കൊച്ചി: സുപ്രീംകോടതി വിധി വന്നു കഴിഞ്ഞ സാഹചര്യത്തിൽ മലങ്കരസഭാ തർക്ക വിഷയത്തിൽ മധ്യസ്ഥ ചർച്ചയുടെ ആവശ്യമില്ലെന്ന് മലങ്കര ഓർത്തഡോക്സ് അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവ. എറണാകുളം വഞ്ചി സ്ക്വയറിൽ ഓർത്തഡോക്സ് ക്രൈസ്ത യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തിയ സഹനസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആക്രമണത്തിന്റെ പാത ക്രൈസ്തവ സഭയ്ക്ക് യോജിച്ചതല്ല. കോടതിവിധി അംഗീകരിക്കാനാകില്ലെന്ന പാത്രിയാർക്കീസ് വിഭാഗത്തിന്റെ നിലപാട് അരാജകത്വമാണ്. കോതമംഗലം പള്ളി വിഷയത്തിൽ കോടതി വിധി അനുസരിക്കാതെ യാക്കോബായ വിഭാഗം അരാജകത്വം സൃഷ്ടിക്കുകയാണ്. പള്ളി തർക്ക വിഷയത്തിൽ സർക്കാരിന് അനങ്ങാപ്പാറ നയമാണുള്ളത്. വിഷയത്തിൽ മറ്റു സഭാ മേലധ്യക്ഷൻമാർ നൽകിയ കത്തിന് താൽപര്യമില്ലെന്നറിയിച്ച് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
മെത്രാപ്പോലീത്തമാരായ യൂഹാനോൻ മാർ മിലിത്തിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, യൂഹാനോൻ മാർ ദിയസ്കോറസ്, വൈദിക ട്രസ്റ്റി ഫാ.എം.ഒ. ജോണ്, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, കേന്ദ്ര എക്സിക്യൂട്ടീവ് മെന്പർ മിന്റ മറിയം വർഗീസ്, എൽജോവ് സി.ചുമ്മാർ, തോമസ് പോൾ റന്പാൻ, ഫാ.സി.എം. രാജു, ഫാ. ഔഗേൻ റന്പാൻ, ഫാ. വർഗീസ് ടി. വർഗീസ്, ഫാ. അജി കെ. തോമസ്, ഫാ. ഫിലിപ്പ് തരകൻ, ജോജി പി. തോമസ്, റോണി വർഗീസ്, ഫാ.ജെസൻ, ഫാ. ജോണ് ഈപ്പൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.