കൊല്ലം: ചർച്ച് ആക്ടിന്റെ പേരിൽ നടക്കുന്ന കോലാഹലം അവസാനിപ്പിക്കണമെന്നും ആക്ടിൽ സമുദായത്തിന്റെ നന്മ ആഗ്രഹിക്കുന്നില്ലെന്നും കെആർഎൽസിസി പ്രസിഡന്റ് ബിഷപ് ഡോ.ജോസഫ് കരിയിൽ. കൊല്ലം ഫാത്തിമമാതാ നാഷണൽ കോളജിൽ ലത്തീൻ കത്തോലിക്കാ സമുദായദിനത്തിന്റെ ഭാഗമായി നടന്ന കെആർഎൽസിസി നീതി സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ നാം നമ്മുടെ കാര്യം നോക്കി മുന്നോട്ടുപോകണം. ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് പാർലമെന്റിൽ സംവരണം നിലനിർത്തണം.
രാഷ്ട്രീയനേതാക്കൾ വാഗ്ദാനങ്ങൾ മാത്രം നൽകി ലത്തീൻ സമുദായത്തെ വഞ്ചിക്കുകയാണ്.
മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ പരിഹാരത്തിനായി ആരും ഇടപെടുന്നില്ല. കാലാവസ്ഥയിൽ അടിക്കടി ഉണ്ടാകുന്ന വ്യതിയാനം മത്സ്യത്തൊഴിലാളികളുടെ തൊഴിലിനെ ബാധിക്കുന്നു. ഇവർ എങ്ങനെ ജീവിക്കുന്നുവെന്ന് ആർക്കും ഉത്തരമില്ല.
ഇത്തരത്തിൽ മത്സ്യത്തൊഴിലാളികളുടെ ജീവിതം തകരുകയാണ്. ലത്തീൻ സമുദായത്തന്റെ നീതിക്കായുള്ള അധികാരപങ്കാളിത്തം ആവശ്യമായി മാറിയെന്നും ബിഷപ് പറഞ്ഞു.
ലത്തീൻ കത്തോലിക്കരുടെ പിന്തുണയോടെ അധികാരത്തിലെത്തിയവർ സമുദായത്തെ മറക്കരുതെന്ന് ചടങ്ങിൽ ആമുഖപ്രഭാഷണം നടത്തിയ കൊല്ലം ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരി പറഞ്ഞു. ക്രൈസ്തവ സമുദായം ഇന്ന് ഉത്കണ്ഠയിലാണ്. പൗരത്വം സംബന്ധിച്ച കാര്യങ്ങൾ, തൊഴിൽ രഹിതർ സമുദായത്തിൽ വർധിക്കുന്നു എന്നിങ്ങനെ നീണ്ടുപോകുന്നു പ്രശ്നങ്ങൾ.
അധികാരികൾ വാഗ്ദാനങ്ങൾ മാത്രം നൽകുന്നു. കരിമണൽ പ്രശ്നം, കൊല്ലം ഇരവിപുരം പുലിമുട്ട് നിർമാണം തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. തീരദേശജനം ഇന്നു ദുരിതക്കയത്തിലാണ്. എങ്കിലും സമുദായം എല്ലാം സഹിക്കുന്നു. നാം ശബ്ദമുയർത്തുന്നത് ഫലവത്താകണമെങ്കിൽ പാർലമെന്റിലും മറ്റും നമ്മെ പ്രതിനിധീകരിക്കാൻ നമുക്ക് ആളുണ്ടാകണമെന്നും ബിഷപ് പറഞ്ഞു.
നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസന്റ് സാമുവൽ അനുഗ്രഹ പ്രഭാഷണം നടത്തി. കെആർഎൽസിസി വൈസ് പ്രസിഡന്റ് ഷാജി ജോർജ് അധ്യക്ഷത വഹിച്ചു.
പുനലൂർ ബിഷപ് ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ, കെആർഎൽസിസി സെക്രട്ടറി ഫാ.ഫ്രാൻസീസ് താന്നിക്കാപറന്പിൽ, എം.വിൻസന്റ് എംഎൽഎ, കെഎൽസിഎ പ്രസിഡന്റ് ആന്റണി നൊറോണ, ഫാ.ജോർജ് സെബാസ്റ്റ്യൻ, ബെന്നി പാപ്പച്ചൻ, എൻ.ദേവദാസ്, ജെയിൻ ആൻസിൽ ഫ്രാൻസീസ്, അജിത് കെ.തങ്കച്ചൻ, തോമസ് കുരിശിങ്കൽ, ആന്റണി ആൽബർട്ട്, സ്മിത ബിജോയി, അനിൽജോൺ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.