തിരുവനന്തപുരം: മധുര ഡിവിഷനിൽ ഗേജ് മാറ്റ പണികൾ നടക്കുന്നതിനാൽ ഏതാനും ടെയിനുകൾ ഭാഗികമായി റദ്ദാക്കും.
നാളെ യാത്ര പുറപ്പെടുന്ന തിരുവനന്തപുരം- മധുര അമൃത എക്സ്പ്രസ് ദിണ്ഡിഗലിൽ യാത്ര അവസാനിപ്പിക്കും. നാളെയും മറ്റന്നാളും മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ് ദിണ്ഡിഗലിൽനിന്നായിരിക്കും പുറപ്പെടുക. മധുര- പുനലൂർ പാസഞ്ചർ ഇന്നും നാളെയും തിരുനൽവേലിയിൽനിന്നു പുറപ്പെടും. പുനലൂർ- മധുര പാസഞ്ചർ തിരുവൽവേലിയിൽ യാത്ര അവസാനിപ്പിക്കും. താന്പരം - നാഗർകോവിൽ അന്ത്യോദയ എക്സ്പ്രസ് നാളെ ഡിണ്ടിഗലിൽ യാത്ര അവസാനിപ്പിക്കും.
വഴി തിരിച്ചു വിടുന്ന ട്രെയിനുകൾ
ഇന്നു പുറപ്പെടുന്ന കന്യാകുമാരി- രാമേശ്വരം സൂപ്പർ ഫാസ്റ്റ് മധുര ജംഗ്ഷനിൽ പോകാതെ വഴിതിരിച്ചു വിടും. രാമേശ്വരം - കന്യാകുമാരി സൂപ്പർഫാസ്റ്റ് മധുരയിൽ എത്തില്ല. തൃശിനാപ്പള്ളി- തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് ഇന്നും നാളെയും മണപ്പാറ, ഡിണ്ടിഗൽ, മധുര സ്റ്റേഷനുകളിൽ എത്തില്ല. വഴി തിരിച്ചു വിടുന്ന ട്രെയിൻ കാരക്കുടി, മണമാദുരൈ അരുപ്പുകോട്ട സ്റ്റേഷനുകളിൽ നിർത്തും. നാഗർകോവിൽ - മുംബൈ സിഎസ്ടി എക്സ്പ്രസ് നാളെയും മറ്റന്നാളും വിരുദുനഗറിനും കരൂരിനുമിടയിൽ വഴി തിരിച്ചു വിടുന്നതിനാൽ മധുര, കൊഡൈക്കനാൽ, ഡിണ്ടിഗൽ സ്റ്റേഷനുകളിൽ നിർത്തില്ല. തൃശിനാപ്പള്ളി, മനമാദുരൈ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും. മുംബൈ - നാഗർകോവിൽ എക്സ്പസും ഡിണ്ടിഗൽ, കൊഡൈക്കനാൽ, മധുര സ്റ്റേഷനുകളിൽ എത്തില്ല. ഗുരുവായൂർ - ചെന്നൈ എഗ്മോർ എക്സ്പ്രസ് ഇന്നും നാളെയും വിരുദുനഗറിനും തൃശിനാപ്പള്ളിക്കുമിടയിൽ വഴി തിരിച്ചുവിടും.
പിടിച്ചിടുന്ന ട്രെയിനുകൾ
നാഗർകോവിൽ- കെഎസ്ആർ ബംഗളൂരു എക്സ്പ്രസ് നാളെയും മറ്റന്നാളും ഒരു മണിക്കൂറും നാഗർകോവിൽ- എംജിആർ ചെന്നൈ സെൻട്രൽ പ്രതിവാര എക്സ്പ്രസ് നാളെ മുപ്പതു മിനിറ്റും പിടിച്ചിടും.
ചെന്നൈ എഗ്മോർ- കൊല്ലം അനന്തപുരി എക്സ്പ്രസ് നാളെയും മറ്റന്നാളും 45 മിനിറ്റ് പിടിച്ചിടും. നാഗർകോവിൽ - കോയന്പത്തൂർ എക്സ്പ്രസ് നാളെ 35 മിനിറ്റ് പിടിച്ചിടും. കൊല്ലം- ചെന്നൈ എഗ്മോർ അനന്തപുരി എക്സ്പ്രസ് നാളെ 40 മിനിറ്റും ചെന്നൈ എഗ്മോർ- ഗുരുവായൂർ എക്സ്പ്രസ് മറ്റന്നാൾ രണ്ടേ കാൽ മണിക്കൂറും പിടിച്ചിടും.
പരശുറാം എക്സ്പ്രസ് വൈകും
നാഗർകോവിൽ- മംഗളൂരു പരശുറാം എക്സ്പ്രസ് നവംബർ ഒന്നു മുതൽ ഡിസംബർ 28 വരെ പാലക്കാട് ഡിവിഷനിൽ 60 മുതൽ 85 മിനിറ്റ് വരെ പിടിച്ചിടും. നവംബർ നാല്, 11, 18, 25, ഡിസംബർ രണ്ട്, ഒന്പത്, 16, 23 എന്നീ തീയതികളിൽ ഈ നിയന്ത്രണം ഉണ്ടാകില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.