കോടതിമുറിയില്‍ നിസംഗതയോടെ ജോളി
Friday, October 11, 2019 1:28 AM IST
താമരശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ ഒന്നാം പ്രതിയായ ജോളി ഇന്നലെ താമരശേരിയില്‍ കോടതിമുറിയിലിരുന്നത് നിസംഗതയോടെ. കോടതിമുറിയില്‍ അവരുടെ ചലനങ്ങള്‍ പോലീസ് നിയന്ത്രണത്തിനനുസരിച്ചായിരുന്നു. അവശത തോന്നിച്ചെങ്കിലും മുഖത്തു ഭാവമാറ്റം ഉണ്ടായിരുന്നില്ല.
അവശത പ്രകടമായിരുന്ന മാത്യുവും പ്രജികുമാറും പേടിച്ചരണ്ട അവസ്ഥയിലായിരുന്നു. കോടതിയിലെ സൈഡിലുണ്ടായിരുന്ന ബെഞ്ചില്‍ മൂവരെയും ഒരുമിച്ചാണിരുത്തിയത്. ജോളിക്കുചുറ്റും വനിതാ പോലീസ് നിലയുറപ്പിച്ചിരുന്നു. കസ്റ്റഡിയില്‍ വിടുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് മാത്യു മാത്രമാണ് പ്രതികരിച്ചത്. ജോളിയും പ്രജികുമാറും തലയാട്ടുക മാത്രമായിരുന്നു.
അരമണിക്കൂറോളമാണ് കോടതി നടപടി നീണ്ടത്. വന്‍ പോലീസ് സന്നാഹത്തോടെയാണ് ഇവരെ കോടതിയിലെത്തിച്ചത്. കോടതി പരിസരത്തും സമീപത്തെ കെട്ടിടങ്ങള്‍ക്കുമുകളിലും നേരത്തെതന്നെ ആളുകള്‍ സ്ഥാനം പിടിച്ചിരുന്നു.
കസ്റ്റഡി അപേക്ഷയിൽ നാലു കാരണങ്ങൾ
കോഴിക്കോട്: ജോളിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ.ഹരിദാസൻ കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ചൂണ്ടിക്കാണിച്ചതു കൊലപാതകത്തിലേക്കു നയിച്ച നാലു പ്രധാന കാരണങ്ങൾ.
റോയ് തോമസിന്റെ മദ്യപാനശീലം, അമിതമായ അന്ധവിശ്വാസം, ജോളിയുടെ വിവാഹേതര ബന്ധങ്ങളെ റോയ് എതിർത്തിലുള്ള അടങ്ങാത്ത പക, സ്ഥിരവരുമാനമുള്ള ഒരാളെ വിവാഹം ചെയ്ത് ഒപ്പം ജീവിക്കുകയെന്ന ലക്ഷ്യം എന്നിവ ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്താൻ കാരണമായെന്നു പോലീസ് പറയുന്നു.
സയനൈഡ് നല്‍കിയത് പെരുച്ചാഴിയെ കൊല്ലാനെന്ന്
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി പ്രതി പ്രജുകുമാര്‍. പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞായിരുന്നു എം.എസ്. മാത്യു മുഖേന ജോളി സയനൈഡ് ആവശ്യപ്പെട്ടിരുന്നതെന്ന് പ്രജുകുമാര്‍ പറഞ്ഞു.
ജോളിക്ക് നൽകാനായി സയനൈഡ് മാത്യുവിന് കൈമാറിയത് പ്രജുകുമാറാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.