ആന്റിഗ്വ: ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് സൂപ്പർ എട്ട് മത്സരത്തിൽ രണ്ടാം ജയത്തോടെ ഇന്ത്യ സെമിയിലേക്ക് അടുത്തു. ഇന്ത്യ 50 റണ്‍സിനു ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഗ്രൂപ്പ് ഒന്നിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി.
197 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 20 ഓവറിൽ എട്ട് വിക്കറ്റിന് 146 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 196 റണ്‍സെടുത്തത്. ഓസ്ട്രേലിയയ്ക്കെതിരേയാണ് ഗ്രൂപ്പിൽ ഇന്ത്യയുടെ അവസാന മത്സരം.
ഹാർദിക് പാണ്ഡ്യയുടെ അർധ സെഞ്ചുറിയും ക്യാപ്റ്റൻ രോഹിത് ശർമ (11 പന്തിൽ 23), വിരാട് കോഹ്ലി (28 പന്തിൽ 37) , ഋഷഭ് പന്ത് (24 പന്തിൽ 36), ശിവം ദുബെ (24 പന്തിൽ 34) എന്നിവരുടെ തകർപ്പൻ ഇന്നിംഗസുകളുമാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 27 പന്തിൽ നിന്ന് മൂന്ന് സിക്സും നാല് ഫോറുമടക്കം 50 റണ്‍സുമായി പാണ്ഡ്യ പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് മികച്ച തുടക്കമാണിട്ടത്. ലിട്ടൻ ദാസ്-തൻസിദ് ഹസൻ ഓപ്പണിംഗ് സഖ്യം 35 റണ്സിലെത്തിപ്പോളാണ് പിരിഞ്ഞത്. ദാസിനെ (13) പുറത്താക്കി പാണ്ഡ്യ സഖ്യം പൊളിച്ചു. പിന്നീട് നജ്മുൾ ഹൊസൈൻ ഷാന്റോ-തൻസിദ് കൂട്ടുകെട്ടും ഇന്ത്യക്കു വെല്ലുവിളിയായിക്കൊണ്ടിരുന്നു. ഹസനെ (29) വിക്കറ്റിനു മുന്നിൽ കുൽദീപ് യാദവ് കുരുക്കി. ഇതോടെ ബംഗ്ലാദേശിന്റെ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീഴാൻ തുടങ്ങി.
കുൽദീപും ജസ്പ്രീത് ബുംറയും റണ്‍ വഴങ്ങാൻ പിശുക്ക് കാണിക്കുന്നതിനൊപ്പം വിക്കറ്റുകളും വീഴ്ത്തിക്കൊണ്ടിരുന്നു. 32 പന്തിൽ 40 റണ്‍സ് നേടിയ നജ്മുൾ ഹൊസൈൻ ഷാന്റോയാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. കുൽദീപ് യാദവ് മൂന്നും അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ഒരു വിക്കറ്റ് ഹാർദിക് പാണ്ഡ്യക്കായിരുന്നു.
രോഹിത്തും കോഹ്ലിയും ചേർന്ന മികച്ച തുടക്കമാണ് സമ്മാനിച്ചത്. 39 റണ്‍സ് ചേർത്ത ശേഷമാണ് ഓപ്പണിംഗ് സഖ്യം പിരിഞ്ഞത്. 11 പന്തിൽ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 23 റണ്‍സെടുത്ത രോഹിത്, ഷക്കിബ് അൽ ഹസന്റെ പന്തിൽ സിക്സിനുള്ള ശ്രമത്തിനിടെ പുറത്താകുകയായിരുന്നു. ലോകകപ്പ് ട്വന്റി 20യിൽ ഷക്കീബിന്റെ 50-ാമത്തെ വിക്കറ്റായിരുന്നു രോഹിത്.
കോഹ്ലിക്കും ഷോട്ട് സെലക്ഷനിലാണ് പിഴച്ചത്. 28 പന്തിൽ നിന്ന് മൂന്ന് സിക്സും ഒരു ഫോറുമടക്കം 37 റണ്‍സെടുത്ത കോഹ്ലി തൻസിം ഹസന്റെ 8.1-ാം ഓവറിൽ വന്പനടിക്കുള്ള ശ്രമത്തിനിടെ പുറത്തായി.
വന്നപാടേ സിക്സറടിച്ച് തുടങ്ങിയ സൂര്യകുമാർ യാദവും (6) അതേ ഓവറിന്റെ മൂന്നാം പന്തിൽ വിക്കറ്റ് സമ്മാനിച്ചു. പിന്നാലെയെത്തിയ ശിവം ദുബെയെ ഒരറ്റത്ത് കാഴ്ചക്കാരനാക്കി ഋഷഭ് പന്ത് അടിച്ചുതകർത്തു. 24 പന്തിൽ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം 36 റണ്‍സെടുത്ത പന്ത്, റിഷാദ് ഹുസൈന്റെ പന്തിൽ റിവേഴ്സ് സ്വീപ്പിനിടെ പുറത്താകുകയായിരുന്നു.
എന്നാൽ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ദുബെ - ഹാർദിക് പാണ്ഡ്യ സഖ്യം 53 റണ്‍സ് ചേർത്തതോടെ ഇന്ത്യ ട്രാക്കിലായി. തുടക്കത്തിൽ പതറിയ ശേഷം വന്പനടികൾക്ക് മുതിർന്ന ദുബെ 24 പന്തിൽ നിന്ന് മൂന്ന് സിക്സടക്കം 34 റണ്‍സെടുത്ത് 18-ാം ഓവറിൽ മടങ്ങി.
ഇന്ത്യൻ സ്കോർ അപ്പോൾ അഞ്ചിന് 161 റണ്‍സ് എന്ന നിലയിലായിരുന്നു. തുടർന്നായിരുന്നു അവസാന ഓവറുകളിൽ ഹാർദിക്കിന്റെ തകർപ്പൻ ബാറ്റിംഗ്. അക്സർ പട്ടേലിനെ കാഴ്ചക്കാരാനാക്കി പാണ്ഡ്യ അടിച്ചു തകർത്തു. ഇരുവരും 17 പന്തിൽ നേടിയ 35 റണ്‍സിൽ 30 റണ്‍സും (12 പന്തിൽ) പാണ്ഡ്യയുടെ വകയായിരുന്നു.
സഞ്ജു പുറത്തുതന്നെ ബംഗ്ലാദേശിനെതിരേയുള്ള മത്സരത്തിൽ ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടാകുമെന്നും മലയാളി താരം സഞ്ജു സാംസണ്, ശിവം ദുബെയ്ക്കു പകരം ഇറങ്ങുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. അഫ്ഗാനിസ്ഥാനെതിരേ ഇറങ്ങിയ ടീമിനെ തന്നെ നിലനിർത്തുകയായിരുന്നു.