തൃശൂർ: രാജ്യത്ത് ആദ്യമായി ചെസ് ടൂറിസം സംരംഭത്തിനു കേരളം വേദിയാകുന്നു. ആലപ്പുഴ, കുമരകം എന്നിവിടങ്ങളിൽ ഒഴുകുന്ന പുരവഞ്ചിയിലും മാരാരി കടലോരത്തും ചാലക്കുടിപ്പുഴയുടെ തീരത്തും കൊച്ചിയിലെ ഒരു ഹോട്ടലിലുമായി വിദേശികളും സ്വദേശികളും ഒത്തുചേരുന്ന അന്തർദേശീയ ചെസ് മത്സരമാണ് ഒരുക്കുന്നത്. തിങ്കൾ രാവിലെ 10ന് ആലപ്പുഴയിലെ കായൽപരപ്പിൽ ചലിക്കുന്ന പുരവഞ്ചിയിൽ ടൂറിസം സെക്രട്ടറി റാണി ജോർജ് മത്സരം ഔദ്യോഗികമായി ഉദ്ഘാടനംചെയ്യും. ഫെബ്രുവരി രണ്ടുവരെയാണ് പരിപാടി.
ചെസ് മത്സരത്തോടൊപ്പം മനോഹരമായ സ്ഥലങ്ങളിലേക്ക് പുരവഞ്ചി സവാരി, കുമരകത്തെ ഉത്തരവാദിത്വ ടൂറിസം അനുഭവം, കടൽക്കരയിലെ അസ്തമയ ദൃശ്യം, ഫോർട്ട് കൊച്ചി, അതിരപ്പിള്ളി വിനോദയാത്രകൾ, കേരളീയ പാരമ്പര്യഗ്രാമാനുഭവങ്ങൾ എന്നിവയും ഇതിന്റെ ഭാഗമാണ്. കേരളത്തിന്റെ തനതായ കലാരൂപങ്ങളും ഭക്ഷ്യവിഭവങ്ങളും മത്സരാർഥികൾക്കായി ഒരുക്കും.
ലോക ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യയെ പ്രതിനിധാനംചെയ്ത പ്രഫ. എൻ.ആർ. അനിൽകുമാർ, മുൻ ഇന്ത്യൻ ചെസ് താരങ്ങളായ ഡോ.പി. മനോജ് കുമാർ, ജോ പറപ്പിള്ളി എന്നിവരും ചെസ് പ്രേമികളായ പ്രഫ. അജിത്കുമാർ രാജ , അഡ്വ. പ്രശാന്ത് സുഗതൻ, ജോജു തരകൻ, ശ്രീശങ്കർ എന്നിവരും അടങ്ങുന്ന ഓറിയന്റ് ചെസ് മൂവ്സ് എന്ന കൂട്ടായ്മയാണ് കേരള ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ചെസ് ഹൗസ് ബോട്ട്-2020 എന്ന ചെസ് ടൂറിസം പരിപാടി സംഘടിപ്പിക്കുന്നത്. ചെക്ക് റിപ്പബ്ലിക്, ജർമനി, നെതർലൻഡ്സ്, ഓസ്ട്രിയ, ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിൽനിന്നുള്ളവരും പങ്കെടുക്കുന്നുണ്ട്. വിജയികൾക്കു മൊത്തം 5000 യൂറോയ്ക്കു തുല്യമായ സമ്മാനങ്ങൾ നൽകും.
ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ വർഷംതോറും നടക്കുന്ന ചെസ് തീവണ്ടിയും ഗ്രീസിലെ ക്രെറ്റെ ദ്വീപിൽ റിസോർട്ടുകളിൽ നടക്കുന്ന മത്സരങ്ങളുമാണ് ചെസും ടൂറിസവും സംയോജിപ്പിച്ച് ലോകത്തു നടക്കുന്ന മറ്റു പരിപാടികൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.