എജിക്കു കാബിനറ്റ് പദവി, മന്ത്രിമാർ എതിർത്തപ്പോൾ അധിക ബാധ്യത ഒഴിവാക്കി
Thursday, October 24, 2019 1:21 AM IST
തിരുവനന്തപുരം: അഡ്വക്കറ്റ് ജനറൽ സി.പി. സുധാകരപ്രസാദിനു കാബിനറ്റ് പദവി നൽകാൻ മന്ത്രിസഭാ തീരുമാനം. എജിക്കു കാബിനറ്റ് പദവി നൽകാനുള്ള നിയമവകുപ്പിന്റെഅജൻഡയ്ക്കെതിരേ ചില മന്ത്രിമാർ രംഗത്ത് എത്തിയപ്പോൾ പേഴ്സണൽ സ്റ്റാഫ് അടക്കം ഒരു അധിക ബാധ്യതയും ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയനും നിയമമന്ത്രി എ.കെ. ബാലനും പറഞ്ഞു.
അഡ്വക്കറ്റ് ജനറലിനു കാബിനറ്റ് പദവി നൽകുന്നതു വഴി സംസ്ഥാനത്തിനു സാന്പത്തികമായ അധിക ബാധ്യതയൊന്നും ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. നിലവിലുള്ള സ്റ്റാഫ് അല്ലാതെ ഒരു അധിക സ്റ്റാഫിനെപ്പോലും നിയമിക്കില്ല. കാറും മറ്റു സംവിധാനങ്ങളുമെല്ലാം ഇപ്പോഴത്തേതുപോലെ തുടരും.
സംസ്ഥാന സർക്കാരിനു വേണ്ടി ഹൈക്കോടതിയിൽ ഹാജരാകുന്ന അഡ്വക്കറ്റ് ജനറലിനു കാബിനറ്റ് പദവി നൽകുന്നതോടെ വിവിധ വകുപ്പുകളുടെ കേസ് സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ ഫയൽ ആവശ്യപ്പെട്ടു മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർക്കും ഗവണ്മെന്റ് സെക്രട്ടറിമാർക്കും ഇനി മുതൽ എജിക്കു കത്തു നൽകാൻ കഴിയില്ലെന്നു മന്ത്രിമാർ പറഞ്ഞു.
എന്നാൽ, എതിർപ്പുകൾക്കിടയിലും അജൻഡ അംഗീകരിക്കുകയായിരുന്നു. എജിക്കു കാബിനറ്റ് പദവി നൽകാനുള്ള നിർദേശം നേരത്തെ മന്ത്രിസഭയുടെ അജൻഡയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും എതിർപ്പുകളെത്തുടർന്നു മാറ്റിവച്ചിരുന്നു.
എജിക്കു കൂടി കാബിനറ്റ് പദവി നൽകിയതോടെ മുഖ്യമന്ത്രിക്കു മന്ത്രിമാർക്കും പുറമേ കാബിനറ്റ് പദവി വഹിക്കുന്നവരുടെ എണ്ണം അഞ്ചായി ഉയർന്നു. ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ, സർക്കാർ ചീഫ് വിപ്പ് കെ. രാജൻ, മുന്നോക്ക സമുദായ ക്ഷേമ കോർപറേഷൻ അധ്യക്ഷൻ ആർ. ബാലകൃഷ്ണപിള്ള, ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി എ. സന്പത്ത് എന്നിവർക്കാണു നിലവിൽ കാബിനറ്റ് പദവി നൽകിയിട്ടുള്ളത്.