വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് ഒന്നര വയസുകാരി മരിച്ചു
Saturday, September 21, 2019 12:17 AM IST
ചെറുതോണി: വീടിനോടുചേർന്ന് ഇഷ്ടികകൊണ്ടു നിർമിച്ച സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് ഒന്നര വയസുകാരി മരിച്ചു. മുരിക്കാശേരി പെരിയാർവാലി മരുതുംകുന്നേൽ ജോഷിയുടെ മകൾ ഇവാനിയയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30-ഓടെയാണ് ദാരുണമായ സംഭവം.
വീടിനോടു ചേർന്നുള്ള മണ്‍തിട്ട ഇിടിഞ്ഞുവീഴാതിരിക്കാനാണ് ഇഷ്ടിക ഉപയോഗിച്ച് ഏഴടിയോളം ഉയരത്തിൽ ഭിത്തി നിർമിച്ചത്.
ജോഷിയും തൊഴിലാളികളുംചേർന്നു സംരക്ഷണഭിത്തിക്കും മണ്‍തിട്ടക്കും ഇടയിൽ മണ്ണിട്ടു നിറയ്ക്കുന്ന ജോലി നടത്തുന്നതിനിടെയാണ് അപകടം. ഈ സമയം കുട്ടി വീട്ടുമുറ്റത്തു നിർമാണത്തിലിരുന്ന സംരക്ഷണഭിത്തിയോടു ചേർന്നു കളിക്കുകയായിരുന്നു. ഇതിനിടെ ഇഷ്ടികകൊണ്ടുണ്ടാക്കിയ സംരക്ഷണഭിത്തി കുട്ടിയുടെ ദേഹത്തേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.
ഉടൻതന്നെ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി ഇവാനിയയെ എറണാകുളത്തേക്ക് കൊണ്ടുപോകുംവഴി കോതമംഗലത്തെത്തിയപ്പോൾ മരണം സംഭവിച്ചു.
മൃതദേഹം കോതമംഗലം താലൂക്കാശുപത്രി മോർച്ചറിയിൽ. പോത്താനിക്കാട് എരമംഗലത്ത് സുനുവാണ് മാതാവ്. ഇവർ രാജപുരം ക്രിസ്തുരാജ് എൽപി സ്കൂളിലെ കന്പ്യൂട്ടർ അധ്യാപികയാണ്. ജോഷി കോലഞ്ചേരിയിലെ ബാർ ഹോട്ടലിലെ തൊഴിലാളിയാണ്. അന്നമോളാണ് സഹോദരി.