കാഞ്ഞിരപ്പള്ളി/പാലാ: റീസർവേയിലെ അപാകതമൂലം പാലാ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ 12 വില്ലേജുകളിൽപ്പെട്ട 40,000 കുടുംബങ്ങളിൽപ്പെട്ടവരുടെ വസ്തുവകകൾ അടിസ്ഥാന റവന്യു രേഖയായ ബിടിആറിൽ പുരയിടത്തിനു പകരം തോട്ടമായി തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നതു മൂലം കഷ്ടത്തിലായ കർഷകരും അവരുടെ കുടുംബാംഗങ്ങളും ഓണം ഉപേക്ഷിക്കാൻ തീരുമാനിച്ചതായി മഹാകർഷക സംഗമം - സമര പരിപാടികളുടെ ജനറൽ കണ്വീനർ ജോജി വാളിപ്ലാക്കൽ, ചെയർമാൻ ടോമിച്ചൻ ഐക്കര എന്നിവർ അറിയിച്ചു.
18ന് ഉച്ചകഴിഞ്ഞ് 2.30ന് പാലാ ളാലം സെന്റ് മേരീസ് (പഴയപള്ളി) പള്ളിയുടെ പാരീഷ്ഹാളിൽ നടക്കുന്ന കർഷക സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഇൻഫാമിന്റെയും കർഷകവേദിയുടെയും നേതൃത്വത്തിൽ നടക്കുന്ന കർഷക സംഗമത്തിൽ പാലാ ഉപതെരഞ്ഞെടുപ്പിലെ മുന്നണി സ്ഥാനാർഥികളായ അഡ്വ. ജോസ് ടോം, മാണി സി. കാപ്പൻ, എൻ. ഹരി തുടങ്ങിയ സ്ഥാനാർഥികൾ മുന്നണി നയം വ്യക്തമാക്കും. റബർ ബോർഡ് മുൻ ചെയർമാൻ പി.സി. സിറിയക് "തോട്ടം' "പുരയിടം’ വിഷയത്തിലെ നിലവിലെ പ്രതിസന്ധിയെപ്പറ്റി വിഷയാവതരണം നടത്തും.
ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ വി.സി. സെബാസ്റ്റ്യൻ മോഡറേറ്ററായിരിക്കും. ഇൻഫാം പാലാ കാർഷിക ജില്ലാ പ്രസിഡന്റ് ഫാ. ജോസ് തറപ്പേലിന്റെ അധ്യക്ഷതയിൽ കൂടുന്ന കർഷക സംഗമം ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ല ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ ഉദ്ഘാടനം ചെയ്യും. ഇൻഫാം ഭാരവാഹികളായ ജോയി മാന്പറന്പിൽ, ഏബ്രഹാം തോമസ്, ജയിംസ് ചൊവ്വാറ്റുകുന്നേൽ എന്നിവർ പ്രസംഗിക്കും. തോട്ടം - പുരയിടം വിഷയത്തിൽ പ്രതിസന്ധിയിലായ കർഷകരുടെ നിയമപരമായ പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള വിവര ശേഖരണവും സമ്മേളനത്തിനോടനുബന്ധിച്ച് രജിസ്റ്റർ ചെയ്യാൻ പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ആയിരക്കണക്കിനു കർഷകർ സമ്മേളനത്തിൽ പങ്കെടുക്കും. റവന്യു രേഖയിലും സെറ്റിൽമെന്റ് രജിസ്റ്ററിലും മുന്പ് രേഖപ്പെടുത്തിയിരിക്കുന്ന "പുരയിട’ത്തിനുപകരം "തോട്ടം’ എന്നു തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നതാണ് പ്രശ്നങ്ങൾക്കു കാണാം.
ഭൂ ഉടമകൾക്ക് വസ്തു കൈമാറ്റം ചെയ്യുവാനോ, ഭാഗഉടന്പടി നടത്തുവാനോ, മക്കൾക്ക് ഇഷ്ടദാനം നൽകുവാനോ, മുറിച്ചു വിൽക്കുവാനോ, മറിച്ചു വിൽക്കുവാനോ സാധിക്കുന്നില്ല. രണ്ടു സെന്റ് സ്ഥലമുള്ളവർക്ക് മുതൽ ഇത് ബാധകമാണ്. പുതിയ വീടു നിർമാണത്തിനും വീടു പുനരുദ്ധരിക്കുന്നതിനും ആവശ്യമായ പെർമിറ്റ് പഞ്ചായത്ത് നിഷേധിക്കുന്നു. വസ്തു പേരിൽ കൂട്ടി എടുക്കുവാൻ സാധിക്കുന്നില്ല. രജിസ്ട്രേഷൻ തടയപ്പെടുന്നു. ലൈഫ് ഭവന നിർമാണം തടസപ്പെടുന്നു. ബാങ്കുകൾ ഭൂമി ഈടു വസ്തുവായി പിടിക്കുന്നില്ല. തന്മൂലം വായ്പ ലഭിക്കുന്നില്ല. ഭൂമിയുടെ മൂല്യം കുത്തനെ ഇടിയുന്നു. വായ്പ തോതു കുറയുന്നു. ഉത്പാദന കുറവ്, കാലാവസ്ഥ വ്യതിയാനം, കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവ് തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളും, മക്കളുടെ വിവാഹം, ഉന്നത വിദ്യാഭ്യാസ ചിലവുകൾ, ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്തുക, മറ്റ് കടബാധ്യതകൾക്കും ഇടയിൽ നട്ടംതിരിഞ്ഞ് കടക്കെണിയിലായ കർഷകർക്ക് അടിയന്തര ആവശ്യം വന്നാൽ അൽപ്പം ഭൂമി മുറിച്ചു വിറ്റ് ആവശ്യം നേടുവാൻ സാധിക്കാതെ വരുന്നു. തന്മൂലം ആത്മഹത്യയുടെ വക്കിലാണ് കർഷകർ.
