വോട്ടെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കേ അരൂരിൽ ആവേശം ആകാശത്തോളമാണ്. മുന്നണി സ്ഥാനാർഥികളെല്ലാം അഭിഭാഷകരാണെന്നതിനാൽ ആരോപണ പ്രത്യാരോപണങ്ങൾക്ക് മണ്ഡലത്തിൽ ഒരു കുറവുമില്ല. ഒന്നിനുപിറകെ ഒന്നായി വിവാദങ്ങളായിരുന്നു അരൂരിനെ തെരഞ്ഞെടുപ്പിന്റെ തുടക്കം മുതലേ സജീവമാക്കിയത്.
ചട്ടംലംഘിച്ചെന്നു പറഞ്ഞുള്ള റോഡുപണി തടയൽ, പൂതന പ്രയോഗം, വാഗ്ദാനങ്ങളുമായി മന്ത്രിമാരും ഉദ്യോഗസ്ഥരും വീടുകയറുന്നെന്ന ആരോപണം, വയലാർ വെടിവയ്പുമായി ബന്ധമുണ്ടെന്ന ആരോപണം, ബിജെപി നേതാവിന്റെ വീട്ടിലെ സിപിഎം നേതാക്കളുടെ സന്ദർശനം, സിപിഎം നേതാവിന്റെ താമസസ്ഥലത്തിനു സമീപം യുഡിഎഫിന്റെ പ്രചാരണം വിലക്കിയെന്ന ആരോപണം-വിവാദങ്ങൾക്കൊപ്പം പ്രാദേശിക വികസനവും ശബരിമലയും ഇവിടെ ചർച്ചയാകുന്നുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കിട്ടിയ 648 വോട്ടിന്റെ മേൽക്കോയ്മ നിലനിർത്തി ലീഡുമല കയറാൻ യുഡിഎഫ് കച്ചകെട്ടുന്പോൾ അരൂരിലെ വിപ്ലവത്തീ ആളിക്കത്തുമെന്നു തന്നെയാണ് ഇടതു പ്രതീക്ഷ. അണികളും ആവേശക്കൊടുമുടിയിൽ തന്നെ. കുടുംബയോഗങ്ങളും പ്രചാരണജാഥകളും ഒക്കെയായി എല്ലാവരും സജീവം തന്നെ. ഒപ്പം സംസ്ഥാന നേതാക്കളും സജീവമായതോടെ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും തെരഞ്ഞെടുപ്പിന്റെ ചൂടും ചൂരും തന്നെ. കോർണർ യോഗങ്ങളും കുടുംബ സംഗമങ്ങളും സ്ക്വാഡ് വർക്കും ഇതോടൊപ്പം നേതാക്കളുടെ നേതൃത്വത്തിൽ നടക്കുന്നുമുണ്ട്. മതിലുകളും മറ്റും പോസ്റ്ററുകളും ചുവരെഴുത്തുകളും കൊണ്ടുനിറഞ്ഞു. തെരഞ്ഞെടുപ്പു ഗാനങ്ങളും പാരഡിഗാനങ്ങളുമായി തലങ്ങും വിലങ്ങും പായുന്ന പ്രചാരണ വാഹനങ്ങളും കൊഴുപ്പേകുന്നു.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആലപ്പുഴ തലനാരിഴയ്ക്കു നഷ്ടപ്പെട്ടപ്പോഴും അരൂരിൽ ലഭിച്ച പിന്തുണ ഇക്കുറിയും തുണയാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചയുടൻ അരൂരിൽ വന്നിറങ്ങിയപ്പോഴുണ്ടായ റോഡുനിർമാണം തടയൽ കേസ് ഗുണമായെന്നാണ് യുഡിഎഫ് ക്യാന്പിന്റെ വിലയിരുത്തൽ. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചയുടൻ തിരക്കിട്ടു നടത്തിയ റോഡുപണി തടഞ്ഞതിനെ തുടർന്നുണ്ടായ കേസിൽ വേണമെങ്കിൽ ജയിലിൽ കിടന്നു മത്സരിക്കുമെന്നു സ്ഥാനാർഥി പ്രഖ്യാപിച്ചതോടെ ഇടതുപക്ഷം ഒന്നു പിന്നോട്ടിറങ്ങി. ഒപ്പം മന്ത്രി ജി. സുധാകരന്റെ പൂതന പരാമർശവും യുഡിഎഫ് സ്ഥാനാർഥിയുടെ പിന്തുണ വർധിപ്പിക്കാനുതകിയെന്നാണ് അവരുടെ കണക്കുകൂട്ടൽ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ള താരപ്രചാരകരും ഷാനിമോൾക്കായി സജീവ പ്രചാരണത്തിലുണ്ട്.
