കോട്ടയം: കാർഷികോത്പന്ന വിലയിടിവിലും കൃഷിനാശത്തിലും കടക്കെണിയിലും വന്യമൃഗ ആക്രമണത്തിലും നട്ടംതിരിയുന്ന കർഷകരുടെ അതിജീവനത്തിനായുള്ള പ്രക്ഷോഭം കണ്ടില്ലെന്നു നടിക്കുന്ന സർക്കാരുകൾക്കെതിരേ അവകാശ സമരം നടത്തുമെന്നു കത്തോലിക്കാ കോൺഗ്രസ് കേന്ദ്രസമിതി.
കാർഷിക ഉത്പന്നങ്ങൾക്കു തറവില പ്രഖ്യാപിച്ചു സംഭരിക്കുക, കാർഷിക വായ്പകൾ എഴുതിത്തള്ളുക, വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം കാണുക, കർഷകർക്കു പതിനായിരം രൂപ പെൻഷൻ അനുവദിക്കുക, തൊഴിലുറപ്പ് പദ്ധതിയിൽ കർഷകരെയും ഉൾപ്പെടുത്തുക, പ്രളയ പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കത്തോലിക്ക കോൺഗ്രസ് സമരവുമായി മുന്നിട്ടിറങ്ങുന്നത്.
ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ അശാസ്ത്രീയമായ 80 :20 അനുപാതം അവസാനിപ്പിക്കണം. ക്രൈസ്തവ പിന്നോക്കാവസ്ഥയെക്കുറിച്ചു പഠനം നടത്താൻ കമ്മീഷനെ നിയമിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി ടോണി പുഞ്ചക്കുന്നേൽ, ഭാരവാഹികളായ പി.ജെ. പാപ്പച്ചൻ, പ്രഫ. ജോയി മുപ്രപ്പള്ളി, സാജു അലക്സ്, ഡോ. ജോസ് കുട്ടി ജെ. ഒഴുകയിൽ, ആന്റണി എൽ. തൊമ്മാന, തോമസ് പീടികയിൽ, ബെന്നി ആന്റണി, തൊമ്മി പിടിയത്ത്, ജോമി കൊച്ചുപറന്പിൽ, ജോബി നീണ്ടുക്കുന്നേൽ, വർഗീസ് ആന്റണി, ഔപ്പച്ചൻ തടിക്കാട്ട്, ബേബി പെരുമാലി, രാജേഷ് ജോൺ, ജോയി കെ. മാത്യു, ജോസ് പുതിയിടം, ബേബി പൊട്ടനാനി, ഡേവിസ് തുളുവത്ത് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.