തമിഴ്നാട്ടിൽ ആനപൊങ്കൽ; മൂന്നാറിന്റെ ചിന്നതന്പിയും താരമായി
Sunday, January 19, 2020 12:15 AM IST
മറയൂർ: തമിഴ്നാടിന്റെ ദേശീയ ഉത്സവമായ പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായി ടോപ് സ്ലിപ്പ് ആനവളർത്തൽ കേന്ദ്രത്തിൽ ആനപൊങ്കൽ നടന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും ശല്യക്കാരായ കാട്ടാനകളെ പിടികൂടുന്ന കുംകി ആനകളായ കാലിം, മാരിയപ്പൻ ഉൾപ്പെടെ 18 ആനകളാണ് ആനപൊങ്കലിൽ പങ്കെടുപ്പിച്ചത്. വർഷംതോറും ടോപ് സ്ലിപ്പിൽ ആനപൊങ്കൽ ആഘോഷിക്കാറുണ്ട്. വാഴപ്പഴത്തിന്റെ കുലകൾ, ശർക്കര, കരിന്പ് എന്നിവ യഥേഷ്ടം ആനകൾക്കു നൽകും. ആനകളെ കുളിപ്പിച്ചു വർണങ്ങളും പൂമാലയും ചാർത്തിയാണ് പൊങ്കൽ ആഘോഷത്തിന് എത്തിക്കുന്നത്.
ഉദുമലപേട്ട, പൊള്ളാച്ചി, കോയന്പത്തൂർ എന്നിവിടങ്ങളിൽ ഏറ്റവും ശല്യക്കാരനായ കാട്ടാന ആയിരുന്ന ചിന്നതന്പി ഇപ്പോൾ ടോപ്പ് സ്ലിപ്പിൽ കുംകി ആന ആകാനുള്ള പരിശീലനത്തിലാണ്. 2019 ഫെബ്രുവരി 19നാണ് ചെന്നൈ ഹൈക്കോടതി നിർദേശപ്രകാരം മറയൂരിന്റെ അതിർത്തിഗ്രാമമായ കണ്ണാടിപുത്തൂരിൽനിന്നു കാലിം എന്ന കുംകി ആനയുടെ സഹായത്തോടെ ചിന്നതന്പിയെ പിടികൂടി ടോപ് സ്ലിപ്പ് ആന പരിശീലന കേന്ദ്രത്തിൽ എത്തിച്ചത്.
അതിർത്തിഗ്രാമങ്ങളെ ഭീതിയിലാഴ്ത്തിയ ചിന്നതന്പിയെ 11 മാസത്തെ പരിശീലനത്തിനു ശേഷം പൊങ്കലിനോടനുബന്ധിച്ച് ആദ്യമായാണു പൊതുസ്ഥലത്ത് എത്തിച്ചത്. പ്രത്യേകം രണ്ടു പേരെ ചിന്നതന്പിയെ നിയന്ത്രിക്കാനായി വനം വകുപ്പ് ചുമതലപ്പെടുത്തി. മറ്റ് ആനകളെപോലെ ചിന്നതന്പിയും നല്ല രീതിയിൽ സഹകരിക്കുകയും ചെയ്തു.