കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കാൻ എന്ന പേരിൽ കൊച്ചിയിൽ സംഗീതനിശ നടത്തി കോടികൾ തട്ടിയെടുത്ത സിനിമാ സംവിധായകൻ ആഷിക് അബുവിനെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് കേരള യൂത്ത് ഫ്രണ്ട്-എം ജോസ് വിഭാഗം സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക ആവശ്യപ്പെട്ടു.
കേരള യൂത്ത് ഫ്രണ്ട്-എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകരിൽനിന്ന് ഓരോ രൂപ വീതം പിരിച്ച് ആഷിക് അബുവിന് 601 രൂപ മണിയോർഡർ അയയ്ക്കുന്ന ചടങ്ങിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഒട്ടും ബഹുമാനമില്ലാത്ത ഭാഷ ഉപയോഗിച്ചും മാധ്യമങ്ങളിൽ ശ്രദ്ധ കൈവരുന്ന വിമർശനരീതി കൈവരിച്ചും സാമൂഹിക വിമർശകന്റെ പരിവേഷം കെട്ടിപ്പടുത്ത ആഷിക് അബു വെറും കള്ളനാണയമാണ് എന്ന് തെളിയിക്കുന്നതാണ് ഈ തട്ടിപ്പ്. ഭൂമിമലയാളത്തിലെ ഏതു സംഭവത്തിലെയും സ്ഥിരം പ്രതികരണജീവിയായി ആടിത്തകർത്ത ആഷിക് അബുവിന്റെ മൂടുപടം ഇതോടുകൂടി അഴിഞ്ഞുവീണിരിക്കുന്നു. കപടവേഷങ്ങളെ തിരിച്ചറിയാൻ കേരളീയ സമൂഹത്തിന് ലഭിച്ച അവസരംകൂടിയാണ് ഇതെന്നും സാജൻ തൊടുക പറഞ്ഞു.
കേരളത്തിലെ കലാകാരന്മാർ നിസ്വാർഥമായാണ് സംഗീതനിശയിൽ പങ്കെടുത്തത്. നാട്ടിലും വിദേശത്തുമായി കോടികളാണ് ഈ പേരിൽ പിരിച്ചെടുത്തത്. പ്രളയദുരിതാശ്വാസത്തിന് പണം സ്വരൂപിക്കാൻ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിക്ക് ലക്ഷങ്ങൾ വാടകയുള്ള രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം സൗജന്യമായാണ് നൽകിയത്. കോടികൾ അടിച്ചുമാറ്റിയ വാർത്ത പുറത്തുവന്നപ്പോൾ പരിപാടി നഷ്ടമാണ് എന്നു വരുത്തിത്തീർക്കാൻ നടത്തുന്ന ശ്രമങ്ങൾ ലജ്ജാകരമാണ്. ഇക്കാര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി ജനങ്ങളെ ബോധിപ്പിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. യൂത്ത് ഫ്രണ്ട്-എം നേതാക്കന്മാരായ ബിജു കുന്നേപ്പറന്പൻ, സാബു കുന്നേൽ, അഡ്വ. സുമേഷ് ആൻഡ്രൂസ്, ഷാജി പുളിമൂടൻ, ദീപക് മാമ്മൻ മത്തായി, ഷെയിൻ ജോസഫ്, അഖിൽ ഉള്ളംപള്ളിൽ, രാജേഷ് വാളിപ്ലാക്കൽ, മനോജ് മറ്റമുണ്ടയിൽ, എൽബി കുഞ്ചറക്കാട്ടിൽ, കുഞ്ഞുമോൻ മാടപ്പാട്ട്, ബിനു തെക്കേക്കര, ബിജോ കൊല്ലംപറന്പിൽ, തോമസ് പാണംപറന്പിൽ, ബിനു ഒറക്കനാംകുഴി എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.