യുവേഫ യൂറോ കപ്പിന്റെ ഗ്രൂപ്പ്ഘട്ട പോരാട്ടങ്ങൾ അവസാന റൗണ്ടിലേക്ക് കടന്നു. ആദ്യരണ്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ടും ജയിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കാൻ സാധിച്ചത് ജർമനി, സ്പെയിൻ, പോർച്ചുഗൽ ടീമുകൾക്കുമാത്രം.
2024 യൂറോ കപ്പിൽ ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ട ഇംഗ്ലണ്ടിനും ഫ്രാൻസിനും തിളക്കമില്ലായിരുന്നു. അതേസമയം, യുവാക്കളുടെ തിളപ്പുമായെത്തിയ സ്പെയിനും പോർച്ചുഗലും ജർമനിയും മിന്നും പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. ബെൽജിയം x റൊമാനിയ പോരാട്ടത്തോടെയാണ് ഗ്രൂപ്പ്ഘട്ടത്തിലെ ആദ്യരണ്ടു റൗണ്ട് പോരാട്ടം അവസാനിച്ചത്.
=xGയിൽ ക്രൊയേഷ്യ
യൂറോ കപ്പിന്റെ ആദ്യരണ്ടു റൗണ്ട് പോരാട്ടത്തിൽ ഏറ്റവും കൂടുതൽ xG (എക്സ്പെറ്റഡ് ഗോൾ) റേറ്റുള്ളത് ക്രൊയേഷ്യക്കാണ്. 2024 യൂറോ കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യരണ്ട് മത്സരങ്ങളിൽ ക്രൊയേഷ്യയുടെ xG റേറ്റ് 5.06. എന്നാൽ, ഏറ്റവും രസകരം രണ്ട് മത്സരത്തിലും ക്രൊയേഷ്യക്കു ജയിക്കാൻ സാധിച്ചില്ല. ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ പുറത്തായേക്കുമെന്ന ഭീതിയിലാണ് ഗ്രൂപ്പ് ബിയിൽ ക്രൊയേഷ്യയുള്ളത്. ആദ്യരണ്ടു മത്സരത്തിലായി 30 ഷോട്ടാണ് ക്രൊയേഷ്യ എതിർ ഗോൾ മുഖത്തേക്ക് തൊടുത്തത്.
സ്പെയിൻ (4.03), തുർക്കി (3.73), പോർച്ചുഗൽ (3.71), ഫ്രാൻസ് (3.56), ജർമനി (3.54) xG റേറ്റിൽ മുന്നിലുള്ള മറ്റ് ടീമുകൾ. യൂറോ കപ്പ് ഫേവറിറ്റുകളായ ഇംഗ്ലണ്ടിന്റെ xG റേറ്റ് 1.39 മാത്രമാണ്. യൂറോ 2024ൽ എത്തിയ 24 ടീമുകളിൽ 23-ാം സ്ഥാനത്തു മാത്രമാണ് ഇംഗ്ലണ്ട് എന്നതും ശ്രദ്ധേയം. സ്കോട്ലൻഡ് (0.78) മാത്രമാണ് xG റേറ്റിൽ ഇംഗ്ലണ്ടിനു പിന്നിലുള്ളത്.
xG vs ഗോൾ
ഗോൾ നേടാനുള്ള സാധ്യതയിൽ ഏറ്റവും മുന്നിൽ ക്രൊയേഷ്യയായിരുന്നെങ്കിലും അത് ഗോളാക്കി മാറ്റുന്നതിൽ അവർ തികച്ചും പരാജയപ്പെട്ടു. -3.06 ആണ് ക്രൊയേഷ്യയുടെ xG vs ഗോൾ കണക്ക്.
ഈ യൂറോപ്പിൽ ഗോൾ നേടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള, അല്ലെങ്കിൽ xG vs ഗോൾ കണക്കിൽ മുന്നിലുള്ളത് ആതിഥേയരായ ജർമനിയാണ്. 3.54 ആണ് ജർമനിയുടെ xG റേറ്റ്. ഗോൾ സാധ്യത ഗോളാക്കി മാറ്റാനുള്ള കഴിവ് 3.46ഉം. ഈ യൂറോ കപ്പിൽ ഗോൾ കണ്‍വേർഷൻ റേറ്റിലും ജർമനിക്കാണ് ഒന്നാം സ്ഥാനം, 25 ശതമാനം. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന പോർച്ചുഗൽ (22.7%) രണ്ടാം സ്ഥാനത്തുണ്ട്.
നിലവിലെ ചാന്പ്യന്മാരായ ഇറ്റലിയുടെ xG റേറ്റ് 1.72 ആണ്. xG vs ഗോൾ 0.28ഉം ഗോൾ കണ്‍വേർഷൻ ശതമാനം 14.3ഉം മാത്രം. 2020 യൂറോ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടിന്റെ xG vs ഗോൾ 0.61, ഗോൾ കണ്‍വേർഷൻ റേറ്റ് 13.3% എന്നതാണ് കണക്ക്.
കലങ്ങി മറിഞ്ഞ് ഗ്രൂപ്പുകൾ ആദ്യരണ്ടു റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇറ്റലി, ക്രൊയേഷ്യ, ഇംഗ്ലണ്ട്, ഫ്രാൻസ്, നെതർലൻഡ്സ്, ബെൽജിയം ടീമുകൾക്ക് പ്രീക്വാർട്ടർ ഉറപ്പിക്കാനായിട്ടില്ല. ഗ്രൂപ്പ് ബിയിൽ സ്പെയിനിനു പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇറ്റലി. ഒരു പോയിന്റുമായി ക്രൊയേഷ്യ നാലാമതും. ഇറ്റലിയും ക്രൊയേഷ്യയും തമ്മിലാണ് അവസാന പോരാട്ടം. ജയിക്കുന്ന ടീമിന് പ്രീക്വാർട്ടർ സാധ്യതയുണ്ട്. അതേസമയംതന്നെ സ്പെയിനും അൽബേനിയയും ഏറ്റുമുട്ടും.
ഗ്രൂപ്പ് ബിയിൽ നാലു പോയിന്റുമായി ഇംഗ്ലണ്ട് ഒന്നാമതാണ്. സ്ലോവേനിയയ്ക്കെതിരായ അവസാന മത്സരത്തിൽ ജയിച്ചാൽ മാത്രമേ ഇംഗ്ലണ്ടിന് അവസാന 16ൽ ഇടംലഭിക്കൂ. അല്ലെങ്കിൽ ഡെന്മാർക്ക് x സെർബിയ മത്സരഫലം ആശ്രയിച്ചിരിക്കും ഇംഗ്ലണ്ടിന്റെ മുന്നേറ്റം.
ഗ്രൂപ്പ് ഡിയിൽ നെതർലൻഡ്സിനും ഫ്രാൻസിനും നാല് പോയിന്റ് വീതം. ഓസ്ട്രിയയ്ക്ക് മൂന്നും. അവസാന മത്സരത്തിൽ നെതർലൻഡ്സ് ഓസ്ട്രിയയെയും ഫ്രാൻസ് പോളണ്ടിനെയും നേരിടും. ഗ്രൂപ്പ് ഇയിൽ നാലു ടീമിനും മൂന്ന് പോയിന്റാണ്.