ചങ്ങനാശേരി: അധ്യാപന ജീവിതത്തിൽ അരനൂറ്റാണ്ട് പിന്നിടുന്ന പ്രശസ്ത ഭാഷാഗവേഷകനും ഗ്രന്ഥകാരനും എസ്ബി കോളജ് മലയാളം വിഭാഗം മുൻമേധാവിയുമായ ഡോ.സ്കറിയ സക്കറിയയ്ക്കു ചങ്ങനാശേരി പൗരാവലി ആദരവർപ്പിക്കും. 22ന് ഉച്ചകഴിഞ്ഞ് മൂന്നിന് എസ്ബി കോളജിലെ കല്ലറക്കൽ ഹാളിൽ ചേരുന്ന സമ്മേളനം മുൻ ചീഫ് സെക്രട്ടറിയും മലയാളം സർവകലാശാലാ വൈസ് ചാൻസിലറുമായിരുന്ന ഡോ.കെ.ജയകുമാർ ഉദ്ഘാടനം ചെയ്യും.
ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തും. സി.എഫ്.തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും. ഡോ.എം.ജി.എസ് നാരായണൻ സന്ദേശം നൽകും. ഡോ.സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തും. കെ.സി. ജോസഫ് എംഎൽഎ ഡോ.സ്കറിയ സക്കറിയയെ പൊന്നാട അണിയിക്കും. ഡോ.എസ്. ശാരദക്കുട്ടി മംഗളപത്ര സമർപ്പണവും സേവ്യർ ചാക്കോ കാർത്തികപ്പള്ളി ഉപഹാര സമർപ്പണവും നടത്തും.
കേരള സർവകലാശാലാ രജിസ്ട്രാർ ഡോ.സി.ആർ.പ്രസാദ്, ചങ്ങനാശേരി മുനിസിപ്പൽ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറന്പിൽ, എസ്ബി കോളജ് പ്രിൻസിപ്പൽ ഡോ.ജേക്കബ് മാത്യു, കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സ്റ്റീഫൻ മാത്യൂസ്, ചങ്ങനാശേരി ക്ലബ് പ്രസിഡന്റ് ചാൾസ് പാലാത്ര, സംഘാടക സമിതി അംഗങ്ങളായ സിറിയക് കുട്ടംപേരൂർ, സാംസണ് എം. വലിയപറന്പിൽ എന്നിവർ പ്രസംഗിക്കും. ഡോ.സ്കറിയ സക്കറിയ മറുപടി പ്രസംഗം നടത്തും. ഡോ. മനോജ് കുറൂർ, ഡോ.എ.കെ.അപ്പുക്കുട്ടൻ, ഡോ.ഒ.അരുണ്കുമാർ എന്നിവർ ഗുരുവന്ദനം നടത്തും.
ഡോ.സ്കറിയ സക്കറിയ ഭാഷാ ശാസ്ത്രം, വ്യാകരണം, സംസ്കാര പഠനം, പൈതൃകപഠനം, പാഠനിരൂപണം, ഫോക്ലോർ, സാഹിത്യ ചരിത്ര വിജ്ഞാനീയം, മതവിജ്ഞാനം, താരതമ്യസാഹിത്യം തുടങ്ങിയ മേഖലകളിൽ പഠനഗവേഷണങ്ങൾ നടത്തി 180ലേറെ പ്രബന്ധങ്ങൾ പ്രസിദ്ധികരിച്ചിട്ടുണ്ട്. 2015ൽ ജർമനിയിലെ ടൂബിംഗൻ സർവകലാശാലാ ഗുണ്ടർട്ട് ചെയറായി നിയമിക്കപ്പെട്ടു. ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ചു മലയാളം സർവകലാശാല ഡോ.സ്കറിയ സക്കറിയയ്ക്ക് ഈ വർഷം ഡി.ലിറ്റ് നൽകിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.