ചങ്ങനാശേരിയുടെ അഭിമാനമുയർത്തി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി
Saturday, July 4, 2020 2:13 AM IST
പുണ്യശ്ലോകനായ ദൈവദാസൻ മാർ മാത്യു കാവുകാട്ട് 1953 ഒക്ടോബർ രണ്ടിനാണു ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി ആശീർവദിച്ചു ജനസേവനത്തിനായി സമർപ്പിച്ചത്. ആരംഭപ്രവർത്തനം മെഡിക്കൽ മിഷൻ സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലായിരുന്നു. ഡോ. എ.എം. ജോസഫ് ആയിത്തമറ്റം ആയിരുന്നു ആദ്യ ഡോക്ടർ. 1959-ൽ കിടക്കകളുടെ എണ്ണം നാല്പതായി ഉയർന്നതോടെ സിസ്റ്റർ ഡോ. ലൂസി പടമാടൻ രണ്ടാമത്തെ ഡോക്ടറായി ചുമതലയേറ്റു.
1964-ൽ മിസെരെയോറിന്റെ സാന്പത്തിക സഹായത്തോടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ചാപ്പൽ, ഓപ്പറേഷൻ തീയറ്റർ, രോഗികൾക്കുള്ള മുറികൾ എന്നിവ നിർമിച്ചു. മെഡിക്കൽ മിഷൻ സന്യാസിനികൾ 1979-ൽ ആശുപത്രിയുടെ നടത്തിപ്പ് ചങ്ങനാശേരി അതിരൂപതയ്ക്കു കൈമാറി. ഇതേത്തുടർന്ന് ഫാ. സക്കറിയാസ് വാച്ചാപറന്പിൽ ഡയറക്ടറായി ചുമതലയേറ്റു.
1986-ൽ ആശുപത്രി പ്രവർത്തനം വിവിധ സ്പെഷാലിറ്റി വകുപ്പുകളായി തിരിച്ചു. പ്രമുഖരായ ഡോക്ടേഴ്സിന്റെ നേതൃത്വത്തിൽ ആശുപത്രിയിൽ ഇന്ന് 21 സ്പെഷാലിറ്റി ഡിപ്പാർട്ടുമെന്റുകളുണ്ട്. ഫ്ളിംബോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഒബ്സ്റ്റെട്രിക്സ് & ഗൈനക്കോളജി, കാർഡിയോളജി, പീഡിയാട്രിക്സ്, ഓർത്തോപീഡിക്സ്, പൾമനോളജി, ഇ.എൻ.ടി., ഒപ്താൽമോളജി, നെഫ്രോളജി, യൂറോളജി, എൻഡോക്രൈനോളജി, ഓങ്കോളജി, ഡെർമറ്റോളജി, റേഡിയോളജി, ഡെന്റിസ്ട്രി, ന്യൂറോ സർജറി, സൈക്യാട്രി, ന്യൂറോളജി, ഫിസിയോതെറാപ്പി, ഗ്യാസ്ട്രോ എന്ററോളജി, ക്ലിനിക്കൽ സൈക്കോളജി, ക്ലിനിക്കൽ ന്യൂട്രീഷൻ, പതോളജി എന്നിങ്ങനെ അനേകം വിഭാഗങ്ങൾ പ്രവർത്തിക്കുന്നു.
മൾട്ടി ഡിസിപ്ലിനറി പോളിട്രോമ കെയർ സെന്റർ ഇവിടുത്തെ സവിശേഷതയാണ്.
യോഗ & പ്രകൃതി ചികിത്സാ വിഭാഗവും ശ്രദ്ധേയമാണ്. കാർഡിയാക് കാത്ത് ലാബ്, എം.ആർ.ഐ., സി.റ്റി. സ്കാൻ സെന്റർ ലാബോട്ടറി സംവിധാനം തുടങ്ങിയവ അന്തർദേശീയ നിലവാരം കാത്തുസൂക്ഷിക്കുന്നു. എഴുന്നൂറോളം മെഡിക്കൽ സ്റ്റാഫും ഇതര ജോലിക്കാരുമുള്ള ആശുപത്രിയിൽ 400 കിടക്കകളുണ്ട്. NABH, ISO 9001:2015 സർട്ടിഫിക്കേഷൻ നേടിയെടുത്ത അംഗീകാരങ്ങളിൽ ചിലതു മാത്രം.
1968-ൽ ആശുപത്രിയോടനുബന്ധിച്ച് സെന്റ് തോമസ് നഴ്സിംഗ് സ്കൂളും 1986-ൽ സി.എം.എ.ഐ.യുടെ അംഗീകാരത്തോടെ ദ്വിവത്സര ലാബോറട്ടറി ടെക്നീഷൻ കോഴ്സും ആരംഭിച്ചു. ബി.എസ്.സി., എം.എസ്.സി. കോഴ്സുകളും ഇവിടെയുണ്ട്. സെന്റ് തോമസ് കോളജ് ഓഫ് അലൈഡ് സയൻസിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ എം.ബി.എ.യും, ഡിഗ്രി & ഡിപ്ലോമ കോഴ്സുകളുമുണ്ട്.
