വൃശ്ചികപ്പുലരിയിൽ നട തുറന്നതു പുതിയ മേൽശാന്തി
Monday, November 18, 2019 12:59 AM IST
ശബരിമല: മണ്ഡല വ്രതാരംഭത്തിനു തുടക്കം കുറിച്ചു വൃശ്ചികപ്പുലരിയിൽ നട തുറന്നതു പുതിയ മേൽശാന്തി. ശനിയാഴ്ച രാത്രി ചുമതലയേറ്റ എം.കെ. സുധീർ നന്പൂതിരി പുലർച്ചെ മൂന്നിന് എത്തി നട തുറന്നു ദീപം തെളിച്ചു. തന്ത്രി കണ്ഠര് മഹേഷ് മോഹനര് സന്നിഹിതനായിരുന്നു. മണ്ഡലകാലത്തിനു തുടക്കം കുറിക്കുന്ന പുലരിയിൽ ദർശനത്തിനായി വൻ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. നട തുറക്കുന്പോൾ ദർശനത്തിനുള്ളവരുടെ ക്യൂ സന്നിധാനം നിറഞ്ഞിരുന്നു.
ഇന്നലെ പുലർച്ചെ നട തുറന്നു നിർമാല്യ ദർശനത്തിനുശേഷം തന്ത്രിയുടെ കാർമികത്വത്തിൽ പതിവു പൂജകൾ ആരംഭിച്ചു. നെയ്യഭിഷേകവും രാവിലെ തന്നെ ആരംഭിച്ചു. ഉച്ചപൂജ കഴിഞ്ഞ് ഒന്നിനാണു നട അടച്ചത്. പിന്നീട് മൂന്നിനു വീണ്ടും തുറന്ന്. രാത്രി 11ന് ഹരിവരാസനം ചൊല്ലുന്നതുവരെ ഭക്തർക്കു ദർശനമുണ്ട്.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, മെംബർമാരായ എൻ.വിജയകുമാർ, കെ.എസ്. രവി, എക്സിക്യൂട്ടീവ് ഓഫീസർ രാജേന്ദ്രപ്രസാദ്, കമ്മീഷണർ എം. ഹർഷൻ തുടങ്ങിയവർ വൃശ്ചികപ്പുലരിയിൽ സന്നിധാനത്തു സന്നിഹിതരായിരുന്നു.