ഡൽഹിയിൽ കുടുങ്ങിയ 33 റെയിൽവേ ജീവനക്കാരെ മാവേലിക്കരയിൽ എത്തിച്ചു
Saturday, March 28, 2020 12:52 AM IST
മാവേലിക്കര: ഡൽഹിയിൽ കുടുങ്ങിക്കിടന്ന റെയിൽവേ ജീവനക്കാരായ 33 പേരെ മാവേലിക്കരയിൽ നിരീക്ഷണത്തിനായി എത്തിച്ചു. നഗരമധ്യത്തിലെ ലോഡ്ജിലാണ് ഇവരെ നിരീക്ഷണത്തിൽവച്ചിട്ടുള്ളത്. ഡൽഹിയിൽനിന്നു പ്രത്യേകമായി സജ്ജീകരിച്ച ഷാലിമാർ എക്സ്പ്രസ്, അഹല്യ നഗർ എക്സ്പ്രസ് എന്നീ ട്രെയിനുകളിലാണ് ഇവരെ കേരളത്തിലേക്ക് എത്തിച്ചത്. ഷാലിമാർ എക്സ്പ്രസ് ട്രെയിനിൽ പുലർച്ചെ 1.30ഓടെ കായംകുളം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ 31 പേരും അഹല്യനഗർ എക്സ്പ്രസിൽ ചെങ്ങന്നൂരിൽ എത്തിയ രണ്ടു പേരുമാണ് സംഘത്തിൽ ഉള്ളത്.
കളക്ടറുടെ നിർദേശത്തെത്തുടർന്ന് ആരോഗ്യപ്രവർത്തകരും റവന്യു അധികൃതരും കായംകുളത്ത് എത്തിയവരെ മൂന്നു കെഎസ്ആർടിസി ബസുകളിലും ചെങ്ങന്നൂർ എത്തിയ രണ്ടു പേരെ ആംബുലൻസിലുമായാണ് മാവേലിക്കരയിൽ എത്തിച്ചത്. കേരളത്തിൽനിന്ന് ഉത്തരേന്ത്യയിലേക്കു പോകുന്ന എറണാകുളം- നിസാമുദീൻ, തിരുവനന്തപുരം - ന്യൂഡൽഹി ട്രെയിനുകളിലെ ലോക്കോ പൈലറ്റ്, സിഗ്നൽമാൻ, പാൻട്രി, ശുചീകരണ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ജീവനക്കാരാണ് ഇവർ. ഇവരിൽ ആറു മലയാളികളും മറ്റുള്ളവർ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ളവരുമാണ്. ലോക്ക് ഡൗണിനെത്തുടർന്നു റെയിൽ ഗതാഗതം നിർത്തിവച്ചതോടെ ഇവർ ഡൽഹിയിൽ കുടുങ്ങുകയായിരുന്നു.
പ്രാഥമിക പരിശോധയിൽ ഇവർക്കു കൊറോണ ലക്ഷണങ്ങൾ ഇല്ലെന്നും സാമൂഹിക സുരക്ഷയെക്കരുതി ഇവരെ 14 ദിവസം നിരീക്ഷിക്കുമെന്നും ആരോഗ്യസംഘം അറിയിച്ചു.