കോട്ടയം: റവന്യു രേഖകളിൽ പുരയിടം തോട്ടമായ വിഷയത്തിൽ ഇൻഫാമിന്റെയും കർഷകവേദിയുടെയും വിവിധ കർഷക സംഘടനകളുടെയും ആഭിമുഖ്യത്തിൽ കർഷകരും പാലാ ഉപതെരഞ്ഞെടുപ്പിലെ മുന്നണി സ്ഥാനാർഥികളും തമ്മിലുള്ള മുഖാമുഖം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനു പാലാ ളാലം സെന്റ് മേരീസ് പഴയപള്ളി ഓഡിറ്റോറിയത്തിൽ നടക്കും.
ഇൻഫാം പാലാ കർഷക ജില്ലാ ഡയറക്ടർ ഫാ. ജോസ് തറപ്പേൽ അധ്യക്ഷതവഹിക്കുന്ന സമ്മേളനം ഇൻഫാം സംസ്ഥാന ജോയിന്റ് ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ ഉദ്ഘാടനംചെയ്യും. റബർ ബോർഡ് മുൻ ചെയർമാൻ പി.സി. സിറിയക് വിഷയാവതരണം നടത്തും. ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ വി.സി. സെബാസ്റ്റ്യൻ മേഡറേറ്ററായിരിക്കും.
ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളായ ജോസ് ടോം, മാണി സി. കാപ്പൻ, എൻ. ഹരി എന്നിവർ കാഴ്ചപ്പാടുകളും നിലപാടുകളും പങ്കുവയ്ക്കും. കിസാൻ മിത്ര ചെയർമാൻ ഡിജോ കാപ്പൻ, ടോമിച്ചൻ സ്കറിയ ഐക്കര, മാത്യു മാന്പറന്പിൽ, ഏബ്രഹാം മാത്യു പന്തിരുവേലിൽ, ജോജി വാളിപ്ലാക്കൽ, ജയിംസ് ചൊവ്വാറ്റുകുന്നേൽ, ബിജോ മഴുവഞ്ചേരിൽ, തോമസ് ഈറ്റത്തോട്ട് എന്നിവർ പ്രസംഗിക്കും. സമ്മേളനത്തിൽ പുരയിടങ്ങൾ തോട്ടമായി മാറിയ ഭൂ ഉടമകളുടെ അടിസ്ഥാന വിവരങ്ങൾ പ്രത്യേക ഫോമിൽ സ്വീകരിക്കും. സർക്കാർ രേഖകളിൽ പുരയിടം തോട്ടമായി മാറിയതു മൂലം പ്രതിസന്ധിയിലായിരിക്കുന്നവർക്ക് ഇൻഫാമിന്റെ നേതൃത്വത്തിലുള്ള നിയമ സഹായ സെല്ലിൽ സഹായങ്ങൾ ലഭിക്കാൻ പേരു രജിസ്റ്റർ ചെയ്യാനുള്ള അവസരവും ഉണ്ടാകും.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലാ നിയോജകമണ്ഡലത്തിൽ മാത്രം 17,000ൽ അധികം ഭൂവുടമകളുള്ളതിനാൽ ഈ വിഷയത്തിൽ രാഷ്ട്രീയ നേതൃത്വങ്ങളും മുന്നണികളും നിലപാടു വ്യക്തമാക്കേണ്ടതുണ്ടെന്നും തെരഞ്ഞെടുപ്പിൽ വിധി നിർണയിക്കുന്നതു കർഷകരായിരിക്കുമെന്നും കർഷക സംഗമം ചെയർമാൻ ടോമിച്ചൻ സ്കറിയ ഐക്കര, ജനറൽ കണ്വീനർ ജോജി വാളിപ്ലാക്കൽ, ബെന്നി വർഗീസ് തുളുവനാനിക്കൽ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. പരിപാടികൾക്ക് ഇൻഫാം, കർഷകവേദി നേതാക്കളായ സിബിച്ചൻ നന്പുടാകം, ജോർജുകുട്ടി വെട്ടിക്കൽ, ബേബി പതിപ്പളളി, സണ്ണി മുത്തോലപുരം തുടങ്ങിയവർ നേതൃത്വംനൽകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.