തൊടുപുഴ: സർക്കാർ സേവനങ്ങൾ ഓണ്ലൈനിലൂടെയാക്കാൻ രൂപം നൽകിയ അക്ഷയ പ്രോജക്ടിനു ചുക്കാൻ പിടിച്ച സംസ്ഥാന സർക്കാരിന്റെ ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴിലുള്ള സി-സ്റ്റെഡിന്റെ (സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഓൺട്രപ്രണർഷിപ്പ് ഡവലപ്മെന്റ്)പ്രവർത്തനം നിർത്തലാക്കിയതു നിരവധി കുടുംബങ്ങളെ ദുരിതത്തിലാക്കി.
സ്ഥാപനത്തിന്റെ കോഴിക്കോടുള്ള കേന്ദ്ര ഓഫീസ് അടച്ചുപൂട്ടലിന്റെ വക്കിലാണ്. ജില്ലാ ഓഫീസുകൾ അടച്ചുപൂട്ടിയിട്ടു രണ്ടു വർഷമായി. എന്നാൽ, 20 വർഷത്തിലേറെ സേവനം ചെയ്ത ജീവനക്കാർക്ക് ആനുകൂല്യം നൽകാനോ ഇവരെ പുനർവിന്യസിക്കുന്നതിനോ സർക്കാർ തയാറായിട്ടില്ല. ആനുകൂല്യങ്ങളും ശന്പളവും ഉൾപ്പെടെ വാഗ്ദാനം ചെയ്താണു രണ്ടു വർഷം മുന്പ് ജില്ലാ ഓഫീസുകൾ അടച്ചുപൂട്ടിയത്.
ജീവനക്കാരിൽ കൂടുതൽ പേരും 45 വയസ് പിന്നിട്ടവരാണ്. മറ്റൊരു സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിക്കാനും കഴിയുന്നില്ല. ജീവനക്കാരെ സി-സ്റ്റെഡിൽ നിലനിർത്താൻ കഴിയാത്തപക്ഷം അതതു ജില്ലകളിലെ അർധ സർക്കാർ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, ശുചിത്വ മിഷൻ, കുടുംബ ശ്രീ, അക്ഷയ, ഹരിത കേരളം, ഇൻഫർമേഷൻ കേരള മിഷൻ തുടങ്ങിയ സ്ഥാപനങ്ങളിൽ നിയമിക്കാമെന്ന് സി-സ്റ്റെഡ് ഡയറക്ടറായിരുന്ന യു.വി. ജോസ് സർക്കാരിനു ശിപാർശ ചെയ്തിരുന്നു. എന്നാൽ, ഇതുവരെ യാതൊരു നടപടിയുമില്ല.
നൂതന ശാസ്ത്രസാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വ്യവസായ സംരംഭകത്വ വികസനം, തൊഴിൽ പരിശീലനം എന്നിവ നൽകാനായാണ് 1985ൽ സി-സ്റ്റെഡ് ഓഫീസുകൾ ജില്ലാ തലത്തിൽ ആരംഭിച്ചത്. 2007ൽ സംസ്ഥാന സർക്കാർ സി-സ്റ്റെഡിനെ സ്വയം ഭരണ സ്ഥാപനമാക്കി ഡയറക്ടറെ നിയമിച്ചു. 20 ലക്ഷത്തോളം പേർക്കു തൊഴിൽ പരിശീലനം നൽകിയ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇന്നു തൊഴിൽനഷ്ടം മൂലം പട്ടിണിയിലായിരിക്കുന്നത്. മക്കളുടെ വിദ്യാഭ്യാസം, കുടുംബാംഗങ്ങളുടെ ചികിത്സ, വീടു നിർമാണം തുടങ്ങിയ ആവശ്യങ്ങൾക്കായി നിരവധിപ്പേരാണ് വിവിധബാങ്കുകളിൽനിന്നു വായ്പ എടുത്തിരുന്നത്. ഒരു സുപ്രഭാതത്തിൽ ഓഫീസുകൾ അടച്ചുപൂട്ടിയതു മൂലം തൊഴിൽ നഷ്ടമായ ജീവനക്കാരെല്ലാം അന്നുമുതൽ നീതിക്കായി മുട്ടാത്ത വാതിലുകളില്ല. ശന്പളമോ മറ്റേതെങ്കിലും സ്ഥാപനത്തിൽ ജോലിയോ നൽകണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി,ചീഫ് സെക്രട്ടറി, സി-സ്റ്റെഡ് ഡയറക്ടർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർക്കു നിവേദനം നൽകിയിട്ടും പ്രയോജനമുണ്ടായില്ല.
റോഷി അഗസ്റ്റിൻ എംഎൽഎ മുഖാന്തിരം മുഖ്യമന്ത്രി പിണറായി വിജയന് ഇടുക്കി ജില്ലാ ഓഫീസിലെ ജീവനക്കാരനായിരുന്ന എൻ.എം. മാത്തുക്കുട്ടി നിവേദനം സമർപ്പിച്ചിരുന്നു. പ്രശ്നത്തിൽ ഉചിതമായ നടപടി സ്വീകരിക്കാൻ ശാസ്ത്രസാങ്കേതിക വകുപ്പ് എക്സ് ഒഫീഷ്യോ പ്രിൻസിപ്പൽ സെക്രട്ടറിക്കു നിർദേശം നൽകിയിട്ടുണ്ടെന്നു മറുപടി ലഭിച്ചിട്ട് ഒന്നര വർഷം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ലെന്നും ജീവനക്കാർ ആരോപിക്കുന്നു. നടപടിയുണ്ടായില്ലെങ്കിൽ കുടുംബാംഗങ്ങളോടൊപ്പം സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ഉൾപ്പെടെ നടത്താനുള്ള തീരുമാനത്തിലാണ് തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാർ.
ജെയിസ് വാട്ടപ്പിള്ളിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.