മാർക്ക് ദാനം സർവകലാശാലയിൽ തന്നെ തീർപ്പാക്കാൻ നീക്കം
Thursday, October 24, 2019 12:46 AM IST
തിരുവനന്തപുരം: എംജി സർവകലാശാലയിലെ മാർക്കുദാന വിവാദത്തിൽനിന്നു തടിയൂരാനായി പുതിയ നീക്കവുമായി സർക്കാർ. മാർക്ക്ദാന സംഭവത്തിൽ സർവകലാശാലയെക്കൊണ്ടുതന്നെ തീരുമാനം എടുപ്പിച്ചു പ്രശ്നത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിനോ സർക്കാരിനോ യാതൊരു പങ്കുമില്ലെന്നു വരുത്തുകയാണു സർക്കാർ ലക്ഷ്യം. ഇതിന്റെ ഭാഗമായി സർക്കാർ തലത്തിൽ ചില നീക്കങ്ങളും നടന്നു. എംജി സർവകലാശാലയിലെ മാർക്ക് ദാനം ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്നു ഉന്നത വിദ്യാഭ്യാസ കൗണ്സിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതോടെ എംജിയിലെ മാർക്ക് ദാനത്തിൽ സർവകലാശാല പൂർണമായും പ്രതിരോധത്തിലുമായി.
എംജി സർവകലാശാല നടത്തിയ അദാലത്തിൽ ഉദ്ഘാടന ചടങ്ങിൽ മാത്രമേ തന്റെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തുള്ളുവെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി. ജലീലിന്റെ പ്രസ്താവന ശരിയല്ലെന്നു വീഡിയോ ദൃശ്യങ്ങളിലൂടെ തെളിഞ്ഞിരുന്നു. സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങിലും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നില്ക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. ഇതോടെ ഉന്നത വിദ്യാഭ്യാസ വകുപ്പും സർവകലാശാലയും വെട്ടിലായി.
എംജിയിലെ മാർക്ക് ദാനവിവാദത്തിനു പിന്നാലെ കഴിഞ്ഞ ദിവസം സാങ്കേതിക സർവകലാശാലയുടെ പരീക്ഷാ നടത്തിപ്പിലും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ ഉണ്ടായിയെന്നു പ്രതിപക്ഷനേതാവ് ആരോപണം ഉന്നയിച്ചിരുന്നു. മന്ത്രിയുടെ ഉത്തരവ് ഉൾപ്പെടെയുള്ളവ പുറത്തുവിട്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഇത്തരമൊരു സാഹചര്യത്തിൽ മാർക്ക് ദാനവിവാദം അവസാനിപ്പിക്കാൻ ഉചിതമായ നടപടി കൈക്കൊള്ളാൻ സർവകലാശാല അധികാരികളോടു സർക്കാർ അനൗപചാരികമായി അറിയിച്ചതായാണു സൂചന. സിൻഡിക്കറ്റ് യോഗത്തിൽ തീരുമാനംകൈക്കൊണ്ട് പ്രശ്നത്തിൽനിന്നു തലയൂരാനാവും സർവകലാശാലയും സർക്കാരും ശ്രമിക്കുക.
അടിയന്തര സിൻഡിക്കേറ്റ് ഇന്ന്
കോട്ടയം: മാർക്ക് ദാനം ഉൾപ്പടെ വിവിധപ്രശ്നങ്ങൾ ചർച്ച ചെയ്യുവാൻ എംജി യൂണിവേഴ്സിറ്റി അടിയന്തര സിൻഡിക്കറ്റ് ഇന്നു ചേരും. വൈസ് ചാൻസലറുടെ അഭാവത്തിൽ പ്രോ വൈസ് ചാൻസലറുടെ അധ്യക്ഷതയിലാണ് സിൻഡിക്കറ്റ് യോഗം ചേരുക. വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് ആരോപണമുയർന്ന കായംകുളം പുള്ളിക്കണക്കിലെ വിദ്യാർഥിനിയുടെ വിവാദമായ അധിക മാർക്ക് തീരുമാനം പിൻവലിച്ചേക്കും.