മുൻ എംഎൽഎ ആരിഫിനുണ്ടായിരുന്ന പിന്തുണ തനിക്കും ലഭ്യമാക്കാനും വോട്ടാക്കാനുമുള്ള തീവ്ര ശ്രമത്തിലാണ് ഇടതുപക്ഷ സ്ഥാനാർഥി മനു സി. പുളിക്കൽ. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് ഏറെ മുന്പേതന്നെ മനു മണ്ഡലത്തിൽ സജീവമായിരുന്നു. യുവാവെന്ന പരിഗണന വോട്ടാക്കാനാണ് ശ്രമം. മണ്ഡലത്തിന്റെ അയൽവാസിയാണെന്നതും യുവാവെന്ന പരിഗണനയും തനിക്ക് ഗുണകരമാകുമെന്നാണ് മനുവിന്റെ പ്രതീക്ഷ. ഇതിനിടെ ഉയർന്നുവന്ന ആരോപണങ്ങൾ തിരിച്ചടിയാകുമോയെന്ന ആശങ്കയുണ്ടെ ങ്കിലും അതിനെ മറികടക്കാനായി മണ്ഡലത്തിലുടനീളം ഓടിയെത്തുകയാണ് സ്ഥാനാർഥി. മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങളും നടത്താനിരിക്കുന്ന പദ്ധതികളും ഉയർത്തിക്കാട്ടിയും യുഡിഎഫ്-എൻഡിഎ മുന്നണികളെ കടന്നാക്രമിച്ചും വിമർശനങ്ങൾക്ക് തടയിടുകയാണ് എൽഡിഎഫ് കോടിയേരിയടക്കമുള്ള നേതാക്കൾ മണ്ഡലത്തിൽ സജീവമായിരുന്നു.
വികസനമെന്നത് ഉണ്ടായിട്ടില്ലെന്നും അവകാശവാദങ്ങൾ മാത്രമേയുള്ളൂവെന്നുമുള്ള ആരോപണവുമായാണ് എൻഡിഎ മുന്നണിയുടെ തെരഞ്ഞെടുപ്പു പ്രചരണം. മോദിപ്രഭാവം വോട്ടാക്കാമെന്നാണ് ഇവരുടെ പ്രതീക്ഷ. യുവ നേതാവെന്ന കെ.പി. പ്രകാശ്ബാബുവിന്റെ പ്രതിച്ഛായ തുണയ്ക്കുമെന്നാണ് ഇവരുടെയും പ്രതീക്ഷ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്ത മത്സരം കാഴ്ചവച്ച ബിഡിജെഎസ് ഇക്കുറി മത്സരിക്കാൻ തയാറാകാതിരുന്നതോടെ ബിജെപി തന്നെ മത്സരരംഗത്തേക്കെത്തുകയായിരുന്നു. ആദ്യഘട്ടത്തിൽ ബിഡിജെഎസിന്റെ സജീവസാന്നിധ്യം ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ടായെങ്കിലും പിന്നീട് ഒറ്റക്കെട്ടായ പ്രചാരണം നടത്തി. എസ്എൻഡിപി നേതൃത്വത്തിന്റെ സമീപനമാണ് ഇവർ നേരിടുന്ന പ്രതിസന്ധി. കുമ്മനവും എംടി രമേശും കൃഷ്ണദാസുമടക്കമുള്ള എൻഡിഎയുടെ താരപ്രചാരകരും ഇവിടെ സജീവമാണ്.
വിവിധ സമുദായങ്ങളുടെ പിന്തുണയാർജിക്കാനും മുന്നണികൾ ശ്രമിക്കുന്നുണ്ട്. ലത്തീൻ കത്തോലിക്കാ, എസ്എൻഡിപി വിഭാഗങ്ങൾ കൂടുതലുള്ള മേഖലയാണ് അരൂർ. ഒപ്പം മുസ്ലിം സമുദായത്തിനും കാര്യമായ പ്രാതിനിധ്യം മേഖലയിലുണ്ട്. എൻഎസ്എസിന്റെ ശരിദൂര നിലപാട് അടക്കമുള്ള കാര്യങ്ങൾ തങ്ങൾക്കനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫും എൻഡിഎയും. മുന്നണികളെല്ലാം മത-സാമുദായിക സംഘടനകളെ പിണക്കാതെ മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്.
