അഡ്ലെയ്ഡ്: പൂവിട്ടു പൂജിക്കണം, പൂജാരയെ. കാരണം വിദേശ പിച്ചുകളിൽ മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന പേരുദോഷമുള്ള പൂജര വൻമതിലായി ഉയർന്നപ്പോൾ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കു നേരെ നിൽക്കാനായി. 246 പന്തിൽനിന്ന് 123 റണ്‍സ് എടുത്ത് പുറത്തായ പൂജാര ഒറ്റയ്ക്ക് ഇന്ത്യയെ തോളിലേറ്റിയപ്പോൾ ഓസ്ട്രേലിയയുടെ മനക്കോട്ട തകർന്നു. വൻമതിൽ എന്നു പേരെടുത്ത രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായാണ് പൂജാര ഇന്ത്യൻ ടീമിലെത്തിയത്. അതിനെ സാധൂകരിക്കുന്ന ഇന്നിംഗ്സായിരുന്നു ഇന്നലെ അഡ്ലെയ്ഡ് ഓവലിൽ കണ്ടത്. ആദ്യ ദിനം കളി അവസാനിക്കുന്പോൾ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 250 എന്ന നിലയിലാണ് ഇന്ത്യ.
തുടക്കം തകർച്ചയോടെ
41 റണ്‍സ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഓസീസ് പേസർമാരുടെ ന്യൂബോൾ ആക്രമണത്തിൽ ഇന്ത്യയുടെ മുൻനിരക്കാർക്ക് ഉത്തരമില്ലാതായി. രണ്ട് റണ്‍സ് എടുത്ത കെ.എൽ. രാഹുലിനെ ഹെയ്സൽവുഡും 11 റണ്‍സ് എടുത്ത മുരളി വിജയ് യെ സ്റ്റാർക്കും മടക്കി. സ്കോർബോർഡിൽ 15 റണ്‍സ് മാത്രമുള്ളപ്പോൾ ഓപ്പണർമാർ കളംവിട്ടു. ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും (16 പന്തിൽ മൂന്ന് റണ്‍സ്) അധികം ആയുസ് ഉണ്ടായിരുന്നില്ല.
കമ്മിൻസിന്റെ പന്തിൽ ഉസ്മാൻ ഖവാജയുടെ അത്യുജ്വല ക്യാച്ചിൽ കോഹ്ലി പുറത്ത്. 13 റണ്‍സ് എടുത്ത രഹാനയെ ഹെയ്സൽവുഡ് ഹാൻഡ്സ്കോന്പിന്റെ കൈകളിലെത്തിച്ചതോടെ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 41 റണ്‍സ്. ഇടവേളയ്ക്കുശേഷം ടെസ്റ്റ് സംഘത്തിലെത്തിയ രോഹിത് ശർമയ്ക്ക് അവസരം മുതലാക്കാനായില്ല. മൂന്ന് സിക്സും രണ്ട് ഫോറും അടക്കം ഏകദിന ശൈലിയിൽ ബാറ്റ് ചലിപ്പിച്ച രോഹിത് 61 പന്തിൽ 37 റണ്‍സുമായി മടങ്ങി. ഋഷഭ് പന്തും അശ്വിനും 25 റണ്‍സ് വീതം നേടി.
പൂജിക്കേണ്ട ഇന്നിംഗ്സ്
16-ാം ടെസ്റ്റ് സെഞ്ചുറിയിലൂടെ 5,000 റണ്‍സ് ക്ലബ്ബിലെത്തിയ ചേതേശ്വർ പൂജാരയുടെ ഇന്നിംഗ്സ് ആണ് എടുത്തു പറയേണ്ടത്. വിക്കറ്റുകൾ ഒന്നിനുപുറകേ ഒന്നായി വീഴുന്പോഴും ഒരറ്റത്ത് പൂജാര ക്ഷമയോടെ ബാറ്റ് ചലിപ്പിച്ചു. അഞ്ചാം വിക്കറ്റിൽ രോഹിത് ശർമയ്ക്കൊപ്പം 45 റണ്‍സിന്റെയും ഏഴാം വിക്കറ്റിൽ അശ്വിനൊപ്പം 62 റണ്‍സിന്റെയും ഒന്‍പതാം വിക്കറ്റിൽ മുഹമ്മദ് ഷാമിക്കൊപ്പം 40 റണ്‍സിന്റെയും കൂട്ടുകെട്ടുകൾ പൂജാര സ്ഥാപിച്ചു. ആറ് റണ്‍സുമായി ഷാമി ക്രീസിലുണ്ട്. ബുംറയാണ് ഇനി ക്രീസിലെത്താനുള്ളത്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹസിൽവുഡ്, പാറ്റ് കമ്മിൻസ്, നഥാൻ ലിയോണ്‍ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
സെഞ്ചുറിയിൽ ഗാംഗുലിക്കൊപ്പം
സെഞ്ചുറി നേട്ടത്തിൽ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിക്കൊപ്പമെത്തി പൂജാര. 65-ാം ടെസ്റ്റിലാണ് പൂജാര ഈ നേട്ടത്തിലെത്തിയത്. 133 ടെസ്റ്റ് കളിച്ച ഗാംഗുലി 16 സെഞ്ചുറിയും 35 അർധസെഞ്ചുറിയും നേടിയിട്ടുണ്ട്.
