തിരുവനന്തപുരം: വിദേശയാത്ര സംസ്ഥാനത്തെ യുവാക്കൾക്കു വേണ്ടിയെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, ജപ്പാനിൽനിന്നു മാത്രം നൂറുകണക്കിനു കോടിയുടെ വിദേശ നിക്ഷേപം കേരളത്തിൽ വരുമെന്നു പ്രഖ്യാപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണി പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും നടപ്പാക്കി. ഭാവിക്ക് അനുയോജ്യമായ അടിസ്ഥാന സൗകര്യ വികസനം, അതിനുതകുന്ന വിധം നിക്ഷേപങ്ങളെയും ആധുനിക വ്യവസായങ്ങളെയും ആകർഷിക്കുക, ഉത്പാദനം വർധിപ്പിക്കുക, വിഭവങ്ങളുടെ നീതിയുക്തമായ വിതരണം സാധ്യമാക്കുക എന്നിവ പ്രകടന പത്രികയിൽ അവതരിപ്പിച്ച അടിസ്ഥാന സമീപനങ്ങളാണ്. ഈ സമീപനങ്ങൾ മുൻനിർത്തിയുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നത്. അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, ആരോഗ്യം, പുത്തൻ വ്യവസായങ്ങൾ എന്നീ മേഖലകളിൽ വളർച്ചയുടെ അടുത്ത പടിയിലേക്കു കടക്കുക എന്ന നിലയ്ക്കാണു ജപ്പാനും കൊറിയയും സന്ദർശിച്ചത്. ജപ്പാനിലെ ആദ്യ മീറ്റിംഗിൽതന്നെ കേരളത്തിലേക്ക് 200 കോടിയുടെ നിക്ഷേപം ഉറപ്പിക്കാനായതായും മുഖ്യമന്ത്രി പറഞ്ഞു.
ജപ്പാൻ
• കേരളത്തിൽ നാല് പതിറ്റാണ്ട് പ്രവർത്തന പരിചയമുള്ള നീറ്റ ജെലാറ്റിൻ പ്രവർത്തനം വിപുലമാക്കാൻ 200 കോടി രൂപ കൂടി നിക്ഷേപിക്കും.
• ടെറുമോ കോർപറേഷൻ തിരുവനന്തപുരത്തുള്ള ടെറുമോ പെൻപോളിൽ 105 കോടി രൂപയുടെ നിക്ഷേപം നടത്തും. ലോകത്തിനാവശ്യമായ ബ്ലഡ് ബാഗുകളുടെ പത്തു ശതമാനം കേരളത്തിൽ ഉത്പാദിപ്പിക്കാനാവുന്ന പദ്ധതിയാണിത്.
• തോഷിബയുമായി ലിഥിയം ടൈറ്റാനിയും ഓക്സൈഡ് (എൽടിഒ) ബാറ്ററി സാങ്കേതിക വിദ്യ കൈമാറ്റത്തിനു താത്പര്യപത്രം ഒപ്പു വെച്ചു. കേരളത്തിലെ ഏതെങ്കിലും പൊതുമേഖലാ സ്ഥാപനവുമായി ചേർന്നു ഇത്തരം നൂതന ബാറ്ററി പാക്കിംഗ് യൂണിറ്റ് തുടങ്ങാനാണ് ശ്രമം. 2022 ആകുന്പോൾ കേരളത്തിൽ 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ നിരത്തിൽ ഇറക്കുവാൻ ഉദ്ദേശിച്ചുള്ള വൈദ്യുത വാഹനനയം നമ്മുക്കുണ്ട്. വൈദ്യുതി വാഹനങ്ങൾക്ക് ആവശ്യമായതാണ് എൽടിഒ.
• ഭാവിയുടെ ഇന്ധനം എന്നു കണക്കാക്കുന്ന ഹൈഡ്രജൻ ഫ്യൂവൽ സെൽ ഫാക്റി സ്ഥാപിക്കുന്നതിനായി ടൊയോട്ടയുമായും ചർച്ചകൾ നടന്നു. ഇതിനായി ഒരു ലെറ്റർ ഓഫ് ഇൻഡന്റ് ഒപ്പുവയ്ക്കും.
