മരട് ഫ്ളാറ്റ് : മൂന്നു പ്രതികളെയും അഞ്ചുവരെ റിമാൻഡ് ചെയ്തു
Wednesday, October 23, 2019 12:51 AM IST
മൂവാറ്റുപുഴ: തീരപരിപാലന നിയമം ലംഘിച്ച് മരടിൽ ഫ്ളാറ്റ് നിർമിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നു പ്രതികളെയും നവംബർ അഞ്ചുവരെ ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവായി. മരട് പഞ്ചായത്ത് മുൻ സെക്രട്ടറി ആലപ്പുഴ അലി മുഹമ്മദ് റോഡിൽ പുളിമൂട്ടിൽ മുഹമ്മദ് അഷറഫ് (59), ഹോളി ഫെയ്ത്ത് ബിൽഡേഴ്സ് ഡയറക്ടർ എറണാകുളം എളമക്കര കാട്രുകുടിയിൽ സാനി ഫ്രാൻസിസ് (55), മരട് പഞ്ചായത്ത് മുൻ ജൂണിയർ സൂപ്രണ്ട് ആലപ്പുഴ എഴുപുന്ന പുതുപ്പറന്പത്ത് പി.ഇ. ജോസഫ് (65) എന്നിവരെയാണ് കസ്റ്റഡി അവസാനിപ്പിച്ചതിനെ തുടർന്ന് ക്രൈംബ്രാഞ്ച് ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോൾ റിമാൻഡ് ചെയ്തത്.
കൂടുതൽ തെളിവെടുപ്പിനായി പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് പ്രതികൾ മൂന്നു ദിവസം പോലീസ് കസ്റ്റഡിയിലായിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാനാണ് പ്രതികളെ ഇന്നലെ കോടതിയിൽ ഹാജരാക്കിയത്. തൃശൂർ എടത്തുരുത്തി താടിക്കാരൻ ടി.എ. ടോണി നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.