തൊടുപുഴ: കാഞ്ഞാറിൽ എടിഎം കുത്തിത്തുറന്നു കവർച്ചയ്ക്കു ശ്രമിച്ച ആറംഗ സംഘം പോലീസ് പിടിയിൽ. കാഞ്ഞാർ വാഗമണ്‍ ജംഗ്ഷനു സമീപമുള്ള കേരള ഗ്രാമീണ്‍ ബാങ്കിന്റെ എടിഎം തകർത്ത് മോഷണം നടത്താൻ ശ്രമിച്ച പ്ലസ്ടു വിദ്യാർഥിയും പ്രായപൂർത്തിയാകാത്ത മറ്റൊരാളുമുൾപ്പെടെയുള്ള സംഘത്തെയാണ് തൊടുപുഴ ഡിവൈഎസ്പി കെ.പി. ജോസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കോടിക്കുളം വെള്ളംചിറ കുന്നുംപുറത്ത് ഷിജിൻ (28), പിതൃസഹോദരപുത്രനായ വാഴത്തോപ്പ് പേപ്പാറ കുന്നുംപ്പുറത്ത് അജിത്ത് (20), അങ്കമാലി സ്വദേശികളായ മാപ്പലശേരി പോതയിൽ ഏലിയാസ് (19), ചെറിയമാപ്പലശേരി ചീരേത്ത് മനു (23) എന്നിവരെയും പ്രായപൂർത്തിയാകാത്ത രണ്ടു പേരെയുമാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 12നു പുലർച്ചെ രണ്ടോടെയാണ് സംഭവം. പോലീസ് പറയുന്നതിങ്ങനെ: മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രതികളിൽ സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു ബൈക്കുകളിലായി അങ്കമാലിയിൽനിന്നും ഇടപ്പള്ളിയിൽനിന്നും തൊടുപുഴയിലെത്തി. ഒളമറ്റത്തിനു സമീപം ബൈക്ക് വച്ച ശേഷം ഇവിടെനിന്നു കോടിക്കുളം സ്വദേശി ഷിജിന്റെ വെള്ള ആൾട്ടോ കാറിൽ യാത്ര തിരിച്ചു.
കാഞ്ഞാറിലുള്ള വർക്ക് ഷോപ്പിലെ ഗേറ്റ് ചാടിക്കടന്നു കവർച്ചക്കായുള്ള ഇരുന്പുകന്പിയും ചുറ്റികയും മോഷ്ടിച്ചു. അറക്കുളത്തെ ബിവറേജസ് ഒൗട്ട്ലെറ്റിൽ മോഷണം നടത്താൻ ലക്ഷ്യമിട്ടാണു സംഘം എത്തിയത്. എന്നാൽ, ഇവിടെ സുരക്ഷാ ജീവനക്കാരൻ ഉണ്ടായിരുന്നതിനാൽ നടന്നില്ല. ഇതോടെ എടിഎം കവർച്ചയ്ക്കു പദ്ധതയിട്ട് പുലർച്ചെ രണ്ടോടെ ഇവിടെയെത്തി. മൂന്നു പേർ പരിസരം വീക്ഷിച്ചു. മറ്റു മൂന്നു പേർ കൗണ്ടറിലെ സിസിടിവി കാമറകൾ തകർത്ത ശേഷം എടിഎം കന്പിപ്പാരയും ചുറ്റികയും ഉപയോഗിച്ചു പൊളിച്ചു. പക്ഷേ, പണം എടുക്കാൻ കഴിഞ്ഞില്ല. തുടർന്നു ശ്രമം ഉപേക്ഷിച്ചു മടങ്ങി. പോകുന്നവഴി തൊടുപുഴ ചുങ്കത്തുള്ള ബിവറേജസ് ഒൗട്ട്ലെറ്റിനെ നോട്ടമിട്ടെങ്കിലും ഇവിടെയും സുരക്ഷാ ജീവനക്കാരൻ തടസമായി.
എടിഎം മെഷീന്റെ കവർ പൊട്ടിച്ചു സ്ക്രീൻ തകർത്തെങ്കിലും പണമടങ്ങിയ ബോക്സ് തുറക്കാനാകാഞ്ഞതാണ് ശ്രമം ഉപേക്ഷിക്കാൻ കാരണം. സമീപ പ്രദേശങ്ങളിലെ വീടുകളുടെയും കടകളുടെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വെള്ള ആൾട്ടോ കാർ കണ്ടത്.
ഷിജിന്റെ കാറാണെന്നു വ്യക്തമായതോടെ ഇയാളെ കസ്റ്റഡിയിലെടുത്തു. തുടർന്നു മറ്റു പ്രതികളെ വലയിലാക്കി. പ്രതികളിൽ മനുവിനെയും പ്രായപൂർത്തിയാകാത്ത ഒരാളെയും സംഭവത്തിനു ശേഷം മൊബൈൽ മോഷണക്കേസിൽ അങ്കമാലി പോലീസ് പിടികൂടിയിരുന്നു. ഇവർ റിമാൻഡിലാണ്. പിടിയിലായ പ്രതികളെ തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കി.
സിഐമാരായ അനിൽ കുമാർ, സജീവ് ചെറിയാൻ എസ്ഐമാരായ സിനോദ്, എം.പി സാഗർ,പി.ടി ബിജോയ്, വി.സി. വിഷ്ണുകുമാർ, എഎസ്ഐമാരായ സനൂപ്, സിബി ജോർജ്, സിപിഒമാരായ ഷംസ്, ബിജു, സുനി എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.