തിരുവനന്തപുരം: സർക്കാർ പദ്ധതികളിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ പാർട്ടി പ്രവർത്തകർ ഇടപെടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പദ്ധതി നിർവഹണം ഉദ്യോഗസ്ഥരിൽ മാത്രം കേന്ദ്രീകരിച്ചാൽ ഉദ്ദേശിച്ച ഫലം ഉണ്ടാകില്ല. ഗ്രാമസഭകളിൽ പാർട്ടി പ്രവർത്തകരുടെ പങ്കാളിത്തം ഉറപ്പാക്കും. സർക്കാർ ഫണ്ട് ഉപയോഗിക്കാത്ത പദ്ധതികളാണ് പാർട്ടി ഏറ്റെടുക്കുക.
സർക്കാർ പദ്ധതികൾ രാഷ്ട്രീയവത്കരിക്കാനല്ലേ പാർട്ടി ഇടപെടൽ എന്ന ചോദ്യത്തിനു രാഷ്ട്രീയവത്കരിക്കുകയല്ല, ജനപങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും സിപിഎം സംസ്ഥാന നേതൃയോഗ തീരുമാനങ്ങൾ വിശദീകരിക്കവേ അദ്ദേഹം പറഞ്ഞു.
വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ വഴി 25 രൂപയ്ക്ക് ഊണ് നൽകുന്ന 1000 ഹോട്ടലുകൾ തുറക്കുന്ന പദ്ധതി ഇടതുപക്ഷം ഭരിക്കുന്ന എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓണത്തിന് മുന്പ് നടപ്പാക്കാൻ പാർട്ടി മുൻകൈയെടുക്കും.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഓരോ ലോക്കൽ കമ്മിറ്റിയും ഒരു സ്കൂളെങ്കിലും മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കും. പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനം മെച്ചപ്പെടുത്താൻ വീടുകളിൽ പോയി രോഗീപരിചരണം നടത്താൻ ആയിരക്കണക്കിന് സന്നദ്ധ പ്രവർത്തകരെ സജ്ജമാക്കും. പ്രളയാനന്തര പുനർ നിർമാണം, 5000 വയോക്ലബുകൾ, വികേന്ദ്രീകൃത മാലിന്യ നിർമാർജനം, 12,000 പൊതുശൗചാലയങ്ങൾ, തോടുകൾ പുനരു ജ്ജീവിപ്പിക്കൽ, ജൈവപച്ചക്കറി കൃഷി, ഫലവൃക്ഷത്തൈനടീൽ തുടങ്ങിയ സർക്കാർ പദ്ധതികൾ വിജയിപ്പിക്കാൻ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങും. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബൂത്ത് വാർഡ്തല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 25ന് സംസ്ഥാന തല ശില്പശാല സംഘടിപ്പിക്കും സംസ്ഥാന, ജില്ലാ, ഏരിയാ കമ്മിറ്റി നേതാക്കൾ പങ്കെടുക്കും. ജില്ലാ, ഏരിയാതലത്തിലും പിന്നീട് ശില്പശാലകൾ സംഘടിപ്പിക്കും. കേന്ദ്രബജറ്റിലെ കോർപറേറ്റ് താത്പര്യ സംരക്ഷണ സമീപനത്തിനും പാചക വാതക വിലവർധനവിനുമെതിരേ 18ന് ഇടതുമുന്നണി നടത്തുന്ന പ്രക്ഷോഭ പരിപാടികൾ വിജയിപ്പിക്കും.
മാർച്ച് 23നു ഭഗത് സിംഗ്, സുഖ്ദേവ്, രാജഗുരു എന്നിവരുടെ രക്തസാക്ഷിദിനത്തിന്റെ ഭാഗമായി സംസ്ഥാന, ജില്ലാകേന്ദ്രങ്ങളിൽ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കും. ജനുവരി 26 നു നടത്തിയ മനുഷ്യമഹാ ശൃഖലയുടെ തുടർ പ്രവർത്തനമെന്ന നിലയിൽ മാർച്ച് 15ന് വാർഡ് തലത്തിൽ ഭരണഘടനാസംരക്ഷണ പരിപാടികൾ സംഘടിപ്പിക്കും. വീടുകയറിയുള്ള പ്രചാരണ പരിപാടികളാണ് പാർട്ടി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.