തിരുവനന്തപുരം: ധിഷണാശാലിയായ സോഷ്യലിസ്റ്റിനെയാണ് എം.പി വീരേന്ദ്രകുമാർ എംപിയുടെ വേർപാടിലൂടെ നഷ്ടമായതെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. ഒരു നല്ല സുഹൃത്ത്, കഴിവുറ്റ പാർലമെന്റേറിയൻ, വാഗ്മി, എഴുത്തുകാരൻ എന്നീ നിലകളിൽ വീരേന്ദ്രകുമാറിനെ കഴിഞ്ഞ 35 വർഷക്കാലമായി അറിയാം. ധിഷണാശാലിയായ സോഷ്യലിസ്റ്റെന്ന നിലയിൽ സാധാരണക്കാരുടെ പ്രശ്നങ്ങൾ, ആദിവാസിക്ഷേമം, പരിസ്ഥിതി വിഷയം എന്നിവയിൽ എക്കാലവും താല്പര്യം കാട്ടി. പ്രതിഭയുടേയും മൂല്യാധിഷ്ഠിത നിലപാടിന്റെയും കൈയൊപ്പ് മാധ്യമ മാനേജ്മെന്റിലും പതിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞതായി ഗവർണർ അനുസ്മരിച്ചു.
വീരേന്ദ്രകുമാർ സോഷ്യലിസ്റ്റ് പക്ഷത്ത് നിലയുറപ്പിച്ച നേതാവ്: പിണറായി
തിരുവനന്തപുരം: രാഷ്ട്രീയമായി സോഷ്യലിസ്റ്റ് പക്ഷത്ത് നിലയുറപ്പിച്ച നേതാവാണ് അന്തരിച്ച എം.പി. വീരേന്ദ്രകുമാർ എംപിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്രാജ്യത്വത്തിനെതിരേയും വർഗീയതക്കെതിരേയും ശക്തമായ നിലപാട് അദ്ദേഹം സ്വീകരിച്ചു. വിട്ടുവീഴ്ച ചെയ്താൽ കിട്ടുമായിരുന്ന സ്ഥാനങ്ങൾ വേണ്ടെന്നുവച്ചു. മാധ്യമ- സാഹിത്യ രംഗങ്ങളിൽ വെളിച്ചം വീശിയ ബഹുമുഖ പ്രതിഭയായിരുന്നു. സാമ്രാജ്യത്വ അധിനിവേശങ്ങളെ തുറന്നടിക്കാൻ അദ്ദേഹം മടിച്ചില്ല. രാഷ്ട്രീയമായി യോജിച്ചും വിയോജിച്ചും നിന്നപ്പോഴും വിശ്വസിച്ച നിലപാടുകളോട് പ്രതിജ്ഞാ ബദ്ധതയോടെ പ്രവർത്തിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
കടന്നുപോയതു ബഹുസ്വരതയിലെ നേതൃസാന്നിധ്യം: മാർ ആലഞ്ചേരി
കൊച്ചി: സര്‍വാദരണീയനും പത്രപ്രവര്‍ത്തന നേതാവും രാഷ്ട്രമീമാംസകനും മാനേജ്മെന്റ് വിദഗ്ധനും ജനനേതാവുമായിരുന്ന എം.പി. വീരേന്ദ്രകുമാര്‍ എംപിയുടെ ആകസ്മിക നിര്യാണത്തില്‍ സീറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പും കേരള കത്തോലിക്ക മെത്രാന് സമിതി അധ്യക്ഷനുമായ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അനുശോചനം രേഖപ്പെടുത്തി. കേരള സംസ്കൃതിയും ഭാരതസംസ്കൃതിയും ചാലിച്ചുചേര്‍ത്ത വ്യക്തിത്വമായിരുന്നു വിരേന്ദ്രകുമാറിന്റേത്. തികഞ്ഞ ഒരു മനുഷ്യസ്നേഹി. ഭാരതത്തിന്റെ ബഹുസ്വരത ജീവിതത്തില്‍ ഉള്‍ക്കൊണ്ട അദ്ദേഹം തുറന്ന സംവാദങ്ങളിലും മതാന്തരസമ്പര്‍ക്കങ്ങളിലും നിറഞ്ഞ നേതൃസാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ വിസ്തൃതമായ വിജ്ഞാനസമ്പത്ത് വിതറുന്ന ലേഖനങ്ങളും ഗ്രന്ഥങ്ങളും അനുവാചകര്‍ക്ക് ഒരു അനുഗ്രഹമായിരുന്നു. കാലയവനികയ്ക്കുള്ളില്‍ മറയുന്നെങ്കിലും കേരള മനസുകളില്‍ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം മായാതെ നില്‍ക്കുമെന്നും കര്‍ദിനാള്‍ കൂട്ടിച്ചേർത്തു.
സോഷ്യലിസ്റ്റു നേതാക്കളുടെ നിരയിലെ അവസാന കണ്ണി: രമേശ് ചെന്നിത്തല
തിരുവനന്തപുരം:അതുല്യരായ ഇന്ത്യൻ സോഷ്യലിസ്റ്റു നേതാക്കളുടെ നിരയിലെ അവസാന കണ്ണിയെ ആണ് വീരേന്ദ്രകുമാറിന്റെ മരണത്തോടെ നഷ്ടമായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . ലോക്സഭയിൽ ഒരുമിച്ചു പ്രവർത്തിച്ച കാര്യവും അദ്ദേഹം സ്മരിച്ചു.
