കൊച്ചി: പഞ്ചായത്ത് തലത്തിൽ നിർമാണസാങ്കേതിക വിദഗ്ധരുടെ അഭാവം പരിഹരിക്കാൻ എൻജിനിയറിംഗ് വിദ്യാർഥികളുടെ സേവനം പ്രയോജനപ്പെടുത്താൻ സർക്കാർ തീരുമാനം. അഡീഷണൽ ചീഫ് സെക്രട്ടറി ടി.ജെ. ജോസ് ഇതിൽ ഉത്തരവിറക്കിയതോടെ എൻജിനിയറിംഗ് കോളജുകളിൽനിന്നു പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്കു കൂടുതൽ തൊഴിലവസരത്തിനു സാധ്യതയായി.
സർക്കാർ, എയ്ഡഡ്, സ്വാശ്രയ മേഖലകളിലുള്ള കോളജുകളിൽ എൻജിനിയറിംഗ് കോഴ്സ് പൂർത്തിയാക്കിയവർക്കു പഞ്ചായത്ത്തലത്തിലോ തദ്ദേശസ്വയംഭരണ വകുപ്പിന്റെ അനുബന്ധ സ്ഥാപനങ്ങളിലോ (കില, ശുചിത്വമിഷൻ, തൊഴിലുറപ്പു മിഷൻ, കുടുംബശ്രീ, ക്ലീൻ കേരള കന്പനി ലിമിറ്റഡ്, കെഎസ്ആർഡിഎ, ഇൻഫർമേഷൻ കേരള മിഷൻ, ലൈഫ്മിഷൻ, ഹരിത കേരളം, ഇംപാക്ട് കേരള ലിമിറ്റഡ്, അമൃത് മിഷൻ മാനേജ്മെന്റ് യൂണിറ്റ്) ഒരുവർഷം ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. അസാപ് വഴിയാണ് രജിസ്ട്രേഷൻ.
ഗ്രാമപഞ്ചായത്തുകളിൽ ഓരോ സിവിൽ എൻജിനിയറിംഗ് വിദ്യാർഥിക്കും ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രണ്ടുവീതം സിവിൽ എൻജിനിയറിംഗ് വിദ്യാർഥികൾക്കും ജില്ലാ പഞ്ചായത്തുകളിലും കോർപറേഷനുകളിലും രണ്ടു വീതം സിവിൽ എൻജിനിയറിംഗ് വിദ്യാർഥികൾക്കും ഓരോ ഇലക്ട്രിക്കൽ എൻജിനിയറിംഗ് വിദ്യാർഥിക്കും ഓരോ മെക്കാനിക്കൽ, ഓട്ടോ മൊബൈൽ എൻജിനിയറിംഗ് വിദ്യാർഥിക്കും അവസരം ലഭിക്കും.
ബിരുദ കോഴ്സുകൾ പൂർത്തിയായവർക്കു പ്രതിമാസം 10,000 രൂപയും ബിരുദാനന്തര ബിരുദ കോഴ്സുകൾ പൂർത്തിയാക്കിയവർക്കു പ്രതിമാസം 15,000 രൂപയും ഇന്റേണ്‍ഷിപ്പിനു സ്റ്റൈപൻഡ് നൽകും. വിദ്യാർഥികൾക്കു ഇഷ്ടമുള്ള പഞ്ചായത്തുകൾ തെരഞ്ഞെടുക്കാം. ഇതിനായി പ്രത്യേക നോഡൽ ഓഫീസർമാരെ നിയമിക്കും.
ഇന്റേണ്‍ഷിപ്പുകൾ പൂർത്തിയാക്കുന്നവർക്കു തദ്ദേശസ്വയംഭരണവകുപ്പും അസാപും ചേർന്നു സർട്ടിഫിക്കറ്റ് നൽകും. ഈ സർട്ടിഫിക്കറ്റ് സർക്കാർതലത്തിൽ ജോലികളിലേക്ക് ഇവർക്കു ഗുണം ചെയ്യും.
കേരളത്തിലെ എൻജിനിയറിംഗ് വിദ്യാഭ്യാസ മേഖലയെ മികവിന്റെ കേന്ദ്രമാക്കാനും അവരുടെ പങ്കാളിത്തം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു വ്യാപിപ്പിച്ചു തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനും അതുവഴി നിലവിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കു സാങ്കേതികമായി പരിഹാരം കണ്ടെത്താനും പുതിയ നീക്കം ഉപകരിക്കുമെന്നു ടി.ജെ. ജോസ് ഉത്തരവിൽ പറയുന്നു.
ജോണ്സണ് വേങ്ങത്തടം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.