തിരുവനന്തപുരം: കേരളാ ഫിനാൻഷൽ കോർപ്പറേഷന്റെ വായ്പാ ആസ്തി 1349 കോടി രൂപ ഉയർന്ന്, 4700 കോടി രൂപ എന്ന സർവകാല റിക്കാർഡിലെത്തി. വായ്പാ അനുമതിയിലും, തിരിച്ചടവിലും, മുൻ വർഷങ്ങളെക്കാൾ വൻവർധനയാണു രേഖപ്പെടുത്തിയത്. 2020-21 സാമ്പത്തിക വർഷം 4139 കോടി രൂപയുടെ വായ്പാ അനുമതികളാണ് നൽകിയത്. മുൻ സാമ്പത്തിക വർഷത്തേക്കാൾ 244 ശതമാനം വർധന. വായ്പാ വിതരണം 1447 കോടിയിൽ നിന്ന് 3729 കോടിയിലെത്തി. 258 ശതമാനം വർധന.
മുൻ വർഷം 1082 കോടി രൂപ ആയിരുന്ന വായ്പാ തിരിച്ചടവ് 2833 കോടി രൂപയായി ഉയർന്നു. പലിശ വരുമാനം 334 കോടി രൂപ യിൽനിന്നു 436 കോടി രൂപയിലെത്തി. സിബിലിൽ വിവരങ്ങൾ കൈമാറിയതും, റിക്കവറി നടപടികൾ കർശനമാക്കിയതും കാരണമായെന്ന് സിസിഎംഡി ടോമിൻ ജെ. തച്ചങ്കരി പറഞ്ഞു.
കോവിഡ് മൂലം പ്രതിസന്ധിയിലായ 419 വ്യവസായങ്ങൾക്ക് കോർപറേഷൻ 256 കോടി രൂപയുടെ പുതിയ വായ്പകൾ അനുവദിച്ചു. 1937 പുതിയ സംരംഭങ്ങൾക്ക് തുടക്കമിട്ടു. പുതുതായി അവതരിപ്പിച്ച സ്റ്റാർട്ടപ്പുകൾക്കുള്ള വായ്പ , ഇലക്ട്രിക്ക് വാഹനങ്ങൾക്കുള്ള വായ്പ, ബസുകൾ സിഎൻജി യിലേക്ക് മാറ്റാനുള്ള വായ്പാ, ഹോട്ടലുകൾക്കു 50 ലക്ഷം രൂപ വരെ ലഭ്യമാക്കുന്ന പ്രത്യേക വായ്പ , സർക്കാർ കരാറുകാർക്ക് ബില്ലുകൾ ഡിസ്ക്കൗണ്ടിംഗ് സൗകര്യം എന്നിവ യാതൊരു ഈടുമില്ലാതെയാണ് അനുവദിച്ചത്.
കോവിഡ് അധികവായ്പാ പദ്ധതി
കോവിഡ് മൂലം പ്രതിസന്ധിയിലായ വ്യവസായങ്ങൾക്ക് പ്രത്യേക വായ്പ പദ്ധതി അവതരിപ്പിച്ചു. നിലവിലുള്ളതും പുതിയതുമായ 419 സംരംഭങ്ങൾക്ക് 256 കോടി രൂപ വായ്പ അനുവദിച്ചു. ലോക്ക് ഡൗൺ കാലയളവിൽ എല്ലാ യൂണിറ്റുകൾക്കും മോറട്ടോറിയം ലഭ്യമാക്കി. മാസ്ക്, സാനിറ്റൈസർ എന്നിവയുടെ നിർമാണത്തിൽ ഏർപ്പെട്ടിട്ടുള്ള യൂണിറ്റുകൾക്കും പ്രത്യേക പദ്ധതി ആവിഷ്കരിച്ചു.
സംരംഭകത്വ വികസനപദ്ധതി
സംരംഭകത്വ വികസന പദ്ധതി പ്രകാരം 1937 പുതിയ സംരംഭങ്ങൾക്കു തുടക്കമിട്ടു. സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങൾക്കു പ്രത്യേക പരിഗണന നൽകി. ഏഴു ശതമാനം പലിശയിൽ 50 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതിയുടെ വ്യവസ്ഥകൾ വളരെ ഉദാരമാക്കി. സ്റ്റാർട്ടപ്പുകളുടെ വർക്ക് ഓർഡറിന്റെ 80 ശതമാനം , പരമാവധി 10 കോടി രൂപ വരെ 10 ശതമാനം പലിശയ്ക്ക് ലഭ്യമാക്കും.
