തൃശൂർ: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉൾപ്പെടെ മുഴുവൻ പിഎസ്സി പരീക്ഷകളും മലയാളത്തിലും നടത്തണമെന്നാവശ്യപ്പെട്ട് തൃശൂരിലെ സാംസ്കാരിക പ്രവർത്തകർ തിരുവോണ നാളായ ഇന്ന് ഉപവസിക്കും. തൃശൂർ കോർപറേഷൻ ഓഫീസിനു മുന്നിലെ സമരപ്പന്തലിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെയാണ് കൂട്ട ഉപവാസം.
ഈയാവശ്യം ഉന്നയിച്ച് തിരുവനന്തപുരത്തെ പിഎസ്സി ആസ്ഥാനത്തിനു മുന്നിൽ രണ്ടാഴ്ചയായി നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് തൃശൂരിലെ സാംസ്കാരികക്കൂട്ടായ്മ.
ഐഎഎസ് ഉൾപ്പെടെയുള്ള സിവിൽ സർവീസ് പരീക്ഷകൾ മലയാളം ഉൾപ്പെടെ ഇതര ഇന്ത്യൻ ഭാഷകളിൽ നടത്തുന്ന സാഹചര്യത്തിൽ കേരള പിഎസ്സിയുടെ പരീക്ഷാനയം യുക്തിരഹിതമാണ്. മാതൃഭാഷയിലേക്കു ചോദ്യങ്ങൾ പരിഭാഷപ്പെടുത്തിയാൽ ചോദ്യങ്ങളുടെ രഹസ്യസ്വഭാവം ചോരുമെന്ന പിഎസ്സിയുടെ വാദം ബാലിശവും അപഹാസ്യവുമാണ്. ഭരണഭാഷ മലയാളമാക്കുക എന്ന സർക്കാരിന്റെ ലക്ഷ്യത്തിനു വിരുദ്ധമാണെന്നും സാംസ്കാരിക കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു.
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ ഉപവാസം ഉദ്ഘാടനം ചെയ്യും. എസ്.കെ. വസന്തൻ, കാവുന്പായി ബാലകൃഷ്ണൻ, സി. രാവുണ്ണി, കെ. വേണു, ഹേമ ജോസഫ്, ഇ.എം. സതീശൻ, കെ. ജോയ് പോൾ, പി.കെ. കുശലകുമാരി, ഐ. ഷണ്മുഖദാസ്, പ്രിയനന്ദനൻ, എൻ.ആർ. ഗ്രാമപ്രകാശ്, വിജയരാജമല്ലിക, വി.ജി. ഗോപാലകൃഷ്ണൻ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ആശ ഉണ്ണിത്താൻ, രവി കേച്ചേരി, ധനഞ്ജയൻ മച്ചിങ്ങൽ, ടി.കെ. മീരാഭായ് തുടങ്ങി പ്രമുഖർ പങ്കെുക്കും.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, പുരോഗമന കലാസാഹിത്യ സംഘം, യുവകലാ സാഹിതി, മലയാള ഐക്യവേദി, എകെപിസിടിഎ, സെക്യുലർ ഫോറം, രംഗചേതന, നാട്ടറിവ് പഠനകലാസംഘം, സദസ്, നാടക് തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് ഉപവാസം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.