, അതും അവരുടെ തട്ടകത്തിൽവച്ച്. നിർദാക്ഷിണ്യം ബാറ്റ് വീശുന്ന ബട്ലറും ജേസണ്‍ റോയും മൊയീൻ അലിയും ലിയാം ലിവിംഗ്സ്റ്റണും ഡേവിഡ് മലനും ഫിൽ സാൾട്ടുമെല്ലാമാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. ബെൻ സ്റ്റോക്സ്, അഞ്ചാം ടെസ്റ്റിലെ ഹീറോയായ ജോണി ബെയർസ്റ്റൊ എന്നിവർക്കു വിശ്രമം നൽകിയിരിക്കുകയാണ്.
ഓപ്പറേഷൻ ലോകകപ്പ്
ഒക്ടോബറിൽ ഓസ്ട്രേലിയയിൽ ആരംഭിക്കാനിരിക്കുന്ന ഐസിസി ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ കരുപ്പിടിപ്പിക്കാനുള്ള ആദ്യ പരന്പരയാണിത്. ലോകകപ്പിനു മുന്‍പ് ഇന്ത്യക്ക് 17 ട്വന്റി-20 മത്സരങ്ങളാണ് ശേഷിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ മൂന്നു മത്സര പരന്പരയ്ക്കുശേഷം വെസ്റ്റ് ഇൻഡീസിനെതിരേ അഞ്ച് (ജൂലൈ 29 - ഓഗസ്റ്റ് 7), ഏഷ്യകപ്പിൽ പരമാവധി ആറ് (ഓഗസ്റ്റ് - സെപ്റ്റംബർ), ഓസ്ട്രേലിയയ്ക്ക് എതിരേ മൂന്ന് (സെപ്റ്റംബർ) എന്നിങ്ങനെയാണു മത്സരങ്ങൾ.
കോഹ്ലി ആൻഡ് കോ
മൂന്നു മത്സര പരന്പരയിൽ ഇന്ത്യക്ക് രണ്ട് ടീമാണുള്ളതെന്നു പറയാം. കാരണം, ടെസ്റ്റിൽ കളിച്ച വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് എന്നിവർ ഇന്നത്തെ ആദ്യ മത്സരത്തിനില്ല. രണ്ടാം ട്വന്റി-20ക്ക് മുന്‍പായി ഇവർ ടീമിനൊപ്പം ചേരും.
അതുകൊണ്ടുതന്നെ ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു വി. സാംസണ് എന്നിവർക്ക് ഒരുപക്ഷേ ആദ്യ മത്സരത്തിൽ അവസരം ലഭിച്ചേക്കാം. രോഹിത് തിരിച്ചെത്തുന്നതോടെ ഋതുരാജ് പുറത്തിരിക്കേണ്ടിവരും. രോഹിത് - ഇഷാൻ കിഷൻ ഓപ്പണിംഗ് ആയിരിക്കാനാണു സാധ്യത. കോഹ്ലി എത്തുന്നതിനു മുന്‍പ് ഒരു അവസരംകൂടി മുതലാക്കി ലോകകപ്പ് ടീമിനുള്ള ടിക്കറ്റ് ഉറപ്പിക്കാൻ ദീപക് ഹൂഡയും ശ്രമിക്കും.
ഇന്ത്യൻ ടീം: രോഹിത് ശർമ, ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക് വാദ്, സഞ്ജു സാംസണ്, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, വെങ്കിടേഷ് അയ്യർ, യുസ് വേന്ദ്ര ചാഹൽ, അക്ഷർ പട്ടേൽ, രവി ബിഷ്ണോയ്, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ആവേഷ് ഖാൻ, അർഷദീപ് സിംഗ്, ഉമ്രാൻ മാലിക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.