വായ്പ തിരിച്ചടക്കാത്തവരുടെ വിവരങ്ങൾ സിബിലിനു കൈമാറി. ഏകദേശം 24000 രേഖകൾ സിബിലിൽ ഇതുവരെ അപ്ലോഡ് ചെയ്തു കഴിഞ്ഞു. സർഫേസി നടപടികൾ ദ്രുതഗതിയിലാക്കി. ഇതിനായി റെസൊല്യൂഷൻ ഏജന്റുമാരെ എംപാനൽ ചെയ്യുകയും ചെയ്തിട്ടുണ്ട്. കെ എഫ് സി ബോണ്ടുകൾ വഴി 250 കോടി രൂപ വിജയകരമായി സമാഹരിച്ചു. അടിസ്ഥാന പലിശ നിരക്ക് ഒമ്പതു ശതമാനത്തിൽ നിന്ന് എട്ടു ശതമാനം ആയി കുറച്ചു.
ചെലവ് ചുരുക്കൽ
ചെലവ്ചുരുക്കലിന്റെ ഭാഗമായി കർശന നിയന്ത്രണങ്ങൾ കൊണ്ട് വരികയും പേമെന്റുകൾ ഹെഡ് ഓഫീസിൽ നിന്നും നേരിട്ട് ചെയ്യുന്ന സംവിധാനവും കൊണ്ടു വന്നു. കൂടുതൽ ചെലവ് വരുത്തിയിരുന്ന അധിക ടെലിഫോൺ, ഇന്റർനെറ്റ് കൺക്ഷനുകൾ വിച്ഛേദിച്ചു. പഴയ വാഹനങ്ങൾ ലേലത്തിൽ വിൽക്കുകയും, ഓഫീസിൽ ആവശ്യങ്ങൾക്ക് വണ്ടികൾ വാടകക്ക് എടുക്കുന്ന സംവിധാനം കൊണ്ട് വരികയും ചെയ്തു.
വായ്പ നടപടികൾ വേഗത്തിലാക്കാൻ കസ്റ്റമർ വെരിഫിക്കേഷൻ, പ്രൊജക്ട് റിപ്പോർട്ട് തയാറാക്കൽ, ടെക്നിക്കൽ വാല്യൂവേഷൻ എന്നിവയ്ക്കായി കൂടുതൽ എംപാനൽമമെന്റ് നടത്തി.
ഉദ്യോഗസ്ഥരുടെ ഉന്നമനം
പിഎസ്സി മുഖേന അസിസ്റ്റന്റ്, അസിസ്റ്റന്റ് മാനേജർ തസ്തികകളിലേക്ക് കൂടുതൽ നിയമനങ്ങൾ നടത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടു കൊണ്ട് കൂടുതൽ സ്ത്രീകളെ പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ നിയമിച്ചു. ഉദ്യോഗസ്ഥരുടെ അവബോധം വർധിപ്പിക്കാൻ ബിസിനസ് രംഗത്തെ പ്രമുഖരുമായി സംവദിക്കാനുള്ള അവസരം ഉണ്ടാക്കി.
കോർ ബാങ്കിംഗ് / ഡെബിറ്റ് കാർഡ്
കെഎഫ്സിയുടെ വളർച്ചയും ഭാവി പദ്ധതികൾക്കുള്ള സാങ്കേതിക ആവശ്യകതയും കണക്കിലെടുത്തു കോർ ബാങ്കിംഗ് സോഫ്റ്റ്വേർ ആയ “ഫിനാകിൽ” ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകളുമായി സഹകരിച്ചു ഡെബിറ്റ് കാർഡും പുറത്തിറക്കും. കെഎഫ്സി കാർഡുകൾ ഉപയോഗിച്ച് എടിഎം, പിഒഎസ് മെഷീനുകൾ, ഓൺലൈൻ ഇടപാടുകൾ തുടങ്ങി സാധാരണ ഡെബിറ്റ് കാർഡുകൾ വഴി നടത്തുന്ന എല്ലാ ഇടപാടുകളും നടത്താനാകും. ഇത്കൂടാതെ കാർഡുകൾ കെ എഫ് സി യുടെ മൊബൈൽ ആപ്പുമായി ബന്ധപ്പെടുത്തി വലിയ തുകയുടെ ഇടപാടുകളും നടത്താനാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.