കുട്ടനാട് പാക്കേജ് മാതൃകയിൽ ഇടുക്കി പുനർ നിർമാണ പദ്ധതി
Tuesday, November 12, 2019 12:37 AM IST
തിരുവനന്തപുരം: കുട്ടനാട് പാക്കേജ് മാതൃകയിൽ സമഗ്ര ഇടുക്കി പുനർനിർമാണ പാക്കേജ് തയാറാക്കാൻ ആസൂത്രണ ബോർഡിനു നിർദേശം നൽകിയതായി ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയിൽ അറിയിച്ചു. ഇടുക്കി പുനർ നിർമാണത്തിനും വികസനത്തിനുമായി സമഗ്ര പാക്കേജ് വേണമെന്ന റോഷി അഗസ്റ്റിന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി.
സമഗ്രതല സ്പർശിയായ മേഖലാ വികസന പരിപാടിയായിട്ടാണ് 5,000 കോടിയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചതെന്നു മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. കേന്ദ്രാവിഷ്കൃത പദ്ധതികൾ, തദ്ദേശ സ്ഥാപനങ്ങൾ, കിഫ്ബി, റീബിൾഡ് കേരള തുടങ്ങിയ വിവിധ സ്രോതസുകളിൽനിന്നു നടപ്പു സാന്പത്തിക വർഷം 1,500 കോടി രൂപ കണ്ടെത്തി ഇടുക്കി പാക്കേജിനു വകയിരുത്തുകയാണു സർക്കാർ ലക്ഷ്യം. ആദ്യഘട്ടത്തിൽ ഏറ്റെടുക്കുന്ന നെയ്യശേരി- തോക്കുന്പൻ സാഡിൽ റോഡ്, ചെമ്മണ്ണാർ ഗാപ് റോഡ് എന്നിവയും തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള 144.84 കിലോമീറ്റർ ദൈർഘ്യമുള്ള 55 റോഡുകളും പുനർനിർമിക്കും. ജീവനോപാധി വികസനവുമായി ബന്ധപ്പെട്ട് 250 കോടി രൂപയുടെ കുടുംബശ്രീ പദ്ധതികളിൽനിന്ന് ആനൂപാതികമായ ആനുകൂല്യം ഇടുക്കിയിലെ കുടംബശ്രീ പ്രവർത്തനങ്ങൾക്കായി ലഭ്യമാക്കും.
ഏലം കയറ്റുമതിയുമായി ബന്ധപ്പെട്ട കാർഡോ നെറ്റ് പദ്ധതി, വിഎഫ്പിസി നവീകരിക്കാനും വികസിപ്പിക്കാനുമുള്ള പദ്ധതി, അഗ്രോ- ഇക്കോളജിക്കൽ സോണുകൾ രൂപീകരണം, ഇന്റർഗ്രേറ്റഡ് ഫാം മാനേജ്മെന്റ് തുടങ്ങിയവ കാർഷിക മേഖലയ്ക്ക് ഇടുക്കിക്കു ഗുണം ചെയ്യും. കാളിയാറിലെ പരുത്തിപ്പുഴ ചെക്കുഡാമിന്റെ തീര സംരക്ഷണ പ്രവർത്തനം, ദേവിയാർ തോടിലെ എക്കൽ നീക്കാനുള്ള പ്രവർത്തനം എന്നിവയ്ക്കും ഉന്നതാധികാര സമിതി അംഗീകാരം നൽകി.