കോട്ടക്കൽ: ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാൻ ആയുർവേദ മേഖലയിലും ജനകീയ പങ്കാളിത്തം വേണമെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എഎംഎഐ) യുടെ വാർഷിക സമ്മേളനം വെന്നിയൂരിൽ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആയുർവേദ പച്ചമരുന്നു കൃഷിയും മെച്ചപ്പെടുത്തണം. ഔഷധസസ്യ കൃഷി വ്യാപിപ്പിക്കുന്നതിന് ആയുഷ് - കൃഷി വകുപ്പുകൾ സംയുക്ത കർമപദ്ധതി നടപ്പാക്കുമെന്നും ആയുർവേദ ചികിത്സാരംഗത്ത് വ്യാജചികിത്സ അടക്കമുള്ള അനാരോഗ്യകരമായ പ്രവണതകൾ തടയാൻ ആവശ്യമായ നടപടികളെടുക്കുമെന്നും മന്ത്രി പറഞ്ഞു.
എഎംഎഐ സംസ്ഥാന പ്രസിഡന്റ് ഡോ. രാജു തോമസ് അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എംപി, പി.കെ. അബ്ദുറബ് എംഎൽഎ, ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, കെ.ടി. റഷീദ എന്നിവർ മുഖ്യാതിഥികളായിരുന്നു. ആയുർവേദ വിദ്യാഭ്യാസ ഡയറക്ടർ ഡോ.ജോളിക്കുട്ടി, ആയുർവേദ ഡയറക്ടർ ഡോ. പ്രിയ, സംസ്ഥാന ആയുർവേദ ഡ്രഗ് കണ്ട്രോളർ ഡോ.സ്മാർട്ട് പി.ജോണ്, കോട്ടക്കൽ ആര്യവൈദ്യശാല ചീഫ് ഫിസിഷൻ ഡോ.പി.എം. വാര്യർ, അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. സദാത് ദിനകരൻ, ഡോ.വി.ജി. ഉദയകുമാർ, മൻസൂർ അലി ഗുരുക്കൾ, ഡോ. അബ്ദുള്ളക്കുട്ടി കോലക്കാട്, ഡോ. ജയശ്രീ ധനേഷ്, ഡോ. ഹബീബുള്ള തുടങ്ങിയവർ പ്രസംഗിച്ചു.
കർശനമായ മെഡിക്കൽബിൽ നടപ്പാക്കി യോഗ്യതയില്ലാത്ത വ്യാജചികിത്സകരെ തടയണമെന്ന് സമ്മേളനത്തിൽ ആവശ്യമുയർന്നു. ആയുർവേദത്തിനുള്ള സംസ്ഥാന ബജറ്റ്വിഹിതം വർധിപ്പിക്കണം. മലിനീകരണ നിയന്ത്രണ നിയമത്തിലും ചട്ടങ്ങളിലും ആയുർവേദ ആശുപത്രികൾക്കായി അനുയോജ്യമായ വ്യവസ്ഥകൾ കൊണ്ടു വരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
അസോസിയേഷന്റെ സേവന പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് ഡോ. വി.ജി. ഉദയകുമാർ അവതരിപ്പിച്ചു. പ്രളയ ദുരന്തങ്ങൾ നേരിടുന്നതിനും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി ആയുർവേദ ചികിത്സാരംഗം സ്വീകരിക്കേണ്ട പ്രോട്ടോക്കോളിന്റെ പ്രകാശനവും സമ്മേളനത്തിൽ നടന്നു.
സ്വകാര്യ മെഡിക്കൽ പ്രാക്ടീഷണർമാർ, ആയുർവേദ കോളജ് അധ്യാപകർ, സർക്കാർ മെഡിക്കൽ ഓഫീസർമാർ, മരുന്ന് നിർമാണ മേഖലയിലെ ഡോക്ടർമാർ, ഗവേഷകർ, പിജി വിദ്യാർഥികൾ എന്നിവരുൾപ്പെടെയുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.