സർവകലാശാലകളുടെ വിശ്വാസ്യത തകർക്കുന്നു: ഡോ. എം.സി. ദിലീപ് കുമാർ
Friday, October 18, 2019 11:32 PM IST
കാലടി: എം.ജി. സർവകലാശാലയിൽ ഒരു കൂട്ടം വിദ്യാർഥികളെ അനധികൃതമായി വിജയിപ്പിക്കാനായി അദാലത്ത് നടത്തുകയും സിൻഡിക്കറ്റിന്റെ അംഗീകാരത്തോടെ അവിഹിതമായി മാർക്ക് ദാനം നൽകുകയും ചെയ്ത നടപടി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത തകർക്കുന്നുവെന്ന് കാലടി സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാർ.
സർവകലാശാലകളുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ട പരീക്ഷാ ബോർഡ് മാത്രമാണ് മോഡറേഷൻ നൽകാൻ അധികാരപ്പെട്ട സമിതിയെന്നും മോഡറേഷൻ നൽകണമെങ്കിൽ അതു ഫലപ്രഖ്യാപനത്തിനു മുൻപ് ആയിരിക്കണമെന്നുമാണ് നിയമം. ഈ ചട്ടങ്ങളെല്ലാം ലംഘിച്ച്, ഇല്ലാത്ത അധികാരം ഉപയോഗിച്ച് തീരുമാനമെടുത്ത സിൻഡിക്കേറ്റും, സ്വയംഭരണ സ്ഥാപനമായ സർവകലാശാലയിൽ ഇടപെട്ട് അദാലത്ത് നടത്താൻ പ്രേരണ നൽകിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസും ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. ഈ നടപടി അടിയന്തരമായി തിരുത്താൻ ബന്ധപ്പെട്ടവർ തയാറാകണമെന്നും ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.