കേരള പുനർനിർമാണം; റോഡുകൾക്ക് 788 കോടിയുടെ പദ്ധതി
Thursday, August 8, 2019 12:51 AM IST
തിരുവനന്തപുരം: കേരള പുനർനിർമാണ വികസന പരിപാടിയുമായി ബന്ധപ്പെട്ട പദ്ധതി നിർദേശങ്ങൾക്കു മന്ത്രിസഭ അംഗീകാരം നൽകി. പൊതുമരാമത്ത് വകുപ്പ് തയാറാക്കിയ പട്ടികയിലുള്ള റോഡുകളുടെ പുനർനിർമാണത്തിന് നടപ്പു സാന്പത്തികവർഷം 300 കോടി രൂപ വികസന നയ വായ്പയിൽനിന്ന് അനുവദിക്കും. തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള റോഡുകളുടെ പുനർനിർമാണത്തിന് 488 കോടി രൂപ 2019-20 വർഷം അനുവദിക്കും.
കുടുംബശ്രീ വഴിയുള്ള ജീവനോപാധികൾ, ജലവിതരണം ഉൾപ്പെടെയുള്ള ജലവിഭവം, ജൈവവൈവിധ്യം, ഖര-ദ്രവ മാലിന്യ സംസ്കരണം എന്നിവയ്ക്ക് ഉന്നതാധികാര സമിതി മുൻപാകെ സമർപ്പിച്ച പദ്ധതി നിർദേശങ്ങൾ പരിഗണിച്ച് ആവശ്യമായ തുക വികസനനയ വായ്പയിൽനിന്നും അനുവദിക്കുന്നതിന് നിർദേശങ്ങൾ സമർപ്പിക്കാൻ ഉന്നതാധികാര സമിതിക്കു നിർദേശം നൽകാനും തീരുമാനിച്ചു.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ദേശീയപാത 45 മീറ്ററിൽ വികസിപ്പിക്കുന്നത് ഭൂമി ഏറ്റെടുക്കാൻ ആവശ്യമായ തുകയുടെ 25 ശതമാനം സംസ്ഥാന സർക്കാർ വഹിക്കും.
ഇതുസംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് സർക്കാർ നേരത്തേ ഉറപ്പു നൽകിയിരുന്നു.
മൂന്നാർ ട്രൈബ്യൂണലിലെ കേസുകൾ മുമ്പു പരിഗണിച്ച കോടതികൾക്ക്
തിരുവനന്തപുരം: മൂന്നാർ പ്രത്യേക ട്രൈബ്യൂണൽ ആക്ട് റദ്ദാക്കുന്നതിനും പിരിച്ചുവിടുന്നതിനും തീരുമാനിച്ച സാഹചര്യത്തിൽ ഇവിടെ പരിഗണിച്ചിരുന്ന കേസുകൾ മുൻപു പരിഗണിച്ചിരുന്ന അതേ കോടതികൾക്കു കൈമാറും. ഇതുമായി ബന്ധപ്പെട്ട കരട് ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ചു. ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശിപാർശ ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
വനത്തിൽ മാലിന്യം നിക്ഷേപിക്കുന്നതും വെള്ളം മലിനമാക്കുന്നതും വന്യജീവികളെ ദ്രോഹിക്കുന്നതും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ഫലപ്രദമായി തടയുന്നതിന് വകുപ്പ് ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരം നൽകുന്നതിന് കേരള ഫോറസ്റ്റ് ആക്ടിലെ വിവിധ വകുപ്പുകൾ ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലിനു മന്ത്രിസഭ അംഗീകാരം നൽകി.
സ്ഥലപരിമിതിയുള്ളതും അടിസ്ഥാനസൗകര്യ വികസനം ആവശ്യമായതുമായ സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയോ മറ്റ് ഏജൻസികൾ മുഖേനയോ ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ച് സ്കൂൾ കെട്ടിടം നിർമിക്കേണ്ടിവരുന്പോൾ കെട്ടിടത്തിന്റെ കാലപ്പഴക്കം പരിഗണിക്കാതെ വ്യവസ്ഥകൾക്കു വിധേയമായി പൊളിച്ചു മാറ്റുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചു. ബീറ്റാ-തലാസീമിയ രോഗം ബാധിച്ച് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ കാസർഗോഡ് ആനിക്കാടി ചക്ലിയ കോളനിയിലെ സ്വരാഗിന്റെ തുടർചികിത്സയ്ക്കു മൂന്നുലക്ഷം രൂപ ആരോഗ്യ സുരക്ഷാ പദ്ധതിയിൽനിന്ന് അനുവദിക്കാൻ തീരുമാനിച്ചു. പാങ്ങപ്പാറയിലെ മെഡിക്കൽ കോളജ് ഹെൽത്ത് യൂണിറ്റിൽ ഇൻ പേഷ്യന്റ് കെയർ പ്രവർത്തനസജ്ജമാക്കുന്നതിന് 10 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.