• എറണാകുളത്തെ പെട്രോകെമിക്കൽ കോംപ്ലെക്സിൽ ലൂബ്രിക്കന്റ് ബ്ലെൻഡിംഗ് യൂണിറ്റ് സ്ഥാപിക്കാൻ ജിഎസ് കാൾടെക്സ് കോർപറേഷൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
• ഐടിയിലും ആയുർവേദത്തിലും ചെറുകിട ഇടത്തരം വ്യവസായങ്ങളിലും നിക്ഷേപ സാധ്യത മനസിലാക്കാൻ ജപ്പാനിലെ സനിൻ പ്രവിശ്യയിൽനിന്ന് അഞ്ചു മേയർമാർ അടങ്ങുന്ന സംഘം കേരളത്തിൽ വരും.
• ജപ്പാൻ എക്സ്റ്റേണൽ ട്രേഡ് ഓർഗനൈസേഷന്റെ ഓഫീസ് തിരുവനന്തപുരത്ത് ആരംഭിക്കാനായി ക്ഷണിച്ചിട്ടുണ്ട്.
• കേരളത്തിൽനിന്നുള്ള ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് ലോകത്തെ മികച്ച യൂണിവേഴ്സിറ്റികളിൽ ഒന്നായ ഒസാക്ക യൂണിവേഴ്സിറ്റിയിൽ നിന്നും സാൻഡ്വിച്ച് കോഴ്സുകൾ ചെയ്യാൻ സൗകര്യം ഒരുക്കും.
• ഷിമാനെ യൂണിവേഴ്സിറ്റി കുസാറ്റുമായി ചേർന്ന് 4+2 വർഷത്തിന്റെ രണ്ടു യുണിവേഴ്സിറ്റിയിൽനിന്നു ബിരുദം ലഭിക്കുന്ന തരത്തിലുള്ള കോഴ്സ് ആരംഭിക്കും. കേരളത്തിൽ ആറു മാസം ജപ്പാനിൽ ആറു മാസം എന്ന തരത്തിൽ വരുന്ന ഒരു വർഷത്തെ ബിരുദാനന്തര സർട്ടിഫിക്കറ്റ് പ്രോഗ്രാം കുസാറ്റുമായി ചേർന്ന് ആരംഭിക്കാൻ ധാരണയായി. കേരളത്തിലെ മറ്റു യൂണിവേഴ്സിറ്റികളുമായും സമാന കോഴ്സുകൾ തുടങ്ങുന്നതിനെ പറ്റി ഷിമനെ യൂണിവേഴ്സിറ്റി ചർച്ച ചെയ്യും.
• കേരളത്തിന്റെ രണ്ടു കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളിൽ ജാപ്പനീസ് ഭാഷാ കോഴ്സ് തുടങ്ങാൻ അസോസിയേഷൻ ഫോർ ഓവർസീസ് ടെക്നിക്കൽ സ്കോളർഷിപ്പ് താത്പര്യം പ്രകടിപ്പിച്ചു.
കൊറിയ
• സമുദ്രോത്പദന-ഭക്ഷ്യസംസ്കരണ രംഗത്തു പങ്കാളികളെ കണ്ടെത്താൻ കൊറിയ ഫുഡ് ഇൻഡസ്ട്രി ഡെവലപ്മെന്റ് അസോസിയേഷൻ (ഭക്ഷ്യ സംസ്കരണ യൂണിറ്റുകളുടെ തലവന്മാരുടെ ഒരു സംഘത്തെ) കേരളത്തിലേക്ക് അടുത്ത മാസത്തോടെ അയയ്ക്കും.
• കൊറിയ ട്രേഡ് ഡെവലപ്മെന്റ് അസോസിയേഷൻ ഭക്ഷ്യ സംസ്കരണ രംഗത്തു നിക്ഷേപത്തിന് താൽപര്യം പ്രകടിപ്പിച്ചു.
