പിഎസ്സി പരീക്ഷയിൽ ക്രമക്കേടെന്ന ആരോപണം ഗൗരവമുള്ളത്: കോടതി
Wednesday, September 18, 2019 11:27 PM IST
കൊച്ചി: പോലീസ് കോണ്‍സ്റ്റബിള്‍ നിയമനത്തിനായി പിഎസ്സി നടത്തിയ പരീക്ഷയില്‍ ക്രമക്കേടു നടന്നെന്ന ആരോപണം ഗൗരവമുള്ളതാണെന്നു ഹൈക്കോടതി. പിഎസ്സിയിലെ പരീക്ഷാ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി ഇ.പി. സുബിന്, കൊല്ലം പോരുവഴി സ്വദേശി കെ. ശ്രീകുമാര്‍ എന്നിവര്‍ നല്കിയ ഹര്‍ജി പരിഗണിക്കവേയാണു ഹൈക്കോടതിയുടെ വാക്കാലുള്ള നിരീക്ഷണം.
നേരത്തെ കേസിലെ പ്രതികള്‍ നല്കിയ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ ചോദ്യപേപ്പര്‍ പുറത്തായതും പ്രതികള്‍ക്കു പരീക്ഷാ സമയത്ത് 90 -95 എസ്എംഎസുകള്‍ വന്നതും വിശദീകരിച്ചിരുന്നു. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താല്‍ ഗൗരവമുള്ള ആരോപണമാണിതെന്നും ഹൈക്കോടതി വാക്കാല്‍ പറഞ്ഞു. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും ഡിജിപിക്കും പിഎസ്സിക്കും സിബിഐക്കും നോട്ടീസ് നല്‍കാനും നിര്‍ദേശിച്ചു.
ഹര്‍ജിക്കാര്‍ കായിക ക്ഷമതാ ടെസ്റ്റില്‍ പരാജയപ്പെട്ടവരാണെന്നും പ്രശസ്തിക്കു വേണ്ടിയാണ് ഇത്തരമൊരു ആരോപണമുന്നയിച്ചു സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും പിഎസ്സിയുടെ അഭിഭാഷകന് വാദിച്ചു. സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ഹര്‍ജിക്കാര്‍ക്ക് ഇത്തരം ആവശ്യമുന്നയിക്കാന്‍ അവകാശമില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകനും വ്യക്തമാക്കി. എട്ടു കായിക ക്ഷമതാ ടെസ്റ്റുകളില്‍ അഞ്ചെണ്ണത്തില്‍ പാസാകണമെന്നാണു വ്യവസ്ഥ. എന്നാല്‍ ഹര്‍ജിക്കാര്‍ ഇതില്‍ പരാജയപ്പെട്ടെന്നും പിഎസ്സി വിശദീകരിച്ചു.