വീരേന്ദ്രകുമാർ എല്ലാ രംഗത്തും ശോഭിച്ച വ്യക്തി: ഉമ്മൻചാണ്ടി
തിരുവനന്തപുരം: പ്രവർത്തിച്ച എല്ലാ മേഖലകളിലും പ്രാഗത്ഭ്യം തെളിയിച്ച നേതാവാണ് വീരേന്ദ്രകുമാറെന്നു കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി. സോഷ്യലിസ്റ്റ് ആശയങ്ങൾക്കായി പോരാടിയ അദ്ദേഹത്തിന്റെ സംഭാവനകളെ കേരളം എന്നും സ്മരിക്കും. യുഡിഎഫ് ഭരണകാലത്ത് വയനാട്ടിൽ മെഡിക്കൽ കോളജിനായി മുഴുവൻ സ്ഥലവും വീരേന്ദ്രകുമാർ കുടുംബം സംഭാവന ചെയ്ത കാര്യവും അദ്ദേഹം അനുസ്മരിച്ചു.
സോഷ്യലിസ്റ്റ് നിലപാടിൽ ഉറച്ചുനിന്നനേതാവ്: അച്യുതാനന്ദൻ
തിരുവനന്തപുരം: സോഷ്യലിസ്റ്റ് നിലപാടിൽ ഉറച്ചുനിന്ന നേതാവിനെയാണ് നഷ്ടമായതെന്ന് മുൻമുഖ്യന്ത്രിയും ഭരണപരിഷ്കാര കമ്മിഷൻ ചെയർമാനുമായ വി.എസ് അച്യുതാനന്ദൻ പറഞ്ഞു. ഇടതുപക്ഷ സോഷ്യലിസ്റ്റ് നിലപാടുകളിൽ ഉറച്ചു നിന്ന് പ്രകൃതി ചൂഷണത്തിനും ആഗോളവത്കരണത്തിനും വർഗീയതയുടെ വ്യാപനത്തിനുമെതിരേ നിലകൊണ്ടതായി അദ്ദേഹം അനുസ്മരിച്ചു.
മായാത്ത വ്യക്തിമുദ്ര: പി.ജെ.ജോസഫ്
തൊടുപുഴ:കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യരംഗത്തു മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വത്തിനുടമയായിരുന്നു എം.പി. വീരേന്ദ്രകുമാറെന്നു കേരള കോണ്‍ഗ്രസ്-എം വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ. പരിസ്ഥിതി സംരക്ഷണത്തെ സംബന്ധിച്ചും കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും കേരളത്തിൽ ആദ്യമായി ശബ്ദിച്ച നേതാവാണ് വീരേന്ദ്രകുമാർ. മതേതര പ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും ജോസഫ് പറഞ്ഞു.
നഷ്ടമായതു ഗുരുനാഥനെ: ജോസ് കെ. മാണി
കോട്ടയം: എം.പി. വീരേന്ദ്രകുമാറിന്റെ വിയോഗത്തോടെ തനിക്കു നഷ്ടമായതു പിത്യതുല്യനായ ഗുരുനാഥനെയാണെന്നു കേരള കോണ്‍ഗ്രസ് - എം നേതാവ് ജോസ് കെ. മാണി എംപി. എന്റെ പിതാവിന്റെ ഏറ്റവുമടുത്ത സ്നേഹിതനും കുടുംബ സുഹൃത്തുമായിരുന്നു. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നിട്ടും പിതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹം പാലായിലെത്തി. രാജ്യസഭയിൽ അദ്ദേഹത്തിന്റെ സീറ്റിന് അരികിലാണ് എന്റെ സീറ്റ്. നേരിട്ടു കാണുന്പോൾ എന്താ ജോസേ എന്നു സ്നേഹത്തോടെ വിളിക്കും. അദ്ദേഹം നൽകിയിരുന്ന നിർദ്ദേശങ്ങളും ഉപദേശങ്ങളും വളരെ വിലപ്പെട്ടതായിരുന്നുവെന്നും ജോസ് കെ. മാണി എംപി പറഞ്ഞു. കൽപ്പറ്റയിലെ വീട്ടിലെത്തി ജോസ് കെ. മാണി അന്തിമോപചാരം അർപ്പിച്ചു.
അനുശോചിച്ച പ്രമുഖർ
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ.പി. ജയരാജൻ, ഇ. ചന്ദ്രശേഖരൻ, പ്രഫ. സി. രവീന്ദ്രനാഥ്, കെ.കെ.ശൈലജ, കെ. രാജു, രാമചന്ദ്രൻ കടന്നപ്പള്ളി, എൽഡിഎഫ് കണ്‍വീനർ എ. വിജയരാഘവൻ, മുൻ സ്പീക്കർ കെ. രാധാകൃഷ്ണൻ, ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്, സി. ദിവാകരൻ എംഎൽഎ, വി.എം. സുധീരൻ.
ജനതാദൾ (യുഡിഎഫ്) അനുശോചിച്ചു
കോട്ടയം: എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ ജനതാദൾ (യുഡി എഫ്) അനുശോചിച്ചു. ഇന്ത്യൻ ജനാധിപത്യം വലിയ ഭീഷണി നേരിടുന്ന ഭരണകൂട ഭീകരതയുടെ നാളുകളിൽ ഒരു പോരാളികൂടി മൺമറഞ്ഞിരിക്കുന്നുവെന്നതു പൊതു ജീവിതത്തെ കൂടുതൽ ദരിദ്രമാക്കുന്നതായി പാർട്ടി പ്രസിഡന്റ് ജി.ബി ഭട്ട്, സെക്രട്ടറി ജനറൽ പ്രഫ. ജോർജ് ജോസഫ് എന്നിവർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.