ഏഷ്യക്കു പുറത്തുവച്ച് ആദ്യ ഇന്നിംഗ്സിന്റെ ഒന്നാം ദിനം സെഞ്ചുറി നേടുന്ന ആറാമത് ഇന്ത്യൻ താരമെന്ന നേട്ടവും പൂജാര സ്വന്തമാക്കി. വിജയ് മഞ്ജരേക്കർ, സച്ചിൻ തെണ്ടുൽക്കർ, വിരേന്ദർ സെവാഗ്, വിരാട് കോഹ്ലി, മുരളി വിജയ് എന്നിവരാണ് മുന്‍പ് ഈ നേട്ടം കൈവരിച്ച ഇന്ത്യൻ താരങ്ങൾ.
സ്കോർ
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: കെ.എൽ. രാഹുൽ സി ഫിഞ്ച് ബി ഹസിൽവുഡ് 2, മുരളി വിജയ് സി പെയ്ൻ ബി സ്റ്റാർക്ക് 11, പൂജാര റണ്ണൗട്ട് 123, വിരാട് കോഹ്ലി സി ഖവാജ ബി കമ്മിൻസ് 3, രഹാനെ സി ഹാൻഡ്സ്കോന്പ് ബി ഹസിൽവുഡ് 13, രോഹിത് ശർമ സി ഹാരിസ് ബി ലിയോണ്‍ 37, പന്ത് സി പെയ്ൻ ബി ലിയോണ്‍ 25, അശ്വിൻ സി ഹാൻഡ്സ്കോന്പ് ബി കമ്മിൻസ് 25, ഇഷാന്ത് ബി സ്റ്റാർക്ക് 4, ഷാമി നോട്ടൗട്ട് 6, എക്സ്ട്രാസ് 1, ആകെ 87.5 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 250.
ബൗളിംഗ്: സ്റ്റാർക്ക് 19-4-63-2, ഹെയ്സൽവുഡ് 19.5-3-52-2, പാറ്റ് കമ്മിൻസ് 19-3-49-2, ലിയോണ്‍ 28-2-83-2, ട്രാവിസ് ഹെഡ് 2-1-2-0.
ദ്രാവിഡും പൂജാരയും തമ്മിൽ!
രാഹുൽ ദ്രാവിഡിനോടാണ് ചേതേശ്വർ പൂജാരയെ എന്നും താരതമ്യം ചെയ്തിരുന്നത്. 2012ൽ ദ്രാവിഡ് വിരമിച്ചപ്പോൾ അദ്ദേഹത്തിന്റെ പകരക്കാരനായി ഇന്ത്യൻ ടീമിലെത്തിയ പൂജാരയെ പിന്നെ ആരോട് താരതമ്യം ചെയ്യാൻ. എന്നാൽ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു പുറത്ത് റണ്‍സ് നേടുന്നതിൽ പരാജയപ്പെട്ട പൂജാര വിമർശനം കേൾക്കേണ്ടിവന്നിരുന്നു. എന്നാൽ, കണക്കുകൾ താരതമ്യം ചെയ്താൽ ദ്രാവിഡിന്റെ പാതയിലാണ് പൂജാരയെന്നു കണ്ടെത്താം.
അഡ്ലെയ്ഡിൽ 123 റണ്‍സ് നേടി സെഞ്ചുറി നേടിയ പൂജാര 5,000 ക്ലബ്ബിലെത്തി. തന്റെ 108-ാം ഇന്നിംഗ്സിലായിരുന്നു പൂജാരയുടെ ഈ നേട്ടം. ദ്രാവിഡും 5000 റണ്‍സ് കടന്നത് 108-ാം ഇന്നിംഗ്സിലായിരുന്നു. എന്നാൽ, അവിടംകൊണ്ട് തീരുന്നില്ല ഇരുവരും തമ്മിലുള്ള കണക്കിലെ സാമ്യം. 3000, 4000 റണ്‍സുകളും ഇരുവരും ഒന്നുപോലെയാണ് പിന്നിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.