12 കോടിയുടെ ഓണം ബംപർ ആറു സുഹൃത്തുക്കൾക്ക്
Friday, September 20, 2019 12:54 AM IST
കരുനാഗപ്പള്ളി: കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി രൂപയുടെ ഓണം ബന്പർ കരുനാഗപ്പള്ളിയിൽ സ്വർണക്കടയിലെ ജീവനക്കാരായ ആറു സുഹൃത്തുക്കൾ പിരിവിട്ടെടുത്ത ടിക്കറ്റിന്.
കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാരായ തൃശൂർ പറപ്പൂർ പുത്തൂർ ഹൗസിൽ റോണി, കോട്ടയം വൈക്കം കുന്തത്തിൻ ചിറയിൽ വിവേക്, ചവറ തോട്ടിന് വടക്ക് രാജീവത്തിൽ രാജീവ്, ചവറ വടക്കുംഭാഗം രതീഷ് ഭവനത്തിൽ രതീഷ് കുമാർ, തൃശൂർ അന്നമനട പാലിശേരി കരോട്ടുപുറം ഹൗസിൽ സുബിൻ തോമസ്, ശാസ്താംകോട്ട ശാന്തി വിലാസത്തിൽ രഞ്ജിൻ ജോർജ് എന്നിവരാണ് ഈ ഭാഗ്യശാലികൾ.
കായംകുളം ശ്രീ മുരുകാലയ ലക്കി സെന്റർ പി. ശിവൻകുട്ടിയുടെ ഉടമസ്ഥതയിൽ കരുനാഗപ്പള്ളിയിലുള്ള ലോട്ടറിക്കടയിൽനിന്ന് ടിക്കറ്റ് എടുത്ത് വില്പന നടത്തുന്ന സിദ്ദിഖാണ് ആറംഗ സംഘത്തിനു ടിക്കറ്റ് നല്കിയത്.
ജ്വല്ലറിക്കെതിർവശത്തെ റോഡരികിലാണ് സിദ്ദിഖ് വില്പന നടത്തുന്നത്. 100 രൂപ വീതം പിരിവിട്ട് രണ്ടു ടിക്കറ്റാണു വാങ്ങിയത്. ടിഎം 160869 നന്പർ ടിക്കറ്റിലാണ് ഒന്നാം സമ്മാനം കിട്ടിയത്.
നികുതിയും കമ്മീഷനും കിഴിച്ച് ഏഴുകോടി 56 ലക്ഷം രൂപ ഇവർക്കു ലഭിക്കും.
കരുനാഗപ്പള്ളി മരുതൂർക്കുളങ്ങര തെക്ക്, തയ്യിൽവീട്ടിൽ സിദ്ദിഖ് നാലുവർഷമായി ദേശീയപാതയോരത്ത് ലോട്ടറി വിൽപ്പന നടത്തുകയാണ്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുടെ ടിക്കറ്റ് വിറ്റ സിദ്ധിഖിന് സ്വന്തമായി കിടപ്പാടംപോലുമില്ല. വാടക വീട്ടിലാണു താമസം.
ബംപർ സമ്മാനത്തിന്റെ ഏജൻസി കമ്മീഷനായി ഒരു കോടി 20 ലക്ഷം രൂപയാണ് ലഭിക്കുക. ഇതിന്റെ നികുതി കഴിഞ്ഞ് കിട്ടുന്ന തുക പ്രധാന ഏജന്റിനും സിദ്ദിഖിനുമായി ലഭിക്കുമെന്ന് ലക്കി സെന്റർ ഉടമ ശിവൻകുട്ടി പറഞ്ഞു.