തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഒരുമിച്ചു തന്നെ. ഇതുസംബന്ധിച്ച് ഉയർന്നു വന്ന ആശങ്കകളെല്ലാം പരിഹരിച്ചാണ് മാർച്ച് 10ന് പരീക്ഷ ആരംഭിക്കുക. ഇന്നലെ ചേർന്ന ക്യൂഐപി യോഗമാണ് ഈ തീരുമാനമെടുത്തത്. പരീക്ഷകൾ ഒരുമിച്ചു നടത്തുമെങ്കിലും എസ്എസ്എൽസി, ഹയർ സെക്കൻഡറി വിദ്യാർഥികളെ ഇടകലർത്തിയാവില്ല പരീക്ഷയ്ക്ക് ഇരുത്തുന്നത്.
2034 പരീക്ഷാ കേന്ദ്രങ്ങളിൽ 1689 കേന്ദ്രങ്ങളിലും ഹയർ സെക്കൻഡറി വിദ്യാർഥികളെ പ്രത്യേകമായി ഇരുത്തി പരീക്ഷ എഴുതിക്കാനാവും. ശേഷിക്കുന്ന സ്കൂളുകളിൽ മാത്രമേ ക്ലാസുകളിൽ അത്യാവശ്യം ഇടകലർത്തേണ്ട സാഹചര്യം ഉണ്ടാകൂ. ഇതും പരമാവധി പ്രത്യേക ക്ലാസ് മുറികളിൽ രണ്ടു പരീക്ഷകളും നടത്തുന്നതിനാണു ശ്രമിക്കുന്നത്. 58 സ്കൂളുകളിൽ കൂടുതൽ സ്ഥലസൗകര്യമുള്ള ക്ലാസുകളിൽ മൂന്നു വീതം ബഞ്ചും ഡസ്ക്കും അധികമായി വിന്യസിച്ച് 40 കുട്ടികളെ വരെ ഇരുത്തി പരീക്ഷ നടത്തും. എട്ട്, ഒൻപത് ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് രണ്ടിന് ആരംഭിച്ച് 30ന് അവസാനിക്കും.
ഹൈസ്കൂളിനോടു ചേർന്നുള്ള യുപി, എൽപി ക്ലാസ് പരീക്ഷ മാർച്ച് നാലിന് ആരംഭിക്കും. 30 ന് അവസാനിക്കും. സ്വതന്ത്രമായി നിൽക്കുന്ന യുപി, എൽപി ക്ലാസുകളിൽ മാർച്ച് 20ന് പരീക്ഷ ആരംഭിച്ച് 30ന് അവസാനിക്കും. മുസ്ലിം സ്കൂളുകളിലെ വാർഷിക പരീക്ഷ ഏപ്രിൽ ഒന്നിന് ആരംഭിച്ച് എട്ടിന് അവസാനിക്കും.
പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്കായി നടപ്പാക്കുന്ന മെന്ററിംഗ് പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന ’സഹിതം’ പോർട്ടലിലേക്ക് വിവരശേഖരണം ഉടൻ നടത്തും. ആദ്യ ഘട്ടമായി 1630 സ്കൂളിലെ ഒന്നു മുതൽ ഏഴു വരെ ക്ലാസിലെ കുട്ടികളുടെ വിവരശേഖരണമാണ് നടത്തുന്നത്. കുട്ടികളെ അധ്യാപകർ സഹ രക്ഷിതാക്കളായി പിന്തുടർന്ന് പഠന പിന്തുണ ഉറപ്പാക്കുന്ന പദ്ധതിയാണിത്.
ഈ വർഷത്തെ പഠനോത്സവം ഫെബ്രുവരിയിൽ എല്ലാ സ്കൂളുകളും കേ ന്ദ്രീകരിച്ച് നടത്താനും തീരുമാനിച്ചു. യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു അധ്യക്ഷത വഹിച്ചു. എസ്എസ്കെ ഡയറക്ടർ കുട്ടികൃഷ്ണൻ, എസ്സിഇആർടി ഡയറക്ടർ ജെ. പ്രസാദ്, വിവിധ അധ്യാപക സംഘടനാ നേതാക്കളായ എൻ.ശ്രീകുമാർ, കെ.സി.ഹരികൃഷ്ണൻ, ഇ.കെ.അജിത്കുമാർ, ജയിംസ് കുര്യൻ, ടി.വി.വിജയൻ, എ.കെ. സൈനുദീൻ, ബി. അനൂപ് കുമാർ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.