പ്രസ്റ്റീജ് മണ്ഡലം / ബിജു കുര്യൻ
ദേശീയ, അന്തർദേശീയ തലങ്ങളിൽ വരെ ശ്രദ്ധേയമാണ് ഇന്നു പത്തനംതിട്ട. പത്തനംതിട്ടയിലെ പോരാട്ടം റിപ്പോർട്ട് ചെയ്യാൻ അന്തർദേശീയ മാധ്യമങ്ങൾവരെ എത്തിയിട്ടുണ്ട്. തിളച്ചുമറിയുന്ന അന്തരീക്ഷ താപനിലയേക്കാൾ കാഠിന്യം പത്തനംതിട്ടയിലെ പ്രചാരണച്ചൂടിനുണ്ട്. രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി കേരളത്തിലെ ഒരു മണ്ഡലം വിധിയെഴുതുന്നുവെന്നതിനപ്പുറമാണ് ഇന്നു പത്തനംതിട്ടയുടെ പ്രാധാന്യം.
യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾക്കു വോട്ടു തേടി ദേശീയ നേതാക്കൾ പത്തനംതിട്ടയിലെത്തി. ദേശീയ, സംസ്ഥാന രാഷ്ട്രീയം പറഞ്ഞതിനൊപ്പം അവർക്കെല്ലാം വിശ്വാസവും ആചാരവും അതിൻമേലുള്ള നിലപാടുകളുമൊക്കെ വിശദീകരിക്കേണ്ടിവന്നു.
ശബരിമലയുമായി ബന്ധപ്പെട്ടു രാജ്യത്തെ പരമോന്നത നീതിപീഠം നൽകിയ വിധിയിൻമേൽ ജനകീയ കോടതിയിൽ മൂന്നു മുന്നണികളും തങ്ങളുടേതായ ആശയങ്ങൾ അവതരിപ്പിച്ച് ജനവിധി തേടുന്നുവെന്നതാണ് മണ്ഡലത്തിന്റെ മറ്റൊരു പ്രത്യേകത.
ലോക്സഭയിലേക്കാണു തെരഞ്ഞെടുപ്പെങ്കിലും ഉന്നയിക്കപ്പെടുന്ന വിഷയത്തിന്റെ പേരിൽ പത്തനംതിട്ടയിലെ വിജയം മൂന്ന് മുന്നണികൾക്കും അനിവാര്യമായി കഴിഞ്ഞു. വിജയം മാത്രമല്ല, പത്തനംതിട്ടയിലെ രണ്ടാംസ്ഥാനവും പ്രധാനപ്പെട്ടതായി. ഇതിലൂടെ ശക്തമായ ത്രികോണ മത്സരത്തിനാണ് പത്തനംതിട്ടയിൽ കളമൊരുങ്ങിയിരിക്കുന്നത്.
സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ പ്രചാരണരംഗത്ത് ആദ്യം രംഗത്തിറങ്ങിയ എൽഡിഎഫിനു തുടക്കത്തിൽ മേൽക്കോയ്മ ഉണ്ടായി. യുഡിഎഫും ബിജെപിയും സ്ഥാനാർഥികളെ തീരുമാനിച്ച് രംഗത്തിറങ്ങുന്പോൾ ആദ്യറൗണ്ട് പ്രചാരണം എൽഡിഎഫ് സ്ഥാനാർഥി പൂർത്തിയാക്കിയിരുന്നു. എന്നാൽ, പത്തനംതിട്ടയുടെ രാഷ്ട്രീയചിത്രം മാറിയത് വളരെ വേഗമാണ്.
ആറന്മുളയിലെ സിറ്റിംഗ് എംഎൽഎ വീണാ ജോർജിനെ സിറ്റിംഗ് എംപി ആന്റോ ആന്റണിക്കെതിരേ എൽഡിഎഫ് രംഗത്തിറക്കിയത് വികസനവും എൽഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ നേട്ടങ്ങളും അവതരിപ്പിച്ചുള്ള ഒരു പോരാട്ടത്തിന്റെ ഭാഗമായാണ്. എന്നാൽ ബിജെപി കെ. സുരേന്ദ്രനെ ഇറക്കിയതോടെ പത്തനംതിട്ടയിലെ വോട്ടിംഗ് രീതിയിൽ മാറ്റം വന്നേക്കാനുള്ള സാധ്യത തെളിഞ്ഞു. രാഷ്ട്രീയത്തിനപ്പുറമായ ധ്രൂവീകരണം വോട്ടർമാർക്കിടയിൽ ഉണ്ടാക്കിയെടുക്കാനും ശ്രമം നടന്നു. പരമാവധി വോട്ടർമാരെ കാണാനുള്ള ശ്രമമാണ് മൂന്ന് സ്ഥാനാർഥികളും നടത്തിയത്.