• ചേർത്തലയിലെ സമുദ്രോത്പന്ന സംസ്കരണ മേഖല സന്ദർശിച്ചു കേരളത്തിലെ ഈ രംഗം പരിശോധിക്കാനും തുടർന്ന് കയറ്റുമതി നടത്താനും കൊറിയ ഇന്പോർട്ടർസ് അസോസിയേഷൻ തീരുമാനിച്ചു. കെഎസ്ഐഡിസിയുടെ ചേർത്തല ഫുഡ് പാർക്കിൽ ഒരു ടെസ്റ്റ് സെന്റർ തുടങ്ങുവാനും ഇവർ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിൽ കൊറിയയിലേക്കു കയറ്റി അയയ്ക്കുന്ന ഉത്പന്നങ്ങൾ വിയറ്റ്നാം വഴിയാണു പോകുന്നത്. ടെസ്റ്റ് സെന്റർ വരുന്നതോടെ നേരിട്ട് കയറ്റുമതി നടത്തുവാൻ കഴിയും.
• ഹ്യുണ്ടായിയുടെ വാഹന പാർട്സ് സപ്ലയറായ എൽകെ ഹൈ-ടെക് പുതിയ മാനുഫാക്ചറിങ് യൂണിറ്റ് ആരംഭിക്കുവാൻ പാലക്കാട് (15,000 ചതുരശ്ര അടി) സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്.
• ഐടി, എൽഇഡി നിർമാണം, ഓട്ടോമൊബൈൽ കംപോണേന്റ്സ്, ഭക്ഷ്യ സംസ്കരണം, ഇടത്തരം-ചെറുകിട വ്യവസായങ്ങൾ, ലോജിസ്റ്റിക്സ്, സപ്ലൈ ചെയിൻ തുടങ്ങിയ മേഖലകളിൽ നിക്ഷേപിക്കാനാണ് കൊറിയയിൽനിന്നു നിക്ഷേപകർ താത്പര്യം പ്രകടിപ്പിച്ചത്.
• വിദ്യാഭ്യാസ നൈപുണ്യ രംഗത്തു കേരളത്തിലെ ഫിഷറീസ് യൂണിവേഴ്സിറ്റിയും ഫുഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ ഭാഗമായി സ്ഥാപിക്കാൻ പോകുന്ന വേൾഡ് ഫിഷറീസ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പുക്യോംഗ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ചു കേരളത്തിലെ മത്സ്യതൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കും പരിശീലന പദ്ധതി തയാറാക്കും. ആയുർവേദ രംഗത്തും സഹകരിക്കാനുള്ള താത്പര്യം പുക്യോംഗ് യൂണിവേഴ്സിറ്റി പ്രകടിപ്പിച്ചു.
• ബുസാൻ പോർട്ട് അഥോറിറ്റി കേരളത്തിലെ പോർട്ട് ഓഫീസർമാരെ പരിശീലിപ്പിക്കും. തുറമുഖങ്ങളും ഹാർബറുകളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി സഹകരിച്ചു പ്രവർത്തിക്കാൻ ധാരണാ പത്രം ഒപ്പുവയ്ക്കും.
• ബുസാനിലും സോളിലുമുള്ള മാലിന്യ സംസ്കരണ പ്ലാന്റുകൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാലിന്യം സംസ്കരിക്കുന്നതു കേരളത്തിൽ പ്രയോജനപ്പെടുത്താവുന്ന മാതൃകകളാണ്.
• സെമി ഹൈസ്പീഡ് റെയിലുമായി ബന്ധപ്പെട്ടു ജൈക്ക (ജപ്പാൻ ഇന്റർനാഷണൽ കോ ഓപറേഷൻ ഏജൻസി) യുമായും ഹ്യുണ്ടായിയുമായും കൂടിയാലോചന നടത്തി. ഇരുവരും സഹകരണ സന്നദ്ധത അറിയിച്ചു.
• കേരളത്തിന്റെ നിക്ഷേപ സാധ്യതകൾ ലോകത്തിനു മുൻപിൽ അവതരിപ്പിക്കാൻ "അസെൻഡ് 2020’ ജനുവരിയിൽ നടത്തും. അതിലേക്ക് ജപ്പാനിലെയും കൊറിയയിലെയും കന്പനികളെയും സർക്കാർ പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.