കൊച്ചി: കലാലയങ്ങളിൽ നിന്നു പടിയിറങ്ങിയ വിദ്യാർഥി രാഷ്ട്രീയം തിരിച്ചുവരുന്നതിനു നിയമപരിരക്ഷ നൽകുന്ന പുതിയ നിയമം കൊണ്ടുവരാനുള്ള സർക്കാർ നീക്കം ഉത്കണ്ഠാജനകമാണെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ. സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളിലെ 2016 മുതലുള്ള നിയമനങ്ങൾക്ക് അംഗീകാരമില്ലാതെ, നൂറുകണക്കിന് അധ്യാപകർ പ്രതിഫലമില്ലാതെ ജോലി ചെയ്യുന്ന നിർഭാഗ്യകരമായ അവസ്ഥയാണ് ഇന്നുള്ളതെന്നും കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പിഒസിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
കലാലയ രാഷ്ട്രീയം നിരോധിച്ചുള്ള കോടതി ഉത്തരവുകളെ മറികടക്കാൻ നടത്തുന്ന നിയമനിർമാണം നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്ന് ഓരോ ദിവസവും പുറത്തുവരുന്ന വാർത്തകളും, പാലക്കാട് വിക്ടോറിയ, എറണാകുളം മഹാരാജാസ് കോളജുകളിലും പ്രിൻസിപ്പൽമാരെ അപമാനിച്ചതും കണ്ടില്ലെന്നു നടിക്കാനാവില്ല. അഭിമന്യു ഉൾപ്പെടെയുള്ള കുട്ടികളെ മാതാപിതാക്കന്മാർക്കു നഷ്ടമായി.
വിദ്യാർഥി രാഷ്ട്രീയത്തെ വെള്ള പൂശാനുള്ള ശ്രമങ്ങളിൽ നിന്നു സർക്കാർ പിന്മാറണം. അക്രമങ്ങളും രാഷ്ട്രീയവും കൊണ്ടു സമാധാനപരമായ പഠനസാഹചര്യം നഷ്ടമാകുന്നതും സംസ്ഥാനത്തു നിന്നു വിദ്യാർഥികൾ പുറത്തേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്നതിനു കാരണമാണ്. കലാലയ രാഷ്ട്രീയത്തിനായി നിയമനിർമാണം നടത്തിയാൽ അതിനെതിരേ കോടതിയെ സമീപിക്കും.
മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട അധ്യാപകർ നടത്തുന്ന ധാർമിക സമരങ്ങളെ സർക്കാർ കണ്ടില്ലെന്നു നടിക്കുകയാണ്. 2016-ലെ കെഇആർ ഭേദഗതിയിലൂടെ അധിക തസ്തികകളിലെ നിയമനങ്ങളിൽ 1:1 (പ്രൊട്ടക്ടഡ് അധ്യാപകരും, മാനേജ്മെന്റ് നിയമിക്കുന്ന അധ്യാപകരും) എന്ന അനുപാതം പാലിക്കണമെന്ന സർക്കാർ നിലപാടാണ് പ്രശ്നങ്ങളുടെ അടിസ്ഥാനം. 1979നു ശേഷം സ്ഥാപിതമായ വിദ്യാലയങ്ങളിൽ ഒരു തസ്തിക വീതം സർക്കാരിനു വിട്ടു കൊടുക്കണമെന്ന ഭേദഗതിയുമുണ്ടായി.
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ഭരണഘടന അവർക്ക് ഉറപ്പുനൽകുന്ന 30(1) അനുഛേദത്തിന്റെ ലംഘനമാണിത്. വേതനം ലഭിക്കാതെ വർഷങ്ങളായി ജോലി ചെയ്യേണ്ടി വരുന്ന ഈ സാഹചര്യം പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. 2014-15 വർഷങ്ങളിൽ അനുവദിച്ച കുറെയേറെ ഹയർ സെക്കൻഡറി സ്കൂളുകളിൽ ഇനിയും തസ്തിക നിർണയം നടത്തി അധ്യാപക നിയമനം നടത്തിയിട്ടില്ല. ഹയർ സെക്കൻഡറി ഏകീകരണത്തിലും സർക്കാർ സമവായത്തിന്റെ മാർഗമല്ല സ്വീകരിക്കുന്നത്.
