തിരുവനന്തപുരം: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയും തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയും ബഥനി ആശ്രമ സ്ഥാപകനുമായ ദൈവദാസൻ ആർച്ച്ബിഷപ് മാർ ഈവാനിയോസിന്റെ 67-ാം ഓർമപ്പെരുനാൾ കബറിടം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രൽ കേന്ദ്രീകരിച്ച് ഇന്നുമുതൽ 15 വരെ നടക്കും. എല്ലാദിവസവും വൈകിട്ട് സന്ധ്യാനമസ്കാരവും കുർബാനയും കബറിങ്കൽ ധൂപപ്രാർഥനയും നടക്കും.
പരിപാടികൾക്കു തുടക്കംകുറിച്ചുകൊണ്ട് മാർ ഈവാനിയോസിന്റെ കർമഭൂമിയായിരുന്ന പത്തനംതിട്ടയിലെ റാന്നി പെരുന്നാട്ടിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കുർബാന അർപ്പിച്ചു.
ഇന്നുമുതൽ വിവിധ ദിവസങ്ങളിൽ പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കുന്ന അനുസ്മരണ ശുശ്രൂഷകൾക്ക് ആർച്ചുബിഷപ് തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, ഏബ്രഹാം മാർ യൂലിയോസ്, ജോസഫ് മാർ തോമസ്, സാമുവേൽ മാർ ഐറേനിയോസ്, തോമസ് മാർ യൗസേബിയോസ്, യൂഹാനോൻ മാർ തെയഡോഷ്യസ്, വികാരിജനറാൾമാരായ മോണ്‍. മാത്യു മനക്കരക്കാവിൽ കോർഎപ്പിസ്കോപ്പ, മോണ്‍. വർക്കി ആറ്റുപുറത്ത്, മോണ്‍. വർഗീസ് അങ്ങാടിയിൽ ബഥനി ആശ്രമ സുപ്പീരിയർ ജനറൽ ഫാ. ജോസ് കുരുവിള ഒഐസി, കരിന്പനാമണ്ണിൽ ഏബ്രഹാം റന്പാൻ, മലങ്കര മേജർ സെമിനാരി റെക്ടർ ഫാ. സണ്ണി മാത്യു എന്നിവർ നേതൃത്വം നൽകും.
14നു വൈകിട്ട് കബറിങ്കൽ പ്രത്യേക അനുസ്മരണപ്രാർഥനയും ശ്ലൈഹിക ആശീർവാദവും നടക്കും. സമാപനദിവസമായ 15നു രാവിലെ നടക്കുന്ന ഓർമപ്പെടുന്നാൾ കുർബാനയിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിക്കും.
ഇന്നുമുതൽ 14 വരെ വിവിധ സമയങ്ങളിൽ കബറിങ്കൽ എത്തിച്ചേരുന്നവർക്ക് കുർബാന അർപ്പിക്കുന്നതിന് ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.
മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കു മാത്രമേ അവസരം ലഭിക്കുകയുള്ളൂ. കോവിഡ് 19 മാർഗനിർദേശങ്ങൾ അനുസരിച്ചുള്ള ക്രമീകരണങ്ങളാണു ചെയ്തിട്ടുള്ളത്. എല്ലാ വർഷവും റാന്നി-പെരുന്നാട്ടിൽനിന്നു മാവേലിക്കര, തിരുവല്ല, മൂവാറ്റുപുഴ തുടങ്ങിയ ഭദ്രാസനകേന്ദ്രങ്ങളിൽനിന്നും കബറിങ്കലേക്കു നടക്കുന്ന തീർഥാടന പദയാത്ര ഈ വർഷം ഒഴിവാക്കിയിട്ടുണ്ട്.
15നു നടക്കുന്ന സമാപന കുർബാനയിലും മുൻകൂട്ടി നിശ്ചയിച്ചവർക്കുമാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.