കഴിഞ്ഞ രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ്, എൽഡിഎഫ്, ബിജെപി സ്ഥാനാർഥികൾ നേടിയ വോട്ടു കണക്കുകളിൽ കാര്യമായ ഒരു മാറ്റം ഇത്തവണ പ്രതീക്ഷിക്കുന്നുണ്ട്. 13,82,741 ആണ് പത്തനംതിട്ട മണ്ഡലത്തിൽ ആകെ വോട്ടർമാർ. ഇതിൽ 10 ലക്ഷം വോട്ടു നടന്നാൽ മൂന്ന് മുന്നണികൾക്കായി വീതിക്കപ്പെടാവുന്ന വോട്ടുകളെ സംബന്ധിച്ചാണ് ഇപ്പോഴത്തെ കണക്കെടുപ്പ്. ഇതിന് ഉപോൽബലകമായി സ്വീകരിച്ചിരിക്കുന്ന ഘടകങ്ങളിൽ പ്രധാനം രാഷ്ട്രീയമല്ലെന്നത് ഏറെ ശ്രദ്ധേയം. 2014ൽ 8,69,542 വോട്ടുകളാണ് പോൾ ചെയ്തത്. ഇതിൽ യുഡിഎഫ് നേടിയത് 3,58,842 വോട്ടാണ്. എൽഡിഎഫിന് 3,02,651 വോട്ടും ബിജെപിക്ക് 1,38,954 വോട്ടും ലഭിച്ചു. 2016 നിയമസഭ തെരഞ്ഞെടുപ്പായപ്പോഴേക്കും ബിജെപിക്കൊപ്പം ബിഡിജെഎസ് ഉൾപ്പെടെ സഖ്യകക്ഷികളാകുകയും രാഷ്ട്രീയമായി അവർ ശക്തിപ്രാപിക്കുകയും ചെയ്തിരുന്നു.
2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലുൾപ്പെടുന്ന എല്ലാ നിയമസഭ മണ്ഡലങ്ങളിലും മുന്നിലെത്തിയ യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചത് രണ്ടു മണ്ഡലങ്ങളിൽ മാത്രം. ഏഴ് മണ്ഡലങ്ങളിലും കൂടി യുഡിഎഫിനു ലഭിച്ചത് 3,64,728 വോട്ട്. എൽഡിഎഫിന് 3,67,928 വോട്ട് ലഭിച്ചു. ബിജെപി 1,91,656 വോട്ടും നേടി. എൽഡിഎഫും ബിജെപിയും നേടിയ വോട്ടുകൾ മണ്ഡലത്തിന്റെ ചരിത്രത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു.
രാഷ്ട്രീയമായി സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളെപ്പറ്റിയുള്ള അവകാശവാദങ്ങളും അവർ ചൂണ്ടിക്കാട്ടുന്നഎംപിയുടെ പോരായ്മകളും എൽഡിഎഫ് പ്രചാരണവിഷയമാക്കിയപ്പോൾ ശബരിമല പ്രശ്നത്തിൽ അവർ മൗനം പാലിച്ചു. പക്ഷേ, ഏറ്റവുമൊടുവിൽ ശബരിമല ആരോപണങ്ങൾക്കു മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മറുപടി നൽകി. ആന്റോ ആന്റണിയുടെ വികസന നേട്ടങ്ങൾ അവതരിപ്പിച്ച് പ്രചാരണരംഗത്തിറങ്ങിയ യുഡിഎഫ് കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ മാറണമെന്നതാണ് പ്രധാന അജൻഡയായി കൊണ്ടുവന്നത്. രാഹുൽഗാന്ധിയുടെ വരവോടെ പ്രചാരണരംഗത്ത് മേൽക്കോയ്മയായിട്ടുണ്ടെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ പറയുന്നു. ആചാരവും വിശ്വാസവും സംരക്ഷിക്കുമെന്ന രാഹുൽഗാന്ധിയുടെ പത്തനംതിട്ട പ്രഖ്യാപനം ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമായി.
പത്തനംതിട്ടയിലെത്തിയില്ലെങ്കിലും നരേന്ദ്രമോദിയും അമിത്ഷായും കേരളത്തിൽ ഉന്നയിച്ചത് ശബരിമല വിഷയങ്ങൾ തന്നെ. സുരേന്ദ്രന്റെ സ്ഥാനാർഥിത്വവും പ്രചാരണശൈലിയും തങ്ങൾക്കു ഗുണകരമാകുമെന്ന് എൻഡിഎ കരുതുന്നു. പൂഞ്ഞാറിലെ സിറ്റിംഗ് എംഎൽഎ പി.സി. ജോർജ് എൻഡിഎ പ്രചാരണത്തിന്റെ മുഖ്യആസൂത്രകരിലൊരാളായിട്ടുണ്ട്.
മറിയുന്ന വോട്ടുകളെ സംബന്ധിച്ച കണക്കുകളിൽ മുന്നണികൾക്കുള്ളിൽ നേരിയ ആശങ്ക ഇല്ലാതില്ല. ആരുടെയും അക്കൗണ്ടുകൾ അത്ര സുരക്ഷിതമല്ലെന്നാണ് അവസാന റൗണ്ടും നൽകുന്ന സൂചന. പുതിയ അക്കൗണ്ട് തുറക്കാൻ ഒരുങ്ങുന്നവർക്കു വേണ്ടത് മറ്റാരുടെയെങ്കിലുമെക്കെ സ്ഥിരനിക്ഷേപം പൊട്ടിച്ചെടുക്കുകയെന്നതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.