ഞായറാഴ്ചകൾ അപ്രാഖ്യാപിത പ്രവൃത്തിദിനങ്ങളാക്കുന്ന സമീപനം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നുണ്ട്. ദേശീയ മെറിറ്റ് കം മീൻസ് പരീക്ഷകൾ, നീറ്റ് പരീക്ഷകൾ, സംസ്ഥാന സർക്കാരിന്റെ പിഎസ്സി പരീക്ഷകൾ, സാക്ഷരത തുല്യ പരീക്ഷകൾ, ഉപജില്ല, ജില്ല, സംസ്ഥാന ശാസ്ത്ര പ്രവൃത്തിപരിചയ, കായിക, കലാമേളകൾ, ഐടി അറ്റ് സ്കൂളിന്റെ അധ്യാപകർക്കും വിദ്യാർഥികൾക്കുമുള്ള പരിശീലന പരിപാടികൾ, പ്രാധാനാധ്യാപകർക്കായി സീമാറ്റ് നടത്തുന്ന പരിശീലനങ്ങൾ, കെ-ടെറ്റ് പരീക്ഷകൾ എന്നിവ ഞായറാഴ്ചകളിൽ സംഘടിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. വരുന്ന ക്രിസ്മസ് അവധിയിലെ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ സംസ്ഥാനത്തെ 6-8 ക്ലാസുകളിലെ വിദ്യാർഥികൾക്കു ത്രിദിന ഗണിത സഹവാസ ക്യാന്പുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം മതപഠന ക്ലാസുകൾക്കും മറ്റ് ആരാധനാ ശുശ്രൂഷകൾക്കും തടസം സൃഷ്ടിക്കുന്ന ഇത്തരം നടപടികളിൽ നിന്ന് സർക്കാർ പിന്മാറണം. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു സമാന നിലപാടാണെന്നു സംശയമുണ്ടെന്നും മാർ താഴത്ത് പറഞ്ഞു.
കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ജോസ് കരുവേലിക്കൽ, കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന ജനറൽ സെക്രട്ടറി ജോഷി വടക്കൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അധ്യാപകർ സമരത്തിലേക്ക്
കൊച്ചി: കലാലയ രാഷ്ട്രീയത്തിനായുള്ള നിയമനിർമാണ നീക്കത്തിനും ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശ നിഷേധത്തിനുമെതിരേ കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് പ്രതിഷേധ പരിപാടികൾക്കൊരുങ്ങുന്നു.
വിഷയങ്ങളിൽ സർക്കാർ ചർച്ചകളുടെയും സമവായത്തിന്റെയും മാർഗങ്ങൾ സ്വീകരിക്കാത്ത പശ്ചാത്തലത്തിൽ ജനുവരി 17, 18 തിയതികളിൽ തൊടുപുഴയിൽ സംസ്ഥാനതല അധ്യാപക സംഗമം നടത്തും. സംസ്ഥാനത്തെ 33 രൂപതകളിൽ നിന്നുള്ള ആയിരക്കണക്കിന് അധ്യാപകർ പങ്കെടുക്കുന്ന റാലിയും, പൊതുസമ്മേളനവും ഉണ്ടാകും. സംഗമത്തിൽ മതമേലധ്യക്ഷന്മാരും, രാഷ്ട്രീയ, സാംസ്കാരിക, വിദ്യാഭ്യാസരംഗത്തെ പ്രമുഖരും പങ്കെടുക്കും.
സർക്കാർ നിലപാടിൽ മാറ്റങ്ങൾ ഉണ്ടായില്ലെങ്കിൽ ഫെബ്രുവരി അഞ്ചിന് എല്ലാ ജില്ലകളിലെയും അധ്യാപകരും, വിദ്യാഭ്യാസ പ്രവർത്തകരും സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.