ഇടതുപക്ഷത്തിന്റെ എ.എം. ആരിഫ് ആയിരുന്നു കഴിഞ്ഞ മൂന്നു ടേമായി ഇവിടെ എംഎൽഎ. ഗൗരിയമ്മയും എ.എ. ഷുക്കൂറും സി.ആർ. ജയപ്രകാശുമെല്ലാം ആരിഫിനോടു പരാജയം രുചിച്ചു. ആരിഫ് എംപിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നതും. മുന്നണി സ്ഥാനാർഥികളെ കൂടാതെ മൂന്നു സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. ഇവരിലൊരാൾ യുഡിഎഫ് സ്ഥാനാർഥിക്കു വിമതയായി രംഗത്തെത്തിയതാണ്.
ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തുള്ള നിയമസഭാ മണ്ഡലമാണ് അരൂർ. ചേർത്തല താലൂക്കിൽ ഉൾപ്പെടുന്ന അരൂക്കുറ്റി, അരൂർ, ചേന്നം-പള്ളിപ്പുറം, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, പാണാവള്ളി, പെരുന്പളം, തൈക്കാട്ടുശേരി, തുറവൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന മണ്ഡലമാണിത്.
1957ലും 60ലും വിജയിച്ച കോൺഗ്രസിന്റെ പി.എസ്. കാർത്തികേയനാണ് മണ്ഡലത്തിൽ നിന്നുള്ള ആദ്യ എംഎൽഎ. 67ലും 70ലും സിപിഎം സ്ഥാനാർഥിയായ കെ.ആർ. ഗൗരിയമ്മയായിരുന്നു വിജയി. 77-ൽ സിപിഐയുടെ പി.എസ്. ശ്രീനിവാസൻ വിജയിച്ചു. 80 മുതൽ 2001വരെ സിപിഎമ്മിന്റെയും ജെഎസ്എസിന്റെയും സ്ഥാനാർഥിയായി കെ.ആർ. ഗൗരിയമ്മയായിരുന്നു അരൂരിന്റെ എംഎൽഎ. 2006-ൽ കെ.ആർ. ഗൗരിയമ്മയെ പരാജയപ്പെടുത്തി സിപിഎമ്മിന്റെ എ.എം. ആരിഫ് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു. 2011ലും 2016ലും ആരിഫ് വിജയിച്ചു.
2019-ൽ എംഎൽഎയായിരുന്ന ആരിഫ് ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇപ്പോൾ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്.
ഷാനിമോൾ ഉസ്മാൻ
വിദ്യാഭ്യാസം: എൽഎൽബി
സ്ഥാനാർഥിത്വം: നാലാം തവണ (ഒരു തവണ ലോക്സഭയിലേയ്ക്ക്)
പദവികൾ: എഐസിസി സെക്രട്ടറി, മഹിള കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷ, ആലപ്പുഴ നഗരസഭ മുൻ ചെയർപേഴ്സണ്
മനു സി. പുളിക്കൽ
വിദ്യാഭ്യാസം: എൽഎൽബി
സ്ഥാനാർഥിത്വം: ആദ്യ മത്സരം
പദവികൾ: സിപിഎം ജില്ല സെക്രട്ടേറിയറ്റ് അംഗം, ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം
കെ.പി. പ്രകാശ് ബാബു
വിദ്യാഭ്യാസം: എൽഎൽബി
സ്ഥാനാർഥിത്വം: നാലാം തവണ (ഒരു തവണ ലോക്സഭയിലേയ്ക്ക്)
പദവികൾ: യുവമോർച്ച സംസ്ഥാന പ്രസിഡന്റ്
അരൂരിലെ വോട്ട് നില
2011 നിയമസഭ
എ.എം. ആരിഫ് (സിപിഎം) 76,675
എ.എ. ഷുക്കൂർ (കോണ്ഗ്രസ്) 59,823
സജീവ് ((ബിജെപി ) 7,486
2014 ലോക്സഭ
കെ.സി. വേണുഗോപാൽ (കോണ്ഗ്രസ് ) 66,584
സി.ബി. ചന്ദ്രബാബു (സിപിഎം) 65,621
എ.വി. താമരാക്ഷൻ (ആർഎസ്പിബി) 6,907
2016 നിയമസഭ
എ.എം. ആരിഫ്(സിപിഎം) 84,720
സി.ആർ. ജയപ്രകാശ് (കോണ്ഗ്രസ്) 46,201
അനിയപ്പൻ(ബിഡിജെഎസ്) 27,753
2019 ലോക്സഭ
ഷാനിമോൾ ഉസ്മാൻ(കോണ്ഗ്രസ്) 65,656
എ.എം. ആരിഫ് (സിപിഎം) 65,008
കെ.എസ്. രാധാകൃഷ്ണൻ (ബിജെപി) 25,250
പഞ്ചാങ്കം / വി.എസ്. ഉമേഷ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.