കോതമംഗലം: മാർത്തോമ്മ ചെറിയപള്ളി ഏറ്റെടുക്കാൻ ആർഡിഒ എത്തിയെങ്കിലും മതമൈത്രി സംരക്ഷണ സമിതിയുടെയും വിശ്വാസികളുടെയും പ്രതിഷേധത്തെ മറികടക്കാനാകാതെ മടങ്ങി. കോതമംഗലം മാർത്തോമ്മ ചെറിയപള്ളി ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലിനെതുടർന്നാണ് ഇന്നലെ മൂവാറ്റുപുഴ ആർഡിഒ എത്തിയത്.
ആർഡിഒ എ.ടി. അനിൽകുമാർ ഇന്നലെ വൈകുന്നേരം 4.45 ഓടെയാണ് ചെറിയപള്ളിക്ക് മുന്നിലെത്തിയത്. മൂവാറ്റുപുഴ ഡിവൈഎസ്പി കെ. അനിൽകുമാറിന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. എന്നാൽ പളളിയുടെ മുൻവശത്ത് ലയണ്സ് ക്ലബ് റോഡിൽ നാനാജാതി മതസ്ഥരായ മതമൈത്രി സംരക്ഷണസമിതി അംഗങ്ങളും യാക്കോബായ വിശ്വാസികളും ഉൾപ്പെടെ ആയിരങ്ങൾ ചേർന്ന് പ്രതിഷേധവുമായി തടഞ്ഞതോടെ വിധി നടപ്പാക്കാൻ കഴിയാതെ ആർഡിഒയ്ക്കു മടങ്ങേണ്ടിവന്നു. തന്റെ ദൗത്യം എന്തെന്ന് ആർഡിഒ സമരക്കാർക്ക് മുന്നിൽ പറഞ്ഞു. കോടതി വിധി പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും വ്യക്തമാക്കി.
ചെറിയപള്ളി കോതമംഗലത്തെ പൊതുസമൂഹത്തിന്റേതാണെന്നും അത് വിട്ടുനൽകാൻ കഴിയില്ലെന്നും മതമൈത്രി സംരക്ഷണ സമിതി ഭാരവാഹികൾ ആർഡിഒയെ അറിയിച്ചു. കോടതിവിധി നടപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ആർഡിഒ വീണ്ടും ആവശ്യപ്പെട്ടു. എന്നാൽ പ്രതിഷേധക്കാർ പിന്നോട്ടുപോകില്ലെന്ന നിലപാട് ആവർത്തിച്ച് നിലകൊണ്ടു. പള്ളി ഏറ്റെടുക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ ഒരു മണിക്കൂറോളം നീണ്ട ശ്രമങ്ങൾക്കൊടുവിൽ ആർഡിഒ മടങ്ങുകയായിരുന്നു. ആർഡിഒയ്ക്ക് ഒപ്പം തഹസീൽദാർമാരായ റേച്ചൽ കെ. വർഗീസ്, എം.ഡി. ലാലു എന്നിവരും ഉണ്ടായിരുന്നു. 23 നകം പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കണമെന്ന് ജില്ലാ കളക്ടറോട് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. നടപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ കളക്ടർ നേരിട്ട് കോടതിയിൽ ഹാജരാകണമെന്നും ഉത്തരവുണ്ട്.
ഒരുദിവസംകൂടി അവശേഷിക്കുന്നതിനാൽ വിധി നടപ്പാക്കാനുള്ള ശ്രമം ഇനിയുമുണ്ടാകുമോയെന്ന് വ്യക്തമല്ല. പള്ളി ഏറ്റെടുത്തശേഷം ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്നാണ് കോടതിയുടെ വിധി. ജില്ലാ കളക്ടർ പള്ളി ഏറ്റെടുക്കാനെത്തുമെന്ന സൂചനയെത്തുടർന്ന് കഴിഞ്ഞ ഞായറാഴ്ച മുതൽ പള്ളിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിന് വിശ്വാസികൾ തന്പടിച്ചിട്ടുണ്ട്. ആർഡിഒ എത്തുന്പോഴും ആയിരക്കണക്കിന് വിശ്വാസികൾ പള്ളിയിലുണ്ടായിരുന്നു. ആർഡിഒ മടങ്ങിയെങ്കിലും വിശ്വാസികൾ പള്ളിയിൽ തുടരുകയാണ്.
മതമൈത്രി സംരക്ഷണസമിതിയുടെ റിലേ സത്യാഗ്രഹം 50 ദിവസത്തോടടുക്കുകയാണ്. മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി ജോർജ്, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് കെ.എ നൗഷാദ്, ബാബു പോൾ, ഷിബു തെക്കുംപുറം, ബിനോയി മണ്ണഞ്ചേരിൽ, സി.ഐ ബേബി, ഫാ.ജോസ് പരുത്തുവേലിൽ, എബി എബ്രാഹം, ഷെമീർ പനയ്ക്കൽ, എൽദോസ് കീച്ചേരി, കെ.പി ബാബു, അനൂപ് ഇട്ടൻ, ഭാനുമതി രാജു, ജോർജ് അന്പാട്ട്, ജോർജ് എടപ്പാറ, മൈതീൻ ഇഞ്ചക്കുടി, പി.ടി ജോണി തുടങ്ങിയവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.