കാലം മാറി, കഥമാറി, കാലാവസ്ഥ എങ്ങുംമാറി... മലയാളത്തിലെ ടിവി പ്രേക്ഷകർക്കു മുന്നിൽ സ്ഥിരമായി എത്തിയിരുന്ന പരസ്യവാചകം! ഖത്തർ ലോകകപ്പ് ഫുട്ബോൾ അവസാന പ്രീക്വാർട്ടറിൽ പോർച്ചുഗലും സ്വിറ്റ്സർലൻഡും ഏറ്റുമുട്ടുന്നതിന് ഒരു മണിക്കൂർ മുന്‍പ് ഈ പരസ്യവാചകത്തെ അനുസ്മരിപ്പിക്കുന്ന സംഭവവികാസങ്ങൾ അരങ്ങേറി. പോർച്ചുഗലിന്റെ സ്റ്റാർട്ടിംഗ് ഇലവൻ ആ സമയത്താണു പ്രഖ്യാപിച്ചത്.
ഡീഗോ കോസ്റ്റ, ഡീഗോ ഡാലോട്ട്, പെപ്പെ, റൂബെൻ ഡിയസ്, റഫായേൽ ഗ്വറെയ്റൊ, ഒട്ടാവിയൊ, വില്യം കാർവലോ, ബെർണാഡൊ സിൽവ, ബ്രൂണോ ഫെർണാണ്ടസ്, ഹാവൊ ഫീലിക്സ്, ഗോണ്‍സാലൊ റാമോസ്. ഫെർണാണ്ടോ സാന്റോസിന്റെ സ്റ്റാർട്ടിംഗ് ഇലവനിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ല! റൊണാൾഡോ ആരാധകരും എന്തിന് സ്വിറ്റ്സർലൻഡ് പോലും ഞെട്ടിയിരിക്കും ആ നീക്കത്തിൽ. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ, രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുള്ള കളിക്കാരൻ... ഇതെല്ലാമായിട്ടും ലോകകപ്പ് പ്രീക്വാർട്ടർ പോലൊരു നിർണായക മത്സരത്തിൽ റൊണാൾഡോ ഇല്ല!
നാണക്കേട്! എന്തുകൊണ്ട്?
മത്സരത്തിനു മുന്‍പ് പോർച്ചുഗലിന്റെ ദേശീയഗാനം മുഴങ്ങുന്പോൾ ഫിഫ ലോകകപ്പിനെത്തിയ സ്റ്റിൽ ഫോട്ടോഗ്രാഫേഴ്സിൽ ഭൂരിഭാഗം പേരുടെയും കാമറക്കണ്ണുകൾ ഒരാളിലാണു ഫോക്കസ് ചെയ്തത്; പകരക്കാരന്റെ ബ്ലെയ്സർ ധരിച്ച് പോർച്ചുഗലിന്റെ ഡഗ്ഗൗട്ടിലായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ. ആ ഒരു ദൃശ്യംമാത്രം മതി റൊണാൾഡോയുടെ താരപ്രഭയറിയാൻ. എന്നിട്ടും എന്തുകൊണ്ട് ഫെർണാണ്ടോ സാന്റോസ് എന്ന 68കാരൻ പരിശീലകൻ റൊണാൾഡോയെ സബ്സ്റ്റിറ്റ്യൂഷൻ ബെഞ്ചിലിരുത്തി.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പങ്കാളി ജോർജിന റോഡ്രിഗസ് വൈകാരികമായാണു പ്രതികരിച്ചത്. ഇത്രയുംവലിയ ഒരു നാണക്കേട് ഇനി സംഭവിക്കാനില്ലെന്നു തുറന്നടിച്ച ജോർജിന, സാന്റോസിനെ ചീത്തവിളിയിൽ മുക്കി. സംഭവിക്കാനുള്ളതു സംഭവിച്ചുകഴിഞ്ഞു ചീത്തവിളിച്ചിട്ടു കാര്യമില്ലല്ലോ... പക്ഷേ, എന്തുകൊണ്ട്? എല്ലാവരും അതാണ് അന്വേഷിച്ചത്.
ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണകൊറിയയ്ക്കെതിരായ മത്സരത്തിനിടെ തന്നെ കളത്തിൽനിന്നു പിൻവലിച്ച സാന്റോസിനോടു റൊണാൾഡോ രോഷം പ്രകടിപ്പിച്ചിരുന്നു. സംഭവത്തെക്കുറിച്ചുപിന്നീടുണ്ടായ ചോദ്യത്തിൽ സാന്റോസ്, റൊണാൾഡോയുടെ നടപടിയെ വിമർശിച്ചു. ഇതിന്റെ ബാക്കിപത്രമാണു റൊണാൾഡോയെ പകരക്കാരന്റെ ബെഞ്ചിലിരുത്തിയതിലൂടെ സാന്റോസ് നടത്തിയതെന്നും നിരീക്ഷണമുണ്ട്.
വിംഗ് ബാക്ക് ആയ ഹാവോ കാൻസെലോ, നുനോ മെൻഡസ് എന്നീ താരങ്ങളെയും റൊണാൾഡോയ്ക്കൊപ്പം സാന്റോസ് സ്റ്റാർട്ടിംഗ് ഇലവനിൽനിന്ന് ഒഴിവാക്കിയിരുന്നു. സാന്റോസിന്റെ രാജതന്ത്രമായി റൊണാൾഡോയെ പുറത്തിരുത്തിയതു കാണാൻ ഇതിൽ കൂടുതൽ തെളിവ് നിരത്താനാവില്ല.
റൊണാൾഡോ അടക്കമുള്ള പോർച്ചുഗൽ പ്രമുഖനിരയെ സ്റ്റാർട്ടിംഗ് ഇലവനിൽ പ്രതീക്ഷിച്ച സ്വിറ്റ്സർലൻഡ് അക്ഷരാർഥത്തിൽ അന്താളിച്ചു. അതിന്റെ കണക്കായിരുന്നു സ്കോർഷീറ്റ്. 73 -ാം മിനിറ്റിൽ ഹാവോ ഫീലിക്സിനു പകരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളത്തിൽ എത്തിയപ്പോൾ പോർച്ചുഗൽ 5-1ന് മുന്നിലായിരുന്നു.
മാഞ്ചസ്റ്റര്‍ ചരിതം
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ പകരക്കാരനായി ഇറങ്ങാൻ മടിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയാണു ലോകകപ്പിൽ പോർച്ചുഗലിനായി അതു ചെയ്തിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ എറിക് ടെൻ ഹാഗുമായി അസ്വാരസ്യമായതോടെ റൊണാൾഡോ ക്ലബ് വിടുകയും ചെയ്തു.
എന്നാൽ, 2014 മുതൽ പോർച്ചുഗൽ മുഖ്യപരിശീലകനായ ഫെർണാണ്ടോ സാന്റോസിനു മുന്നിൽ റൊണാൾഡോ താരപ്രഭയില്ലാത്ത വെറുമൊരു കളിക്കാരൻ മാത്രമായി. അനുസരണയുള്ള ശിഷ്യനായ റൊണാൾഡോ പകരക്കാരന്റെ ബെഞ്ചിലിരുന്നു, പോർച്ചുഗൽ ഗോളിൽ ആഹ്ലാദിച്ചു! ടീമിന്റെ ജയത്തിനായി താരപ്രഭയിൽനിന്നു താഴേയ്ക്കിറങ്ങിയ യഥാർഥ ക്യാപ്റ്റനെയായിരുന്നു സ്വിറ്റ്സർലൻഡിനെതിരായ പ്രീക്വാർട്ടറിൽ കണ്ടത്.
സാന്റോസിന്റെ കീഴിൽ 2016 യൂറോകപ്പ്, 2018-19 നേഷൻസ് ലീഗ് കപ്പ്, 2017 ഫിഫ കോണ്‍ഫെഡറേഷൻ മൂന്നാം സ്ഥാനം എന്നീ നേട്ടങ്ങൾ പോർച്ചുഗൽ സ്വന്തമാക്കിയിട്ടുണ്ട്. 2016 യൂറോ കപ്പിനുശേഷം സാന്റോസിനെ വാനോളം പുകഴ്ത്തുന്ന റൊണാൾഡോയുടെ ഡ്രസിംഗ് റൂം വീഡിയോ തരംഗമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.