അന്പലവയലിൽ പുതിയ കാർഷിക കോളജ് ഉദ്ഘാടനം 16ന്
Tuesday, September 10, 2019 11:33 PM IST
തൃശൂർ: വയനാട് അന്പലവയലിൽ പുതിയ കാർഷിക കോളജ് പ്രവർത്തനം ആരംഭിക്കുന്നു. കേരള കാർഷിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രാദേശിക ഗവേഷണ കേന്ദ്രത്തെയാണ് കാർഷിക കോളജായി ഉയർത്തുന്നത്. പുതിയ കാർഷിക കോളജിന്റെ ഉദ്ഘാടനം 16ന് ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി തോമസ് ഐസക് നിർവഹിക്കും. മന്ത്രി വി.എസ്.സുനിൽകുമാർ അധ്യക്ഷത വഹിക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പിള്ളി മുഖ്യ പ്രഭാഷണം നടത്തും. ചീഫ് വിപ്പ് കെ.രാജൻ, വയനാട് ലോക്സഭാംഗം രാഹുൽ ഗാന്ധി, എംഎൽഎമാരായ ഐ.സി.ബാലകൃഷ്ണൻ, സി.കെ.ശശീന്ദ്രൻ, ഒ.ആർ.കേളു തുടങ്ങിയവർ പങ്കെടുക്കും.
കേരള കാർഷിക സർവകലാശാലയുടെ നാലാമത്തെ കാർഷിക കലാലയമാണ് അന്പലവയലിൽ പ്രവർത്തനം ആരംഭിക്കുന്നത്. ഈ കോളജിൽ ആദ്യവർഷം 60 സീറ്റുകളുണ്ടാകും. കോളജ് തുടങ്ങുന്നതിന് ആവശ്യമായ ക്ലാസുകളും ലാബുകളും ഹോസ്റ്റൽ സൗകര്യവും ഗവേഷണ കേന്ദ്രത്തിലുണ്ട്. ട്രൈബൽ മേഖലയിലുള്ള വിദ്യാർഥികൾക്കു കൂടുതൽ അവസരം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവിടെ കോളജ് ആരംഭിക്കുന്നത്.
1972ൽ നൂറു സീറ്റുമായി തുടങ്ങിയ കേരള കാർഷിക സർവകലാശാലയിൽ ഈ സർക്കാർ അധികാരമേൽക്കുന്പോൾ 659 സീറ്റായിരുന്നു ഉണ്ടായിരുന്നതെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. എന്നാൽ ഇപ്പോൾ 1012 വിദ്യാർഥികൾ വിവിധ തലങ്ങളിൽ പഠനം നടത്തുന്നുണ്ട്.
കേരള കാർഷിക സർവകലാശാലയുടെ അഞ്ചാമത്തെ കാർഷിക കോളജ് പാലക്കാട് ജില്ലയിലെ നെന്മാറ നിയോജകമണ്ഡലത്തിൽ ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി. കോട്ടയം കുമരകത്തും കാർഷിക കോളജ് ആരംഭിക്കാനുള്ള പദ്ധതികൾ ആലോചിക്കുന്നുണ്ട്. സ്വകാര്യ, സ്വാശ്രയ മേഖലകളിൽ കാർഷിക കോളജുകൾ ഇല്ലാത്ത ഏക സംസ്ഥാനമാണ് കേരളമെന്നുള്ളതും അഭിമാനമാണെന്നു മന്ത്രി പറഞ്ഞു.