ചങ്ങനാശേരി, കോട്ടയം, കുട്ടനാട്, മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളിൽ നിന്നുള്ള ലക്ഷക്കണക്കിന് രോഗികൾ ആദ്യമെത്തുന്ന ആശുപത്രിയും മറ്റൊന്നല്ല. വിദഗ്ധ ചികിത്സ തേടി കേരളത്തിന് അകത്തു നിന്നും പുറത്തു നിന്നും എത്തുന്ന രോഗികൾ വേറെയും. നിർധനരും നിരാലംബരുമായ രോഗികൾക്കു സൗജന്യ സേവനം നൽകാൻ സ്ഥാപനം എപ്പോഴും ശ്രദ്ധിക്കുന്നു. രോഗികൾക്ക് സൗജന്യ ഉച്ചഭക്ഷണ പദ്ധതി നടപ്പിൽ വരുത്തിയും ഒ.പി. നിരക്കുകൾ കുത്തനെ കുറച്ചും ചെത്തിപ്പുഴ ആശുപത്രി മറ്റ് സ്വകാര്യ ആശുപത്രികൾക്കു മാതൃകയായി. വിവിധ മെഡിക്കൽ ഇൻഷ്വറൻസ് സ്കീമുകൾ, വിമുക്ത ഭടന്മാർക്കുള്ള ചികിത്സാ പദ്ധതി, കേരള സർക്കാരിന്റെ കാരുണ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഡയാലിസിസ് സംവിധാനം തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കി രോഗികളുടെ സന്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്ന കാര്യത്തിലും ആശുപത്രി മുന്നിലാണ്.
വിപുലമായ വികസന പദ്ധതികളാണ് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ അടുത്ത കാലത്തായി നടന്നുവരുന്നത്. ഇന്നലെ ഉദ്ഘാടനം ചെയ്യപ്പെട്ട മാർ ജോസഫ് പവ്വത്തിൽ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ ട്രാൻസ്പ്ലാന്റ് സൗകര്യത്തോടുകൂടിയ എട്ട് ഓപ്പറേഷൻ തിയറ്ററുകളുടെ സമുച്ചയവും, സി.എസ്.എസ്.ഡി.യും, മാർ ജോർജ് കോച്ചേരി ഡയാലിസിസ് സെന്ററും, മാർ ജോസഫ് പെരുന്തോട്ടം സപ്തതി സ്മാരക വാർഡ്, ഡോ. എ.എം. ജോസഫ് മെമ്മോറിയൽ വാർഡിൽ ഡീലക്സ് ഐ.പി. മുറികളും, ഡോ. ജോർജ് പടനിലം മൾട്ടി സ്പെഷാലിറ്റി ഒ.പി. വിഭാഗം, ബ്ലഡ് കന്പോണന്റ് ഫെസിലിറ്റിയോടെ (രക്തത്തിലെ വിവിധ ഘടകങ്ങൾ വേർതിരിച്ച്, രോഗിക്ക് ആവശ്യമായത് മാത്രം നൽകുവാനുള്ള സംവിധാനം) നവീകരിച്ച ബ്ലഡ് ബാങ്ക്. ദീർഘനാൾ ചികിത്സ ആവശ്യമുള്ളവർക്കായി രൂപകല്പന ചെയ്ത സാന്തോം റീഹാബിലിറ്റേഷൻ സെന്റർ, നവീകരിച്ച സാന്തോം ഓഡിറ്റോറിയം, സെന്റ് തോമസ് ആശുപത്രിയിലെ ഡോക്ടർമാർ, ജീവനക്കാർ, വിദ്യാർഥികൾ എന്നിവർ സമാഹരിച്ച ജീവകാരുണ്യ നിധി കൊണ്ടു നിർമിച്ച സ്നേഹ ഭവനം എന്നിവ അവയിൽ ചിലതു മാത്രം.
ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയും സഹായമെത്രാൻ മാർ തോമസ് തറയിൽ മാനേജറും ഫാ. തോമസ് മംഗലത്ത് ഡയറക്ടറും ഫാ. ജെയിംസ് പി. കുന്നത്ത്, ഫാ. തോമസ് പുതിയിടം എന്നിവർ അസിസ്റ്റന്റ് ഡയറക്ടറുമാരുമായ സമിതിയാണ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
(ഫാ. തോമസ് മംഗലത്ത് ഡയറക്ടർ)