കോട്ടയം: മലബാറിന്റെ മണ്ണ് തിങ്കളാഴ്ച സാക്ഷ്യം വഹിച്ച ഐതിഹാസിക കർഷക റാലിയുടെ ബഹിർസ്ഥുരണം പാലായുടെ ഭൂമികയിൽ ശനിയാഴ്ച ലക്ഷം കർഷകർ കൈകോർക്കുന്ന വൻമതിലായി മാറും. കർഷകരുടെ നിലയ്ക്കാത്ത അവകാശ പോരാട്ടത്തിന്റെ അടുത്ത കാൽവയ്പ് തിങ്കളാഴ്ച ആലപ്പുഴയിൽ അലയൊലികൾ തീർക്കും. തകർച്ചയിൽ നട്ടംതിരിയുന്ന കുടിയേറ്റ ജനത ഹൈറേഞ്ചിൽ പ്രക്ഷോഭത്തിന്റെ പ്രകന്പനം തീർക്കാനുള്ള ആവേശകരമായ തയാറെടുപ്പിലാണ്.
തലശേരി, പാലാ, ചങ്ങനാശേരി രൂപതകളുടെ നേതൃത്വത്തിൽ മണ്ണിന്റെ മക്കൾ നടത്തുന്ന പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും അധികാരികളുടെ കണ്ണും കാതും തുറപ്പിക്കും വിധം അവകാശ പോരാട്ടമായി ശ്രദ്ധ നേടിക്കഴിഞ്ഞു. മണ്ണിൽ പൊന്നുവിളയിക്കുന്ന അധ്വാനസമൂഹത്തിന്റെ വികാരങ്ങളെയും അവകാശങ്ങളെയും ചവിട്ടിമെതിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കും നടപടികൾക്കുമെതിരേ ഉയരുന്ന പ്രക്ഷോഭം മീനച്ചിലാറിന്റെ തീരത്തെ ചരിത്രസംഭവമാക്കാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.
പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഒന്നാമതായി ഒപ്പുവച്ച കർഷക നിവേദനം പതിനായിരക്കണക്കിനു കർഷകരുടെ കൈകളിൽ ഒപ്പുചാർത്തി മുന്നേറുന്നു. ശനിയാഴ്ച പാലാ പട്ടണത്തിൽ നടക്കുന്ന മഹാസമ്മേളത്തിനു പിന്നാലെ കാർഷിക കേരളത്തിന്റെ മാഗ്നാകാർട്ടയെന്നു വിശേഷിപ്പിക്കാവുന്ന നിവേദനം മാർ ജോസഫ് കല്ലറങ്ങാട്ടും കർഷക നേതാക്കളും ചേർന്നു സംസ്ഥാന മുഖ്യമന്ത്രിക്കു കൈമാറും.
14ന് ഉച്ചകഴിഞ്ഞ് 2.30നു പാലായിൽ അഞ്ചുകേന്ദ്രങ്ങളിലായി കർഷക മതിൽ തീർത്തശേഷമാണു കർഷക റാലിയും കുരിശുപള്ളി കവലയിൽ മഹാസംഗമവും നടക്കുന്നത്. പൊതുസമ്മേളനത്തിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപറന്പിൽ, എകെസിസി ഡയറക്ടർ റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിക്കും. ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ കാർഷികമേഖല നേരിടുന്ന അവഗണനകൾക്കെതിരേ ആലപ്പുഴയിൽ നടക്കുന്ന റാലിയിലും പൊതുസമ്മേളനത്തിലുംവിവിധ ഫൊറോനകളിൽനിന്നുള്ള കർഷകനേതാക്കളും പ്രതിനിധികളും പങ്കെടുക്കും.
കർഷക രക്ഷാസംഗമത്തിന്റെ പ്രചരണാർഥം 14, 15 തീയതികളിൽ വിളംബര യാത്ര സംഘടിപ്പിച്ചിട്ടുണ്ട്. കോട്ടയം, കുടമാളൂർ, അതിരന്പുഴ, മണിമല, നെടുംകുന്നം, കുറുന്പനാടം, തൃക്കൊടിത്താനം, തുരുത്തി, ചങ്ങനാശേരി, എടത്വാ, ചന്പക്കുളം, പുളിങ്കുന്ന്, ആലപ്പുഴ ഫൊറോനകളിലൂടെ വിളംബര യാത്ര 15നു വൈകുന്നേരം ആറിന് ആലപ്പുഴ പഴവങ്ങാടി പള്ളിയിൽ സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.