2005ല്‍ കന്നിശ്രമത്തില്‍ 19-ാം വയസില്‍ ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കിയതുമുതല്‍ പാരീസിലെ റോളങ് ഗാരോസില്‍ നദാല്‍ 115 മത്സരങ്ങള്‍ കളിച്ചു. സ്വരേവിന് എതിരായത് ഉള്‍പ്പെടെ വെറും നാല് മത്സരങ്ങളില്‍ മാത്രമാണ് തോറ്റത്.
2024 മോശം സീസണ് എല്ലാ കണ്ണുകളും റാഫയില്‍ ആണെന്നു പറയാം. കാരണം, താരം വിരമിക്കില്‍ പ്രഖ്യാപിക്കുമോ എന്നതാണ് ആളുകള്‍ കാത്തിരിക്കുന്നത്. ലോക നാലാം നമ്പര്‍ താരത്തോടാണ് നദാല്‍ പരാജയപ്പെട്ട് പുറത്തായത് എന്നതും ശ്രദ്ധേയം. നിലവില്‍ നദാലിന്റെ റാങ്ക് 275 ആണെന്നത് വിസ്മരിച്ചുകൂടാ.
2023 ഓസ്ട്രേലിയന്‍ ഓപ്പണിനിടെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന നദാല്‍ ആ സീസണില്‍ കളത്തിലെത്തിയില്ല. അതോടെ 20 വര്‍ഷത്തിനിടെ 100 റാങ്കിനു പുറത്തായി. 2024 ബ്രിസ്ബെയ്ന്‍ ഇന്റര്‍നാഷണലിലൂടെ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും ക്വാര്‍ട്ടറില്‍ ജോര്‍ദാന്‍ തോംസണിനോട് പരാജയപ്പെട്ടു.
മത്സരത്തില്‍ തോംസണ്‍ മൂന്ന് മാച്ച് പോയിന്റ് സേവ് ചെയ്തെന്നതും നദാലിന്റെ ബലഹീനത വിളിച്ചോതി. മത്സരത്തിനിടെ മസിലിനു പരിക്കേറ്റ നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍നിന്ന് വിട്ടുനിന്നു. തുടർന്ന് അരങ്ങേറിയ ഇന്ത്യന്‍ വെല്‍സിലും പങ്കെടുത്തില്ല.
ബാഴ്സലോണ ഓപ്പണിന്റെ റൗണ്ട് ഓഫ് 32ല്‍ ഓസ്ട്രേലിയയുടെ അലക്സ് ഡി മിനൗറിനോടും മാഡ്രിഡ് ഓപ്പണില്‍ പ്രീക്വാര്‍ട്ടറില്‍ ചെക് താരം ജിരി ലെഹെക്കയോടും പരാജയപ്പെട്ട് പുറത്തായി.
ഇറ്റാലിയന്‍ ഓപ്പണിന്റെ റൗണ്ട് ഓഫ് 64ല്‍ പോളണ്ടിന്റെ ഹ്യൂബര്‍ട്ട് ഹര്കാക്സിനോടും തോറ്റ് പുറത്തായശേഷമാണ് ഫ്രഞ്ച് ഓപ്പണിനെത്തിയത്. 2025 സീസണില്‍ നദാല്‍ കളത്തില്‍ ഉണ്ടാകുമോ എന്നതിനായാണ് ടെന്നീസ് ലോകത്തിന്റെ ഇപ്പോഴത്തെ കാത്തിരിപ്പ്.