മഞ്ചേരി: രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുംവിധം സമാന്തരമായി ടെലഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിച്ചു പ്രവർത്തിച്ചുവന്ന യുവാവിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. മഞ്ചേരി പയ്യനാട് മാഞ്ചേരി ചോലക്കൽ മുഹമ്മദ് അഷ്റഫി(40) നെയാണ് മഞ്ചേരി സിഐ സി. അലവി അറസ്റ്റ് ചെയ്തത്.
പയ്യനാട് ചോലക്കലിലെ കെട്ടിടത്തിന്റെ മുകൾനിലയിൽ മുറി വാടകയ്ക്കെടുത്തു നൂതന സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് പ്രവർത്തനം. ഏറെ ചെലവു വരുന്ന അന്താരാഷ്ട്ര ടെലിഫോണ്‍ വിളികൾ ലോക്കൽ കോളുകളാക്കി മാറ്റി ചുരുങ്ങിയ ചെലവിൽ ഉപഭോക്താക്കൾക്കു നൽകിവരികയായിരുന്നു. ഇതു സർക്കാരിനു സാന്പത്തികനഷ്ടം വരുത്തുന്നുവെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു കേന്ദ്രത്തിൽ പോലീസ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ 95 സിംകാർഡുകൾ, മോഡം, ഗേറ്റ് വേ, ഏരിയ തുടങ്ങി നിരവധി ഉപകരണങ്ങൾ പിടികൂടി. മുറി പോലീസ് പൂട്ടി സീൽ ചെയ്തു.
റെയ്ഡിന് എസ്ഐമാരായ സുമേഷ് സുധാകരൻ, സുരേഷ്, സിപിഒമാരായ ജയരാജൻ, സൽമാൻ, സിയാഉൾ ഹഖ്, അബ്ദുള്ളബാബു, സുബൈർ, സലീം, ഗീത എന്നിവർ നേതൃത്വം നൽകി. പ്രതിക്കെതിരേ 124 എ വകുപ്പ് പ്രകാരമുള്ള രാജ്യദ്രോഹക്കുറ്റം കൂടാതെ ഇന്ത്യൻ ടെലിഗ്രാഫിക് ആക്ട് 1933, ഇന്ത്യൻ വയർലസ് ടെലിഗ്രാഫിക് ആക്ട്, ഇന്ത്യൻ ശിക്ഷാ നിയമം 420 പ്രകാരം വഞ്ചന എന്നീ വകുപ്പുകളും ചുമത്തി. മലപ്പുറം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുന്‍പാകെ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ദുരൂഹതകളേറെ
സംഭവത്തിൽ ദുരൂഹതകളേറെയുണ്ട്. വാട്സ് ആപ്പിലൂടെയും ഐഎംഒയിലൂടെയും വളരെ ചുരുങ്ങിയ ചെലവിൽ വിദേശത്തുള്ളവരുമായി വീഡിയോ കാളിംഗ് വരെ സാധ്യമാകുന്ന ആധുനിക കാലത്തിൽ ഇത്തരത്തിൽ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിക്കുന്നതിലൂടെയും അന്തർദേശീയ ടെലിഫോണ്‍ വിളികൾ പ്രാദേശിക വിളികളാക്കി മാറ്റുന്നതിലൂടെയും എന്തു നേട്ടമാണ് ഉപഭോക്താക്കൾക്കും പ്രതിക്കും ലഭിക്കുകയെന്നതു പോലീസിനുപോലും ഉത്തരം കിട്ടാത്ത ചോദ്യമാണ്.
മുഹമ്മദ് അഷ്റഫിനു പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളത്. ഇതിനു പിന്നിൽ ഏതെങ്കിലും ഗൂഢ സംഘം പ്രവർത്തിക്കുന്നുണ്ടോ, അവർക്ക് മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്നീ കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.
സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് വഴി പ്രമുഖരുടെ ഫോണ്‍ സംഭാഷണങ്ങൾ ചോർത്തുകയെന്ന ലക്ഷ്യം കൂടിയുണ്ടോ എന്നും അന്വേഷണ പരിധിയിൽ വരുന്നതായി അറിയുന്നു. പോലീസിന്റെ സൈബർ വിഭാഗം ഇക്കാര്യത്തിൽ ജാഗരൂകരാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.