ഈ രണ്ട് മത്സരവും സമനിലയിൽ കലാശിച്ചാൽ ഒന്പത് പോയിന്റുമായി ഡി. ഗുകേഷ് ചരിത്രത്തിലേക്ക് നടക്കും. നാകാമുറയും ഗുകേഷും ആദ്യതവണ ഏറ്റുമുട്ടിയപ്പോൾ 40 നീക്കത്തിൽ മത്സരം സമനിലയിൽ അവസാനിച്ചിരുന്നു.
വൈശാലി വണ്ടർ ഫിഡെ കാൻഡിഡേറ്റ്സ് വനിതാ ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആർ. വൈശാലി തുടർച്ചയായ നാല് റൗണ്ടിൽ ജയം നേടി. കാൻഡിഡേറ്റ്സ് വനിതാ ചാന്പ്യൻഷിപ്പിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് ആർ. പ്രജ്ഞാനന്ദയുടെ ചേച്ചികൂടിയായ ആർ. വൈശാലി.
![](/Newsimages/vyshali_2024april22.jpg)
14 റൗണ്ടുള്ള ചാന്പ്യൻഷിപ്പിലെ 10-ാം റൗണ്ട് മുതൽ 13-ാം റൗണ്ട് വരെയാണ് വൈശാലി തുടർച്ചയായി വെന്നിക്കൊടി പാറിച്ചത്. 13-ാം റൗണ്ടിൽ ചൈനയുടെ ലീ ടിംഗ്ജിയെയാണ് വൈശാലി തോൽപ്പിച്ചത്. 7.5 പോയിന്റുമായി ചാന്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്ത് തുടരുന്ന താരമാണ് ടിംഗ്ജി എന്നതാണ് ശ്രദ്ധേയം. 6.5 പോയിന്റുമായി ആറാം സ്ഥാനത്താണ് വൈശാലി.
ഇന്ത്യയുടെ മറ്റൊരു താരമായ കൊനേരു ഹംപി 13-ാം റൗണ്ടിൽ യുക്രെയ്നിന്റെ അന്ന മുസിചുക്കുമായി സമനിലയിൽ പിരിഞ്ഞു. 6.5 പോയിന്റുമായി ഹംപി മൂന്നാമതാണ്. ചൈനയുടെ ടാൻ സോങ്യിയാണ് (8.5) ഒന്നാം സ്ഥാനത്ത്.
പതിനേഴുകാരൻ വിശ്വനാഥൻ ആനന്ദിനുശേഷം ഫിഡെ കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റ് വിജയിക്കുന്ന ഇന്ത്യൻ താരം എന്ന ചരിത്രമാണ് ഡി. ഗുകേഷിനെ കാത്തിരിക്കുന്നത്. ചരിത്രത്തിൽ ഇതുവരെ ആനന്ദ് മാത്രമാണ് ഈ നേട്ടത്തിലെത്തിയ ഇന്ത്യൻ താരം. കാൻഡിഡേറ്റ്സ് ചെസ് ജയിക്കുകയും ലോക ചെസ് ചാന്പ്യൻഷിപ് ജയിക്കുകയും ചെയ്ത ഏക ഇന്ത്യക്കാരനും ആനന്ദാണ്.
കാൻഡിഡേറ്റ്സ് ചെസ് ചാന്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ എന്ന നേട്ടവും പതിനേഴുകാരനായ ഗുകേഷിനെ കാത്തിരിക്കുന്നു. കാൻഡിഡേറ്റ്സ് കിരീടം നേടിയാൽ 2024 ലോക ചെസ് ചാന്പ്യൻഷിപ്പിനായി ചൈനയുടെ ഡിങ് ലിറനെതിരേ മത്സരിക്കാനുള്ള ടിക്കറ്റ് ഗുകേഷിനു ലഭിക്കും. 2023 ലോക ചെസ് ചാന്പ്യൻഷിപ്പിൽ റഷ്യയുടെ ഇയാൻ നിപോംനിഷിയെ കീഴടക്കിയാണ് ഡിങ് ലിറൻ കിരീടം സ്വന്തമാക്കിയത്.
2023 സെപ്റ്റംബറിൽ വിശ്വനാഥൻ ആനന്ദിനെ പിന്തള്ളി ഇന്ത്യയുടെ ഒന്നാം നന്പർ സ്ഥാനത്ത് ഗുകേഷ് എത്തിയിരുന്നു. 37 വർഷത്തിനിടെ ആനന്ദിന് ഒന്നാം നന്പർ ഇന്ത്യൻ താരം എന്ന പദവി അന്നാണ് ആദ്യമായി നഷ്ടപ്പെട്ടത്. ഇതിഹാസങ്ങളായ അമേരിക്കയുടെ ബോബി ഫിഷറിനും നോർവെയുടെ മഗ്നസ് കാൾസനും ശേഷം ഫിഡെ കാൻഡിഡേറ്റ്സ് ചാന്പ്യൻഷിപ്പിൽ മത്സരിക്കുന്ന മൂന്നാമത് പ്രായം കുറഞ്ഞ താരമാണ് ഗുകേഷ്.