മീനച്ചിൽ താലൂക്കിലെ കൊണ്ടൂർ, മീനച്ചിൽ, ഭരണങ്ങാനം, ഈരാറ്റുപേട്ട, പൂഞ്ഞാർ, തലപ്പലം, ളാലം എന്നിവയും കാഞ്ഞിരപ്പള്ളി താലൂക്കിലെ മുണ്ടക്കയം, ഇടക്കുന്നം, കൂവപ്പള്ളി, എരുമേലി, കാഞ്ഞിരപ്പള്ളി എന്നീ വില്ലേജുകളുമാണ് ഇപ്പോൾ പ്രധാന പ്രശ്നബാധിത സ്ഥലങ്ങൾ. ചെറുതും വലുതുമായ ഭൂ ഉടമകൾ തങ്ങൾക്ക് കംപ്യൂട്ടറിൽനിന്നു ലഭിക്കുന്ന രസീതിൽ ഭൂമിയുടെ ഇനം രേഖപ്പെടുത്തിയിരിക്കുന്നത് ഉറപ്പുവരുത്തണമെന്ന് സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടു. തോട്ടമെങ്കിൽ തിരുത്തുവാനുള്ള നിയമ നടപടി സ്വീകരിക്കണം. റവന്യൂരേഖകളിൽ വസ്തുവിന്റെ യഥാർഥ ഇനം ഇന്നും "പുരയിടം / നിലം' എന്നു മാത്രമേയുള്ളു. സർക്കാർ ഉത്തരവിന്റെയോ, നിയമത്തിന്റെയോ പിൻബലമില്ലാതെയാണ് "തോട്ടം’ എന്ന ഇനം തെറ്റായി രേഖപ്പെടുത്തിയത്. ഇതു പരിഹരിക്കാൻ വേണ്ടി വില്ലേജ് ഓഫീസുകൾ, താലൂക്ക് ഓഫീസുകൾ, കളക്ടറേറ്റ് എന്നിവടങ്ങളിൽ കയറിയിറങ്ങി നടക്കുന്ന കർഷകരെ നിയമത്തിന്റെ പല കുരുക്കുകൾ പറഞ്ഞ് അധികാരികൾ മടക്കിയയയ്ക്കുന്നു. സമയനഷ്ടവും പണനഷ്ടവും മാനസിക വിഷമവും കർഷകർക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നു.
പാലാ നിയോജകമണ്ഡലത്തിൽ മാത്രം പ്രശ്നബാധിതർ 17,000 കുടുംബങ്ങൾ വരും. അവരും അവരുടെ കുടുംബാംഗങ്ങളുംകൂടി എടുക്കുന്ന തീരുമാനം വലിയ രാഷ്ട്രീയ മാറ്റത്തിനു വഴിതെളിക്കും. ഗവണ്മെന്റ് സംവിധാനത്തിന്റെയും ഭരണസംവിധാനത്തിന്റെയും പരാജയവും രാഷ്ട്രീയ പാർട്ടികളുടെ നിഷേധാത്മക നിലപാടും ഉദ്യോഗസ്ഥവൃന്ദങ്ങളുടെ അഴിമതിക്കുമെതിരായിട്ടാണ് നീതി നിഷേധിക്കപ്പെട്ട പതിനായിരങ്ങൾ ഓണാഘോഷം ഒഴിവാക്കുന്നതെന്നും 18നു നടക്കുന്ന മഹാകർഷക സംഗമത്തിനും സ്ഥാനാർഥികളും കർഷകരും തമ്മിൽ നടക്കുന്ന മുഖാമുഖം പരിപാടിക്കും ശേഷം തുടർപരിപാടികൾക്കും വ്യക്തമായ സമരപരിപാടികൾക്കും രൂപം നൽകുമെന്നും ജനറൽ കണ്വീനർ ജോജി വാളിപ്ലാക്കലും ചെയർമാൻ ടോമിച്ചൻ ഐക്കരയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.