മെഷീൻ ഉപയോഗിച്ചുള്ള പുല്ലുവെട്ടിനിടെ കണ്ണിൽ കല്ലടിച്ച് വഴിയാത്രക്കാരന്റെ കാഴ്ച പോയി
Tuesday, February 18, 2020 12:31 AM IST
അങ്കമാലി: റോഡരികിലെ പുല്ലും കാടും യന്ത്രം ഉപയോഗിച്ചു വെട്ടുന്നതിനിടയിൽ കണ്ണിൽ കല്ലടിച്ചു വഴിയാത്രക്കാരനു കാഴ്ച നഷ്ടപ്പെട്ടു. വൈക്കം ചെന്പിനടുത്ത് കുലശേഖരമംഗലം സ്വദേശി കത്തനാക്കുറ്റ് വീട്ടിൽ സാബു ഏബ്രഹാമിനാണു കാഴ്ച പോയത്. ഇപ്പോൾ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെ ഒക്കുലോ പ്ലാസ്റ്റി ക്ലിനിക്കിൽ ഒക്കുലോ പ്ലാസ്റ്റിക് സർജൻ ഡോ.ആൻ ജെ.കെ, ഡോ. രമ്യ മെറിൻ പൗലോസ് എന്നിവരുടെ ചികിത്സയിലാണ് ഇദ്ദേഹം.
ഇക്കഴിഞ്ഞ 10നു രാവിലെയായിരുന്നു സംഭവം. പുല്ലുവെട്ടിയന്ത്രം പ്രവർത്തിച്ചുകൊണ്ടിരിക്കെ റോഡരികിലൂടെ നടന്നു പോവുകയായിരുന്ന സാബുവിന്റെ വലതു കണ്ണിൽ കല്ലു തെറിച്ചു കൊണ്ടാണ് അപകടമുണ്ടായത്. ആദ്യം കോട്ടയം മെഡിക്കൽ കോളജിലാണ് സാബു ചികിത്സ തേടിയത്.
കാഴ്ചതകരാർ ഗുരുതരമായതിനെത്തുടർന്ന് അവിടെനിന്നു മധുര അരവിന്ദ് ഹോസ്പിറ്റലിലേക്കു റഫർ ചെയ്തു. എന്നാൽ, കാഴ്ചയ്ക്കു കാര്യമായ പുരോഗതി ഇല്ലാതിരിക്കുകയും കണ്ണിൽ അണുബാധ രൂക്ഷമാകുകയും ചെയ്തതോടെ ഇവർ റഫറൻസ് വാങ്ങി അങ്കമാലി ആശുപത്രിയിൽ എത്തുകയായിരുന്നു.
കാഴ്ച പൂർണമായി നഷ്ടപ്പെട്ടതിനു പുറമേ, കടുത്ത അണുബാധയുമായിട്ടാണ് ആണ് രോഗി അങ്കമാലിയിൽ എത്തിയതെന്നു ഡോക്ടർമാർ പറഞ്ഞു. കൂടുതൽ സങ്കീർണതകൾ ഒഴിവാക്കാൻ നേത്രഗോളം നീക്കം ചെയ്യുകയാണു പ്രതിവിധിയെന്ന് അവർ പറഞ്ഞു. കണ്ണിന്റെ വൈരൂപ്യം ഒഴിവാക്കാൻ പിന്നീടു കൃത്രിമ കണ്ണ് വയ്ക്കും.
യന്ത്രത്തിന് ഡ്രം നിർബന്ധം
പൊതുസ്ഥലങ്ങളിൽ യന്ത്രം ഉപയോഗിച്ചു പുല്ല് വെട്ടുന്പോൾ കന്പും കല്ലും കുപ്പിച്ചില്ലുമൊക്കെ കണ്ണിൽ തെറിച്ചുകൊള്ളാതിരിക്കാൻ ഡ്രം ഉള്ള പുല്ലുവെട്ടിയന്ത്രം ഉപയോഗിക്കുകയാണു പ്രതിവിധി. ഓരോ മാസവും പുല്ലുവെട്ടിയന്ത്രത്തിൽനിന്നു കണ്ണിനു പരിക്കേറ്റ് രണ്ടോ മൂന്നോ പേർ ചികിത്സ തേടി നേത്രവിഭാഗത്തിൽ എത്താറുണ്ടെന്നു നേത്രചികിത്സാ വിഭാഗം മേധാവി ഡോ. എലിസബത്ത് ജോസഫ് പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഈ വിഷയത്തിൽ കൂടുതൽ ശ്രദ്ധ പതിയേണ്ടതുണ്ടെന്ന് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ പറഞ്ഞു.
പലേടങ്ങളിലും ഇതരസംസ്ഥാന തൊഴിലാളികളാണ് ഈ യന്ത്രം പ്രവർത്തിപ്പിക്കാറുള്ളത്. ഇവരുടെ അശ്രദ്ധമായ ഉപയോഗം അപകടം കൂട്ടുന്നതായി ആക്ഷേപമുണ്ട്. ഭാര്യയും രണ്ടു മക്കളും മാതാപിതാക്കളമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ സാബുവിന് ഏറെനാളായി ജോലിക്കു പോകാൻ പറ്റാത്ത അവസ്ഥയാണ്.