തുറവൂർ: മതവിശ്വാസികൾക്കും വിശ്വാസ സംരക്ഷണത്തിനും ഒപ്പമാണെന്ന് എൽഡിഎഫ് സർക്കാർ പറയുന്നെങ്കിൽ യുഡിഎഫ് കാലത്തേതിനെതിരായി നൽകിയ സത്യവാങ്മൂലം പിൻവലിക്കാൻ മുഖ്യമന്ത്രി തയാറുണ്ടോയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കുത്തിയതോട് പാട്ടുകുളങ്ങര യുഡിഎഫ് കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയുടെ പരിപാവനത കളയാൻ യുഡിഎഫ് ഇല്ല. കോടതി വിധി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പോലീസ് വീട്ടിൽ ചെന്ന് ആക്ടിവിസ്റ്റുകളെ കൊണ്ടുപോകാൻ തയാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.
തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും കാലത്തെ വികസന പ്രവർത്തനങ്ങൾ ജനം താരതമ്യം ചെയ്യും. ഉപതെരഞ്ഞെടുപ്പിൽ വികസനവും ശബരിമലയും അടക്കം എല്ലാം ജനകീയ വിഷയങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ച ആകും. പൂതന പരാമർശവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അരൂരിലെ ജനങ്ങൾക്കു അറിയാം. ആലത്തൂരിൽ ഉണ്ടായ സാഹചര്യം അരൂരിലും ആവർത്തിക്കും. യുഡിഎഫിന്റെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയാലും അരൂരിലെ വോട്ടർമാർ തള്ളില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ജപ്പാൻ ശുദ്ധജല വിതരണ പദ്ധതി മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ ഭരണകാലത്താണു നടപ്പാക്കിയത്. തൈക്കാട്ടുശേരി പാലം യുഡിഎഫ് ഭരണകാലത്തു തറക്കല്ലിട്ടു പൂർത്തികരിച്ച് ഉദ്ഘാടനം ചെയ്തിരുന്നതാണ്. യുഡിഎഫ് തുടങ്ങി വച്ച മാക്കേക്കടവ്-നേരെകടവ് പാലം പണി ഫണ്ട് ഇപ്പോൾ സർക്കാർ അനുവദിക്കാത്തതിനാൽ പൂർത്തികരിക്കാതെ കിടക്കുകയാണ്. കൊച്ചി മെട്രോ സിറ്റിയും കണ്ണൂർ വിമാനത്താവളവും തുടങ്ങി വച്ചത് യുഡിഎഫ് സർക്കാരാണ്. പാവപ്പെട്ടവർക്കു നൽകിയിരുന്ന രണ്ടു രൂപ റേഷനരിക്ക് വില വർധിപ്പിച്ചതും ഇൻഷ്വറൻസ് പരിരക്ഷ നിർത്തലാക്കിയതും പിണറായി സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് നേതാക്കളായ കൊടിക്കുന്നിൽ സുരേഷ് എം.പി, പി.റ്റി. തോമസ് എംഎൽഎ, ഡിസിസി പ്രസിഡന്റ് എം. ലിജു, സി.ആർ. ജയപ്രകാശ്, ബി.ബാബു പ്രസാദ്, എം. മുരളി, ദിലിപ് കണ്ണാടൻ, ബി. രാജശേഖരൻ നായർ, സി.സി. നിസാർ, പ്രഫ. നെടുമുടിഹരികുമാർ, ബി. ബിജു, പി.കെ. ഫസലുദീൻ, കെ. ഉമേശൻ, കെ. രാജീവൻ, എസ്. രാജേഷ് എന്നിവരും സന്നിഹിതരായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.